തൃശൂര്‍: സഹകരണ സംഘത്തില്‍ ജോലിക്ക് ഡെപ്പോസിറ്റായി നല്കിയ തുക തിരിച്ചുനല്‍കാതെ കബളിപ്പിച്ചെന്ന ആരോപണവുമായി യുവതി. തൃക്കൂര് സ്വദേശിനി സ്വപ്നയാണ് വാര്‍ത്താസമ്മേളനത്തില്‍ തട്ടിപ്പിന്റെ വിവരം അറിയിച്ചത്.
തൃശൂര്‍ ജില്ലാ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ബോര്‍ഡംഗമായ സുമ ശ്യാംകുമാറിന്റെ നിര്‍ദ്ദേശപ്രകാരമാണ് അവരുടെ സൊസൈറ്റിയില്‍ 2015 നവംബറില്‍ ജോലിയ്ക്കെത്തുന്നത്. താല്‍ക്കാലിക തസ്തികയിലാണ് ജോലിയില്‍ പ്രവേശിപ്പിച്ചത്. ജോലിക്കായി ഒരു ലക്ഷം രൂപ ഡെപ്പോസിറ്റായും കൈപ്പറ്റിയിരുന്നു.
സൊസൈറ്റി പ്രസിഡന്റ് മരത്താക്കര ജോയ് കാട്ടൂക്കാരന്‍ ജീവനക്കാരോട് വളരെ അപമര്യാദയായാണ് പെരുമാറിയിരുന്നത്. സെക്രട്ടറി തസ്തികയില്‍ സ്ഥിരപ്പെടുത്തണമെങ്കില്‍ തന്റെ ചാലക്കുടി ഫാം ഹൗസില്‍ വരണമെന്നും എല്ലാ കാര്യത്തിലും യോജിച്ച് പോകുന്ന ഒരാളെയാണ് ആവശ്യമെന്നും ഇയാള്‍ ഫോണില്‍ വിളിച്ച് പറഞ്ഞു.
വിവരം സുമ ശ്യാംകുമാറിനെ അറിയിച്ചപ്പോള്‍ ജോലിയില്‍ തുടര്‍ന്നാലേ ഡെപ്പോസിറ്റായി നല്കിയ തുക തിരികെ ലഭിക്കൂവെന്നാണ് പറഞ്ഞത്.
തുടര്‍ന്നും പ്രസിഡണ്ട് മോശമായി പെരുമാറുത് തുടര്‍ന്നപ്പോള്‍ സെക്യൂരിറ്റി ഡെപ്പോസിറ്റ് തിരിച്ചുചോദിച്ചതിന് മര്‍ദ്ദിക്കാന്‍ ശ്രമവുമുണ്ടായി. തുടര്‍ന്ന് ഒല്ലൂര്‍ പോലിസില്‍ 104283/2016 നമ്പറില്‍ കേസ് നല്‍കിയെങ്കിലും ഇതുവരെ പോലിസ് എഫ്ഐആര്‍ പോലും നല്‍കിയിട്ടില്ലെന്ന് സ്വപ്ന പറഞ്ഞു.
സരിത വിജയന് എന്ന സ്ത്രീയും അയാള്‍ക്കെതിരെ ഒല്ലൂര്‍ പോലിസില്‍ ഇതേ പരാതി നല്കിയിട്ടുള്ളതായും സ്വപ്ന പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് കൃഷ്ണകുമാറും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: