കൊല്ലം: ഹോണ്‍ മുഴക്കിയ വാഹനങ്ങള്‍ക്ക് പിഴയിടാക്കി മോട്ടോര്‍വാഹന വകുപ്പ്. അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ച പ്രത്യേക പരിശോധന ഇന്നലെ വൈകുന്നേരം അഞ്ചുവരെ തുടര്‍ന്നു. പരിശോധനയില്‍ നൂറോളം വാഹനങ്ങള്‍ക്ക് പിഴ ഈടാക്കിയതായി കൊല്ലം ആര്‍ടിഒ തുളസീധരക്കുറുപ്പ് പറഞ്ഞു. അതേസമയം പോലീസ് പരിശോനയിലും നിരവധി വാഹനങ്ങള്‍ കുടുങ്ങി. ശബ്ദ മലിനീകരണം കുറയ്ക്കാന്‍ വേണ്ടിയാണ് സംസ്ഥാനത്ത് ഹോണ്‍രഹിത ദിനാചരണം നടത്തിയത്. പോലീസ്, മോട്ടോര്‍വാഹന വകുപ്പ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, എന്നിവയുടെ സഹകരണത്തോടെയായിരുന്നു ദിനാചരണം. അത്യാവശ്യ വേളകളില്‍ മാത്രമേ ഹോണ്‍ മുഴക്കാവു എന്ന നിര്‍ദ്ദേശം അധികൃതര്‍ നല്‍കിയിരുന്നെങ്കിലും നിരത്തുകളില്‍ അത് അനുസരിച്ചത് നാമമാത്രം പേരാണ്. പരിശോധന നടത്തുന്ന വാഹനത്തിന് മുന്നില്‍ കൊണ്ടുവന്നു ഹോണ്‍ മുഴക്കി പിഴ വാങ്ങിച്ചവരുമുണ്ട്. മോട്ടോര്‍വാഹന വകുപ്പിന്റെ 25 സംഘങ്ങള്‍ പരിശോധനയ്ക്ക് മുന്നിട്ടിറങ്ങിയപ്പോള്‍ പോലീസിനൊപ്പം സ്റ്റുഡന്റ്സ് കേഡറ്റുകളും രംഗത്ത് എത്തി. നിരോധിത എയര്‍ഹോണുകള്‍, മള്‍ട്ടിടോണ്‍ എന്നി ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് പിഴയിടാക്കുന്നതോടൊപ്പം അവിടെ വച്ച് തന്നെ അവ നീക്കം ചെയ്യുകയും ചെയ്തു. നീക്കം ചെയ്യാന്‍ പ്രയാസം വന്ന വാഹനങ്ങള്‍ നീക്കം ചെയ്ത ശേഷം പിറ്റേദിവസം ആര്‍ടിഒ ഓഫീസിലെത്തിക്കണം എന്ന നിര്‍ദ്ദേശവും നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: