തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ സിപിഐക്കെതിരെ ആഞ്ഞടിച്ച് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സിപിഐയിലെ ഒരു വിഭാഗം നേതാക്കളുടെ പിന്തുണയോടെ സിപിഐ-സിപിഎം വിരുദ്ധത സൃഷ്ടിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും കോടിയേരി ആരോപിച്ചു.
മുഖ്യമന്ത്രിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ സിപിഐ ആസൂത്രിതമായി ശ്രമിക്കുകയാണ്. സിപിഐക്ക് എതിരെ പരസ്യമായി പറയാന്‍ കാര്യങ്ങളില്ലാത്തതിനാലല്ല. മറിച്ച് മുന്നണിയുടെ ഐക്യം കാത്തു സൂക്ഷിക്കേണ്ടത് സിപിമ്മിന്റെ ആവശ്യമാണ്.
ദേശീയ തലത്തില്‍ ഈ നയമാണ് പാര്‍ട്ടി പിന്തുടരുന്നത്. അതിനാല്‍ തന്നെ പ്രതികരിക്കുമ്പോള്‍ ആ കരുതല്‍ വേണമെന്നും കോടിയേരി യോഗത്തില്‍ ഓര്‍മിപ്പിച്ചു. ഒരു തരത്തിലും നേതാക്കള്‍ പരസ്യമായ പ്രതികരണങ്ങള്‍ നടത്തരുതെന്നും അദ്ദേഹം സംസ്ഥാന സമിതി യോഗത്തല്‍ പറഞ്ഞു.
മൂന്നാര്‍ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന കാര്യത്തില്‍ സിപിഐയ്ക്ക് ഇരട്ടത്താപ്പാണ്. ടാറ്റയുടെ ഭൂമി ഒഴിപ്പിക്കുന്നതില്‍ ബുദ്ധിമുട്ടാണെന്നാണ് കാനം രാജേന്ദ്രന് എല്‍ഡിഎഫ് യോഗത്തില്‍ പറഞ്ഞത്. എന്നാല്‍ ചര്‍ച്ചയില്‍ കാനം സ്വീകരിച്ച ഈ നിലപാട് ഒഴികെ ചര്‍ച്ചയിലെ മറ്റെല്ലാ വിവരങ്ങളും മാധ്യമങ്ങളില്‍ വന്നുവെന്നും കോടിയേരി പറഞ്ഞു. മുന്നണിയിലെ ഇത്തരം എതിര്‍പ്പുകളാണ് കയ്യേറ്റം ഒഴിപ്പിക്കല്‍ എങ്ങുമെത്താതെ നില്‍ക്കുന്നതിന് കാരണമെന്നും കോടിയേരി ബാലകൃഷ്ണന് കുറ്റപ്പെടുത്തി.
സര്‍ക്കാരിനെയോ ഇടുക്കിയിലെ മന്ത്രി എംഎം മണിയേയോ അറിയിക്കാതെ പാപ്പാത്തിച്ചോലയിലെ കുരിശ് പൊളിച്ച റവന്യൂ വകുപ്പിന്റെ നടപടി അപലപനീയമാണ്. സിപിഐയുടെ വകുപ്പുകള്‍ ഏകാധിപതിയെ പോലെ പെരുമാറുകയാണ്. റവന്യൂ വകുപ്പ് കുത്തഴിഞ്ഞ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടിയേരി സംസ്ഥാന സമിതിയില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: