ആദ്യനിയമസഭാ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികദിനമായ ഇന്നലെ നിയമസഭ ചേര്‍ന്നത് പഴയ നിയമസഭാ മന്ദിരത്തില്‍. ആദ്യ സഭയോടുള്ള ആദരമായാണ് പഴയ നിയമസഭാ മന്ദിരത്തില്‍ സഭ ചേര്‍ന്നത്. നിയമസഭാ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ള മഹാരഥന്മാരുടെ പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് സമാജികര്‍ സഭയില്‍ പ്രവേശിച്ചത്. ചരിത്രവും പഴമയും തുടച്ചുമിനുക്കിയ പൈതൃക മന്ദിരം 1998 ജൂണ്‍ 29 നുശേഷം വീണ്ടും നിയമനിര്‍മ്മാണത്തിന് വേദിയായി. സംസ്ഥാനത്തെ സ്കൂളുകളില്‍ പത്താം ക്ലാസ് വരെ മലയാളഭാഷാ പഠനം നിര്‍ബന്ധമാക്കുന്ന ബില്‍ അവതരിപ്പിച്ച് സംസ്ഥാന ചരിത്രത്തിലെ സുപ്രധാന നിയമനിര്‍മ്മാണത്തിന് തുടക്കം കുറിച്ചു.
128 അംഗങ്ങളുള്ള ഒന്നാമത്തെ കേരള നിയമസഭ നിലവില്‍ വന്നത് 1957 ഏപ്രില്‍ ഒന്നിനാണ്. ഒരു വര്‍ഷത്തിലധികം നീണ്ടുനിന്ന രാഷ്ട്രപതിഭരണത്തിനുശേഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കും (60) പിന്തുണയോടെ മത്സരിച്ച സ്വതന്ത്രന്മാര്ക്കും (5) കൂടി പകുതിയിലേറെ സ്ഥാനങ്ങള്‍ ലഭിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ 11 അംഗ മന്ത്രിസഭ ഏപ്രില്‍ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സഭ ആദ്യമായി സമ്മേളിച്ചത്് എപ്രില്‍ 27 നും. ഒന്നാം കേരള നിയമസഭയുടെ സ്പീക്കറായി ആര്. ശങ്കരനാരായണന് തമ്പിയും, കെ.ഒ. ഐഷാഭായി ഡെപ്യൂട്ടി സ്പീക്കറായും തെരഞ്ഞെടുക്കപ്പെട്ടു. പി.ടി. ചാക്കോ ആയിരുന്നു പ്രതിപക്ഷ നേതാവ്.
തെരഞ്ഞെടുപ്പിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഭരണാധികാരം ലഭിച്ച ഈ സംഭവം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള രാഷ്ട്രീയ നിരീക്ഷകരുടെ സവിശേഷ ശ്രദ്ധയ്ക്കു പാത്രീഭവിച്ചു. പക്ഷേ തുടക്കത്തില്‍ പ്രകടമായ ഈ പരസ്പര വിശ്വാസവും സന്മനോഭാവവും ദീര്‍ഘകാലം നീണ്ടുനിന്നില്ല. പുതിയ സര്‍ക്കാരിന്റെ നയപരിപാടികളോടും സമീപനരീതിയോടും ഒരു വലിയ ജനവിഭാഗം ആദ്യം മുതല്ക്കേ എതിര്‍പ്പു പ്രകടിപ്പിച്ചിരുന്നു. ക്രമേണ എതിര്‍പ്പിന്റെ ആക്കം വര്‍ധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാ പ്രതിപക്ഷ കക്ഷികളെയും അണിനിരത്തി സര്‍ക്കാരിനെതിരായി നടത്തിയ ‘വിമോചന സമരം’ വിജയപ്രാപ്തിയിലെത്തി.1959 ജൂലൈ 31ന് ഇഎംഎസ് മന്ത്രിസഭ പിരിച്ചുവിടപ്പെട്ടു; നിയമസഭ പിരിച്ചുവിട്ട് സംസ്ഥാനത്ത് വീണ്ടും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരം ഒരു നടപടിക്കു കേന്ദ്രസര്‍ക്കാര്‍ മുതിര്‍ന്നത്. അതിന്റെ നിയമപരവും ഭരണഘടനാപരവുമായ സാധുതയെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ ഇന്നും അവസാനിച്ചിട്ടില്ല.
സംഭവബഹുലമായ 28 മാസക്കാലത്ത് ഒന്നാം കേരള നിയമസഭ 175 ദിവസം സമ്മേളിച്ചു. ഇ.എം.എസ്. നമ്പൂതിരിപ്പാട്, സി. അച്ചുതമേനോന്, ടി.വി. തോമസ്, കെ.ആര്. ഗൗരി, ജോസഫ് മുണ്ടശ്ശേരി, വി.ആര്. കൃഷ്ണയ്യര്‍ മുതലായ പ്രഗല്ഭമതികള് ഒരു വശത്തും, പട്ടംതാണുപിള്ള, പി.ടി. ചാക്കോ മുതലായ അതികായന്മാര് എതിര്‍വശത്തും നിലയുറപ്പിച്ച് നടത്തിയ വാക്സമരങ്ങളും സംഘട്ടനങ്ങളും അന്നത്തെ നിയമസഭാ നടപടികളെ സജീമാക്കിയിരുന്നു.
ആദ്യ സമ്മേളനത്തിന്റെ ഓര്‍മ്മ പുതുക്കി പഴയമന്ദിരത്തില്‍ വീണ്ടും യോഗം ചേരുമ്പോള്‍ ഭരണ പ്രതിപക്ഷത്തായി രാഷ്ട്രീയ പാര്‍ട്ടികള്‍ 14. പഴയ മന്ദിരത്തില്‍ ചേരുന്ന സഭയില്‍ പങ്കെടുക്കാനുള്ള അവസരം ബിജെപിക്ക് ആദ്യമായി കിട്ടി എന്ന പ്രത്യേകതയും ഇന്നലത്തെ സമ്മേളനത്തിനുണ്ട്. ബിജെപി അംഗം ഒ. രാജഗോപാല്‍ അത് അനുസ്മരിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: