ലണ്ടന്‍: ജോലി ആവശ്യപ്പെട്ട് ഗൂഗിള്‍ സിഇഒക്ക് കത്തയച്ച ക്ലോ ബ്രിഡ്ജ് വാട്ടര്‍ എന്ന സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ മറന്നോ? അവള്‍ക്ക് ജോലി കിട്ടിയിരിക്കുന്നു. ഗൂഗിളിലല്ല, പേരുകേട്ട ടെക് കമ്പനിയിലാണ് ജോലി.
ജോലി ആവശ്യപ്പെട്ടു കൊണ്ട് ക്ലോ എഴുതിയ കത്ത് നേരത്തെ വൈറലായിരുന്നു. ‘ഡിയര്‍ ഗൂഗിള്‍ ബോസ്’ എന്നാണു പിച്ചൈയെ കുഞ്ഞു ക്ലോ അഭിസംബോധന ചെയ്തത്. ‘സ്കൂളിലെ ടീച്ചര്മാര് പറയുന്നത് ഞാന്‍ മിടുക്കിയാണെന്നാണ്. ഗൂഗിള്‍ കഴിഞ്ഞാല്‍ പിന്നെ ഒരു ചോക്ലേറ്റ് ഫാക്ടറിയിലും ജോലിചെയ്യണം. പിന്നെ, ഒളിംപിക്സില്‍ നീന്തല്‍ മല്‍സരത്തില്‍ പങ്കെടുക്കണം…!’- ഇങ്ങനെ തുടരുന്നു കത്ത്. തന്നെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും എഴുതിച്ചേര്‍ത്ത കത്തില്‍ തന്റെ വിശദമായ ബയോഡാറ്റയും കുഞ്ഞു ക്ലോ വെച്ചിരുന്നു.
ക്ലോയെയും അവളുടെ അച്ഛന് ആന്ഡിയെയും അമ്പരപ്പിച്ച് ഒരാഴ്ച കഴിഞ്ഞപ്പോള്‍ കത്തിന് സുന്ദര്‍ പിച്ചൈയുടെ മറുപടി വന്നു. സ്വപ്നങ്ങളുടെ വിടാതെ പിന്തുടരണമെന്നും പഠനം കഴിയുമ്പോള്‍ ഗൂഗിളില്‍ ജോലിക്കായുള്ള ക്ലോയുടെ അപേക്ഷ സ്വീകരിക്കാനായി കാത്തിരിക്കുമെന്നും പിച്ചൈ എഴുതി.
കുട്ടികള്‍ക്ക് വേണ്ടിയുള്ള ഡിവൈസുകളും ടെക് പഠന സഹായികളും നിര്‍മിക്കുന്ന കാനോ എന്ന കമ്പനിയിലാണ് ക്ലോ ബ്രിഡ്ജ്വേയ്ക്കും സഹോദരി ഹോലിയ്ക്കും (അഞ്ചു വയസ്സ്) ജോലി ലഭിച്ചിരിക്കുന്നത്. കാനോ പുറത്തിറക്കുന്ന ഉല്പന്നങ്ങള് പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുകയാണ് കുഞ്ഞു സഹോദരിമാര്‍ക്കുള്ള ജോലി. വിപണിയില്‍ ഇറക്കുന്നതിനു മുന്‍പ് എല്ലാ പ്രോഡക്ടുകളും ക്ലോ ബ്രിഡ്ജ്വേയും സഹോദരിയും പരിശോധിച്ച് വിലയിരുത്തുമെന്ന് കാനോ വക്താവ് അറിയിച്ചു. എന്തായാലും ഇത്ര ചെറുപ്പത്തിലെ കിട്ടിയ രസകരമായ ഒരു ജോലി ആസ്വദിക്കാനുളള തയ്യാറെടുപ്പിലാണ് ക്ലോ ബ്രിഡ്ജ് വാട്ടറും സഹോദരിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: