കൊച്ചി: മെട്രോ റെയില്‍ കടന്നുപോകുന്ന റോഡുകളുടെയും അതിനോട് ചേര്‍ന്നുള്ള നടപ്പാതകളുടെയും അറ്റകുറ്റപണികള്‍ മെയ് 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. കെഎംആര്‍എല്‍ മാനേജിംഗ് ഡയറക്ടര്‍ മേയ് 31ന് മുമ്പ് കമ്മീഷനില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും ഉത്തരവിലുണ്ട്.
മെട്രോ റെയില്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട റോഡുകളിലെ കാനകള്‍ അടിയന്തരമായി ശുചീകരിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. പൊട്ടിപൊളിഞ്ഞ സ്ലാബുകള്‍ പുനര്‍നിര്‍മ്മിക്കാനുള്ള നടപടികള്‍ വേഗം പൂര്‍ത്തിയാക്കണമെന്നും കമ്മീഷന് ആക്റ്റിംഗ് അദ്ധ്യക്ഷന്‍ പി.മോഹനദാസ് കൊച്ചി, കളമശേരി, നഗരസഭാ സെക്രട്ടറിമാര്‍ക്കും ചൂര്‍ണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിര്‍ദ്ദേശം നല്കി.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ വരുന്ന കാനകള്‍ ശുചീകരിക്കാനുള്ള ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപത്തിനാണെന്നും ഉത്തരവില്‍ പറയുന്നു. മെട്രോ റെയില്‍ നിര്‍മ്മാണത്തിന്റെ പേരില്‍ എറണാകുളത്തെ റോഡുകള്‍ സുരക്ഷിത ഗതാഗതത്തിന് സാധിക്കാത്ത രീതിയില്‍ കുത്തിപൊളിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പാലാരിവട്ടം സ്വദേശി എന്‍.പി തങ്കപ്പന് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
മെട്രോ റെയില്‍ നിര്‍മ്മാണത്തോട് അനുബന്ധിച്ച് കൂടി കിടക്കുന്ന നിര്‍മ്മാണ അവശിഷ്ടങ്ങള്‍ മാറ്റാന്‍ കെ.എം.ആര്.എല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊട്ടിപൊളിഞ്ഞ റോഡില്‍ കുഴി അടച്ച് റോഡ് ടാര്‍ ചെയ്യുന്നതാണെന്ന് കെ.എം.ആര്. എല്‍ ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വിശദീകരണത്തില്‍ പറയുന്നു.
മെട്രോ റെയില്‍ നിര്‍മ്മാണം കഴിഞ്ഞ സ്ഥലങ്ങളില്‍ നാലുവരി റോഡിന്റെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കി ഓരോ വശത്തും ഒരു മീറ്റര്‍ വീതിയിലെങ്കിലും കാനയും അതിനു മുകളില്‍ നടപ്പാതയും നിര്‍മ്മിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. കാനകള്‍ ശുചീകരിക്കാന്‍ തദ്ദേശ സ്ഥാപനത്തെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞ് കെ.എം.ആര്.എല്‍ ഒഴിഞ്ഞുമാറരുതെന്നും കമ്മീഷന് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: