ജനങ്ങളുടെമേല്‍ അധികഭാരം ചുമത്തി നഷ്ടം നികത്തുക എന്നത് സര്‍ക്കാരുകളുടെ പൊതുനിലപാടായി മാറുകയാണ്. കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയും പ്രാപ്തികേടുകൊണ്ടും നഷ്ടത്തിലോടുന്ന പൊതുമേഖല ബോര്‍ഡുകളും സ്ഥാപനങ്ങളും ജനങ്ങള്‍ക്ക് ബാധ്യതയായി മാറുകയാണ്. നഷ്ടം നികത്താന്‍ വിലവര്‍ധനയും ചാര്‍ജ് വര്‍ധനയുമെന്ന ഒറ്റമൂലിയാണ് പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് ഉദാഹരണമാണ് കെഎസ്ഇബി.
സാധാരണ ജനങ്ങള്‍ക്ക് ഷോക്കടിപ്പിക്കുന്ന ബില്ല് നല്കുന്ന വൈദ്യുതി ബോര്‍ഡിന് കഴിഞ്ഞ വര്‍ഷംവരെ മാത്രം പിരിഞ്ഞു കിട്ടാനുള്ളത് ഏകദേശം 3000 കോടിയിലേറെ രൂപ വരുമെന്നാണ് വെളിപ്പെട്ട കണക്ക്. ഇത് കൊടുക്കാനുള്ളത് ഇവിടുത്തെ സാധാരണക്കാരനല്ല, വന്‍കിട റിസോര്‍ട്ട് ഉടമകളും ഹോട്ടലുകളും ആശുപത്രികളും കമ്പനികളുമാണ്. അവ പിരിച്ചെടുക്കാനുള്ള ത്രാണിയൊന്നും ഭരണകൂടങ്ങള്‍ കാണിക്കാറില്ല. അക്കാര്യത്തില്‍ സാമ്പ്രദായിക ഭരണ മുന്നണികള്‍ക്കും രാഷ്ട്രീയകാര്‍ക്കും ഇമ്മിണി വലിയ മൗനമാണുള്ളത്. വിധേയത്വത്തിന്റെയും ബലഹീനതയുടെയും മൗനദീക്ഷ.
യഥാര്‍ത്ഥ്യങ്ങള്‍ ഇതൊക്കെ ആണെന്നിരിക്കെ, ചോര്‍ച്ചയുടെ വഴികള്‍ അടയ്ക്കാതെയും കിട്ടാനുള്ളത് പിരിച്ചെടുക്കാതെയും നിരക്ക് വര്‍ധിപ്പിച്ചത് പ്രതിഷേധാര്‍ഹമാണ്.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കണം
കേരള ഹൈക്കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ എത്രയും വേഗം തീര്‍പ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണം. കേരള ഹൈക്കോടതിയില്‍ 1,28,358 സിവില്‍ കേസുകളും 37029 ക്രിമിനല്‍ കേസുകളുമുണ്ട്. കേസുകള്‍ വേഗം തീര്‍പ്പാക്കാന്‍ നിലവില്‍ ഒമ്പതിലധികം ജഡ്ജിമാരുടെ ഒഴിവുകള്‍ ഉണ്ട്. ഈ ഒഴിവുകള്‍ നികത്താനും, പുതുതലമുറയ്ക്ക് നീതി വേഗത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഉടനെ നടപടി സ്വീകരിക്കണം.
അരുണ്‍.എസ്, തിരുവനന്തപുരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: