ന്യൂദല്‍ഹി: ലോക്പാല്‍ നിയമനം വൈകിപ്പിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. നിയമം ഭേദഗതി ചെയ്യുന്നതു വരെ ലോക്പാല്‍ പ്രാബല്യത്തില്‍ വരുന്നത് തടയണമെന്ന കേന്ദ്രസര്‍ക്കാര്‍ ആവശ്യം തള്ളിയ കോടതി, നിലവിലുള്ളതു പോലെ തന്നെ നടപ്പില്‍ വരുത്തണമെന്നും ആവശ്യപ്പെട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്. ലോക്പാല്‍ നിയമനത്തിന് നിര്‍ദേശം നല്‍കണം എന്നാവശ്യപ്പെട്ട് ഒരു സന്നദ്ധ സംഘടന നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് നിയമനം ഉടന്‍ നടത്തണമെന്ന് സുപ്രീംകോടതി കേന്ദ്രസര്ക്കാരിനോടാവശ്യപ്പെട്ടത്.
ലോക്പാല്‍ നിയമത്തില്‍ വിവിധ ദേഭഗതികള്‍ പാര്‍ലമെന്റ് പരിഗണനയിലായതിനാല്‍ ഒമ്പതംഗ ലോക്പാല്‍ രൂപീകരിക്കാനാകില്ലെന്ന്നേരത്തെ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഹ്ഗി വാദിച്ചിരുന്നു. 2013 ലാണ് ലോക്പാല്‍ നിയമനം അംഗീകരിച്ച് കൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കിയത്. നിയമത്തിന് ധാരാളം പഴുതുകളുണ്ട്. അതിനാല്‍ പൈട്ടന്ന് ലോക്പാല്‍ രൂപീകരണം സാധ്യമല്ല.
പാര്‍ലിമെന്റ് സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 20 ഭേദഗതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ ഭേദഗതികള്‍ കൊണ്ടുവരാന്‍ സമയമെടുക്കും. പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനത്തിലേ ഭേദഗതി നിര്‍ദേശം പരിഗണിക്കുകയുള്ളുവെന്നും റോത്തഹ്ഗി പറഞ്ഞു.
പ്രധാനമന്ത്രി നേതൃത്വം നല്കുന്ന കമ്മിറ്റിയില്‍ പ്രതിപക്ഷ നേതാവ്, ലോക്സഭാ സ്പീക്കര്‍, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടണമെന്നാണ് ലോക്പാല്‍ നിയമം നിര്‍ദേശിക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവ് ആരെന്നതില്‍ വ്യക്തതയില്ലെന്നും റോത്തഹ്ഗി വാദിച്ചിരുന്നു.
ലോക്പാല്‍ നിയമനത്തിന് കേന്ദ്രത്തോട് നിര്‍ദേശം വെക്കാന്‍ സുപ്രീംകോടതിക്ക് കഴിയില്ലെന്ന വാദവും കേന്ദ്രസര്‍ക്കാര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളൊന്നും ഹര്‍ജി പരിഗണിച്ച കോടതി അംഗീകരിച്ചില്ല. നിയമനത്തിനായി പ്രതിപക്ഷ നേതാവിനെ കാത്തിരിക്കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: