ആലുവ: ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച കീഴ്മാട് പഞ്ചായത്ത് പൊതുശ്മശാനം നാളെ തുറക്കും. പതിനൊന്നാം വാര്‍ഡില്‍ മുള്ളന്‍കുഴിയില്‍ പഞ്ചായത്തിന്റെ സ്വന്തം സ്ഥലത്താണ് ഗ്യാസിഫൈഡ് ക്രിമറ്റോറിയം പണികഴിപ്പിച്ചത്.
2005-10 കാലഘട്ടത്തില്‍ കെ.എ. ബഷീര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന സമയത്താണ് പൊതുശ്മശാനത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. 2010 15കാലത്ത് ശ്മശാനത്തിന് തറക്കല്ലിട്ടെങ്കിലും വിവിധ തടസ്സങ്ങളെ തുടര്‍ന്ന് നിര്‍മ്മാണം മുടങ്ങി. നിലവിലെ പുതിയ ഭരണ സമിതിയാണ് ശ്മശാനം പൂര്‍ത്തിയാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത്. നേരത്തെ 75 ലക്ഷം രൂപ നിശ്ചയിച്ചിരുന്ന പൊതുശ്മശാനത്തിന്റെ എസ്റ്റിമേറ്റ് ഒരു കോടിയായി ഉയര്‍ത്തിയിരുന്നു.
സര്‍ക്കാര്‍ ഏജന്‍സിയായ കോസ്റ്റ്ഫോര്‍ഡിന്റെ നേതൃത്വത്തിലാണ് ശ്മശാന നിര്‍മ്മാണം നടത്തിയത്. രണ്ട് വിഭാഗമായിട്ടാണ് നിര്‍മ്മാണത്തിനുള്ള ഫണ്ട് വകകൊള്ളിച്ചിരുന്നത്. കെട്ടിട നിര്‍മ്മാണത്തിന് 50 ലക്ഷവും ആധുനിക സൗകര്യമുള്ള മറ്റ് യന്ത്രസാമഗ്രികള്‍ക്ക് ബാക്കി 50 ലക്ഷവും ചെലവഴിച്ചു.
ശ്മശാനം നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തിലുള്ള ആക്ഷന്‍ കൗണ്‍സിലും ബിജെപി കക്ഷികളും രംഗത്തുണ്ടായിരുന്നു. നാളെ വൈകിട്ട് നാലിന് മന്ത്രി കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും. അന്‍വര്‍ സാദത്ത് എംഎല്‍എ അധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: