ഒരു ജനതയുടെ രാഷ്ട്രീയ അടിമത്തം രാഷ്ട്രീയ മേഖലയില്‍ മാത്രം ഒതുങ്ങിനില്ക്കുന്ന ഒന്നല്ല. അത് ജീവിതത്തെ ആകമാനം ബാധിക്കുന്നു. അടിമത്തം പിഴുതെറിയാനുള്ള സംഘര്‍ഷവും സമരവും തുടരെത്തുടരെ നിലയ്ക്കാതെ നടക്കുമ്പോള്‍ മറ്റു ഭാവാത്മക ക്രിയകള്‍ക്ക് സാവകാശമോ സമയമോ ആഭിമുഖ്യമോ കാണുകയില്ലതാനും. അതുകാരണം അത് ജീവിതത്തിന്റെ സര്‍വമേഖലകളിലും അപചയവും അപകര്‍ഷവും വരുത്തിവക്കും.
സാരമായ ദീനം പിടിപെട്ടു കിടക്കുമ്പോള്‍ യാതൊന്നും ചെയ്യാനുള്ള ‘മൂഡി’ല്ലാത്തതുപോലെ മൂടുതകര്ന്ന അവസ്ഥയാണത്. ആ സമയത്തെ വാക്കുകള്‍ മാത്രമല്ല സ്വരംപോലും വൈരാഗ്യം നിറഞ്ഞതും ജീവിതം എങ്ങനെയെങ്കിലും ഉന്തിത്തള്ളി കൊണ്ടുപോകാന്‍ മാത്രം കൊതിക്കുന്നതും അതില്‍ തന്നെ ആത്മസംതൃപ്തി കൊള്ളാന്‍ പറ്റിയ സിദ്ധാന്തം വിളമ്പുന്നതുമായിരിക്കും. അടിമത്തം സമൂഹത്തിന്റെ ദീനമായിരിക്കെ അവിടേയും ഇതേ പ്രവണത കാണാന്‍ കഴിയും. ഇതാണ് നമുക്ക് ഹൈന്ദവ സമൂഹത്തിലും കാണാന്‍ കഴിയുന്നത്.
സോമനാഥാക്ഷേത്രം സ്വാതന്ത്ര്യലബ്ധിക്കുശേഷം പുതുക്കി പണിതപ്പോള്‍ അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് പറഞ്ഞത് ‘ഇന്ന് കഴിഞ്ഞ 1200 ല്‍ പരം വര്‍ഷത്തെ അടിമത്തം നീങ്ങുന്നുവെന്നാണ്. ഈ നീണ്ടകാലയളവില്‍ നമ്മുടെ ദേശീയാത്മാവ് കേവലം പ്രതിരോധാത്മകമായ ആമച്ചിരട്ടയ്ക്കുള്ളില് വലിഞ്ഞുവെങ്കില്‍ അത്ഭുതപ്പെടാനില്ല. ഈ ഘട്ടത്തില്‍ നമ്മുടെ ജനതയുടെ ശബ്ദം ആത്മഗ്ലാനിയുടെതായിരുന്നു; വിലാപത്തിന്റെതായിരുന്നു; വിരക്തിയുടെതായിരുന്നു; ജീവിത വിമുഖതയുടേതായിരുന്നു. വേദകാലത്തും ഉപനിഷദ്കാലത്തും കാണാന്‍ കഴിയുന്ന ധീരോദാത്തത നമുക്കിവിടെ കാണാന്‍ കഴിയുന്നില്ല. വൈദികമഹര്ഷിമാര് ഇന്ദ്രനോടും അഗ്നിയോടും വരുണനോടുമെല്ലാം ഏതാണ്ട് തുല്യനിലയില്‍ തന്നെ നടത്തിയ അഭ്യര്‍ത്ഥനകള്‍ വിസ്മരിക്കപ്പെട്ടതുപോലെയോ ത്യജിക്കപ്പെട്ടതുപോലെയോ തോന്നുന്നു. ഇന്നത്തെ മികച്ച യുക്തിവാദികളെപ്പോലും തികച്ചും നിരായുധരാക്കുന്ന ആ പ്രാക്തന പ്രാര്‍ത്ഥനകള്‍ ഉരുവിടാന്‍പോലും ധൈര്യം നശിച്ചതുപോലെ തോന്നുന്നു.
ഉദാഹരണത്തിന് ഒരു പ്രാര്‍ത്ഥന നോക്കുക: ‘സമൃദ്ധിയുക്തനായ ഇന്ദ്ര, മികച്ച ഗോധനം ഞങ്ങള്‍ക്കു തന്നരുളുന്ന അവിടുന്ന് ഞങ്ങളോട് ഒരു കച്ചവടക്കാരനാകരുത്. അതായത് പശുക്കളുടെ വില ഞങ്ങളോട് ചോദിക്കരുത്.’ മഴ പെയ്യിക്കാതിരിക്കാന് വേണ്ടി ബന്ധപ്പെട്ട സര്‍വകക്ഷികളുടെ കൈയില്‍നിന്നും ഡസന്‍ കണക്കിന് തേങ്ങ പിടിച്ചുപറ്റുന്ന ഒരു വിഘ്നേശ്വരനെ സങ്കല്പിച്ച സമൂഹത്തിനോട് ഇതിനെ താരതമ്യപ്പെടുത്തുമ്പോള്‍ പെരുമാറ്റങ്ങള്‍ തമ്മിലുള്ള വൈജാത്യം മനസ്സിലാകും. ‘ജയം ദേഹി, ബലം ദേഹി രിപുംജഹി’- ജയം തരൂ, ബലംതരൂ, രിപുവിനെ കൊല്ലൂ എന്നെല്ലാം ജിഗീഷയോടുകൂടി ഉരുക്കഴിച്ച ഒരു ധീരസമൂഹത്തെ നമുക്ക് ഈ അടിമത്തഘട്ടത്തില്‍ കാണാന്‍ കഴിയുന്നില്ല.
ഉപനിഷദ് മന്ത്രങ്ങളും നിര്‍ഭയരായ ഉപാസകരെയാണ് അവതരിപ്പിക്കുന്നത് സ്വാമി വിവേകാനന്ദന്റെ വാക്കുകളില്‍ പറഞ്ഞാല്‍, ‘മൃത്യുവിന്റെ മഹാവക്ത്രത്തിലേക്ക് കടന്നുചെല്ലുവാന്‍ ചങ്കൂറ്റമുള്ള ധീരനും ബുദ്ധിമാനു’ മായ നചികേതസ്സ് അന്നത്തെ സമൂഹചേതനയുടെ പ്രതീകമാണ്, പ്രതിനിധിയാണ്. അഭയം, അഭീഃ നായമാത്മാ ബലഹീനേന ലഭ്യഃ ബലമുപാസസ്വ- ഭയമില്ലായ്ക, ഭയമില്ലാത്തവന്, ബലഹീനന് ലഭ്യമല്ല ആത്മജ്ഞാനം, ബലത്തെ ഉപാസിക്കുക- എന്നീ ധീരോജ്വലസങ്കല്പങ്ങള് അന്ന് ജനഹൃദയത്തില്‍ നങ്കൂരമിട്ടിരുന്നു.
ആ ചിന്തകള്‍ ഉയര്‍ത്തിവിട്ട കവിഭാവന പുരാണകാലഘട്ടത്തില്‍ സ്വര്‍ഗത്തിലെ ദേവന്മാരെ തന്നെ സംരക്ഷിക്കുന്ന ഭൂമിവാസികളായ രാജാക്കന്മാരെ സൃഷ്ടിച്ചു. ദേവാസുര യുദ്ധങ്ങളില്‍ ദേവന്മാരെ സഹായിക്കാനോ രക്ഷിക്കാനോ പോന്ന ദശരഥന്, ദിലീപന്, ദുഷ്യന്തന്, നളന് മുതലായവര്‍ പ്രത്യക്ഷപ്പെട്ടു. കാലനെ വെല്ലുന്ന സാവിത്രി പ്രത്യക്ഷപ്പെട്ടു. സമൂഹത്തിന്റെ ആത്മവിശ്വാസം ഓരോ വ്യക്തിയുടെയും നൈസര്‍ഗിക ഭാവമായിത്തീര്ന്ന ഒരു സര്‍ഗാത്മക കാലഘട്ടമായിരുന്നിരിക്കണം അത്. ‘ദൈവായത്തം കുലേ ജന്മ, മദായത്തം തു പൗരുഷം’ (കുലം വിധിവശാലാണെങ്കില് ആണത്തം നേടിയെടുത്തതാണ്) എന്ന് ദൃഢമായി വിശ്വസിച്ചിരുന്ന ഒരു സുവര്‍ണഘട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: