ചെറുതോണി: നെടുംങ്കണ്ടം ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ പ്രവാസി മലയാളിയെ അകാരണമായി മര്‍ദ്ദിച്ച് കള്ളകേസില്‍ കുടുക്കിയതായി പരാതി. ജയില്‍മോചിതനായ യുവാവിനെ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കൊച്ചുകാമാക്ഷി എം.കെ പടി താന്നിക്കല്‍ സെബാസ്റ്റിയന് തോമസ്(42)നെയാണ് കേസില്‍ കുടുക്കിയത്. 26 വര്‍ഷം പ്രവാസിയായി ജോലി ചെയ്ത ഇയാള്‍ നെടുങ്കണ്ടം കോടതിയില്‍ ഒരു കേസിന്റെ ആവശ്യത്തിനായി നാട്ടിലെത്തിയിരുന്നു.
കഴിഞ്ഞ 15ന് നെടുങ്കണ്ടം കോടതി വരാന്തയില്‍ വച്ച് ഇദ്ദേഹത്തിന്റെ ഫോണ്‍ ബെല്ലടിച്ചു. കോടതി പരിസരത്തായതിനാല്‍ ഉടന്‍ കോള്‍ കട്ട് ചെയ്തു സ്വിച്ച് ഓഫ് ആക്കുകയും ചെയ്തു. ഇതിന് ശേഷം പുറത്തേയ്ക്കിറങ്ങിയ സെബാസ്റ്റിയനെ കോടതിയില്‍ നിന്നും ഇറങ്ങിവന്ന പോലീസ് യാതൊരു കാരണവുമില്ലാതെ അസഭ്യം പറയുകയും കഴുത്തിന് പിടിച്ചു തള്ളുകയും ചെയ്തു. പിന്നീട് സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പോലീസുകാരെ വിളിച്ചുവരുത്തി സെബാസ്റ്റിയനെ വിലങ്ങുവച്ച് വാഹനത്തില്‍ കയറ്റി പോലീസ് സ്റ്റേഷനിലേയ്ക്ക് കൊണ്ടുപോയി.
റിമാന്‍ഡ് ചെയ്യുന്നതിന് മുന്നോടിയായി നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കൊണ്ടുപോയപ്പോഴും മര്‍ദ്ദിച്ച കാര്യം ഡോക്ടറോട് പറഞ്ഞു. വൈകിട്ട് പോലീസ് സ്റ്റേഷനില്‍ നിന്നും മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി. ് മര്‍ദ്ദനത്തെപ്പറ്റി പരാതിപ്പെട്ടപ്പോള്‍ പരാതി എഴുതിനല്കാന് ആവശ്യപ്പെട്ടു. ഇതനുസരിച്ച് പരാതി എഴുതി നല്കി. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുവാന്‍ മജിസ്ട്രേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ഇരുപതേക്കര്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും ഡോക്ടര്‍ ഇല്ലാത്തതിനാല്‍ തിരികെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ കൊണ്ടുവന്നു.
സെബാസ്റ്റിയന്റെ പേരില്‍ ഔദ്യോഗിക നിര്‍വ്വഹണം തടസപ്പെടുത്തി, പോലീസ് യൂണിഫോം വലിച്ചുകീറി, അസഭ്യം പറഞ്ഞു എന്നീ കുറ്റങ്ങളാണ് ചുമത്തിയത്. കോടതി ഇയാളെ റിമാന്റ് ചെയ്ത് പീരുമേട് സബ് ജയിലിലേയ്ക്ക് അയച്ചു. ജയിലിലെത്തിയ ശേഷം അതീവ ക്ഷീണിതനായ സെബാസ്റ്റിയനെ ജയില്‍ ആംബുലന്‍സില്‍ പീരുമേട് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാമ്യം ലഭിച്ച ശേഷം ക്ഷീണിതനായ സെബാസ്റ്റിയനെ ബന്ധുക്കള്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
12 ദിവസത്തെ അവധിയ്ക്ക് നാട്ടിലെത്തിയ സെബാസ്റ്റിയന്റെ തിരികെ പോകുന്നതിനുള്ള ടിക്കറ്റ് അസാധുവായതുമൂലം സാമ്പത്തിക നഷ്ടവും ബിസിനസ്പരമായും പല നഷ്ടങ്ങളും ഉണ്ടായതായി സെബാസ്റ്റിയന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: