അമ്പലപ്പുഴ: 34-ാമത് അഖിലഭാരത ഭാഗവത മഹാസത്രത്തിന് അമ്പലപ്പുഴയില്‍ തുടക്കമായി. പുലര്‍ച്ചെ തന്ത്രി കടിയക്കോല്‍ കൃഷ്ണന് നമ്പൂതിരിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ അഷ്ടദ്രവ്യഗണപതി ഹോമത്തോടെയാണ് ചടങ്ങുകള്‍ തുടങ്ങിയത്. തുര്‍ന്ന് വിവിധ നാരായണീയ പാരായണ സമിതികളുടെ നാരായണീയ പാരായണവും സമര്‍പ്പണവും നടന്നു. ഗൗരിപാര്‍വ്വതിഭായി തമ്പുരാട്ടി പങ്കെടുത്തു. .
മെയ് ഏഴു വരെ അമ്പലപ്പുഴ ഗവ. കോളേജ് മൈതാനിയിലാണ് സത്രം നടക്കുക. ഉച്ചയ്ക്ക് രണ്ടിന് ശ്രീകൃഷ്ണവിഗ്രഹം, കൊടിക്കൂറ, ഗ്രന്ഥം ധ്വജസ്തംഭം എന്നിവ വഹിച്ചുള്ള ഘോഷയാത്രകള്‍ സത്രവേദിയിലെത്തിച്ചേരും. 3.30ന് വിഗ്രഹ പ്രതിഷ്ഠ. തുടര്‍ന്ന് തന്ത്രി പുതുമന ശ്രീധരന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ധ്വജാരോഹണം.
നാലിന് ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന് സത്രം ഉദ്ഘാടനം ചെയ്യും. രാജ്യസഭാ ഉപാദ്ധ്യക്ഷന്‍ പി.ജെ. കുര്യന് സ്മരണിക പ്രകാശനം നിര്‍വ്വഹിക്കും. മന്ത്രി ജി. സുധാകരന് അദ്ധ്യക്ഷത വഹിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, ഒ. രാജഗോപാല്‍ എംഎല്‍എ, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന് തുടങ്ങിയവര്‍ പ്രസംഗിക്കും. 6.30ന് പെരുമ്പള്ളി കേശവന് നമ്പൂതിരിയുടെ ഭാഗവത മാഹാത്മ്യ പ്രഭാഷണം.
സത്രദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ വിവിധ വിഷയങ്ങളെ അധികരിച്ച് ആചാര്യന്മാരുടെ പ്രഭാഷണം നടക്കും. ഒരേസമയം 20,000 പേര്‍ക്ക് സൗകര്യപ്രദമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിയുന്ന രീതിയിലാണ് പന്തല്‍ ക്രമീകരിച്ചിട്ടുള്ളത്. സത്രനഗരിയില് മൂന്നു നേരവും അന്നദാനം ഉണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: