ഹൈന്ദവ വിശ്വാസപ്രകാരം ക്രി. പി. 788-820 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന, ഭാരതം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹാനായ ദാര്‍ശനികന്മാരിലൊരാളായിരുന്നു ശങ്കരാചാര്യര്‍ അഥവാ ആദിശങ്കരന്. ശങ്കരന് എന്നാല്‍ പരമശിവന്റെ മറ്റൊരു നാമമാണ്. സംസ്കൃതത്തില്‍ ശങ്കരന് എന്നാല്‍ സന്തോഷദായകന് എന്ന അര്‍ത്ഥവുമുണ്ട്.
ലോകത്ത് ഏറ്റവുമധികം ആദരിക്കപ്പെടുന്ന കേരളീയനാണ് ശങ്കരാചാര്യര്‍. കാലടിയ്ക്കടുത്ത് കൈപ്പിള്ളി ഇല്ലത്ത് ജനിച്ച ശങ്കരന്, അദ്ദേഹത്തിന്റെ ചെറുപ്പത്തിലേ പിതാവ് അന്തരിച്ചു. 5-ാം വയസ്സില്‍ നടന്ന ഉപനയനത്തോടെ വിദ്യാര്‍ത്ഥി ജീവിതത്തിന് തുടക്കമായി. എല്ലാവരേയും അമ്പരപ്പിക്കുന്ന ബുദ്ധിവൈഭവമായിരുന്നു ശങ്കരന്. ആദ്യകാലങ്ങളില്‍ സാമ്പ്രദായിക ഗുരുകുലവിദ്യാഭ്യാസമായിരുന്നു. അതിലെ ഒരു രീതിയായിരുന്നു ഭിക്ഷ വാങ്ങി ജീവിക്കുക എന്നത്. അങ്ങനെ ഒരുനാള്‍ ശങ്കരന് ഒരു സ്ത്രീയുടെ മുന്നില്‍ ഭിക്ഷയ്ക്കായി കൈ നീട്ടി. ഉണങ്ങിയ ഒരു കാട്ടുനെല്ലിക്ക മാത്രമാണ് അവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത്. കഴിക്കാന്‍ വേറെ ഒന്നുമില്ല എന്ന് അറിഞ്ഞുകൊണ്ടുതന്നെ ആ കാട്ടുനെല്ലിക്ക ശങ്കരന് നല്കി. അവരുടെ മഹത്വം പൂര്‍ണ്ണമായും ഉള്‍ക്കൊണ്ട ശങ്കരന് അതേ സ്ഥലത്തുനിന്ന് കനകധാരാസ്തോത്രം രചിച്ചു. അതു പൂര്‍ണ്ണമായതും ഐശ്വര്യത്തിന്റെ പ്രതീകമായ ലക്ഷ്മീദേവി ആ സ്ത്രീയുടെമേല് സ്വര്‍ണ്ണനെല്ലിക്ക വര്‍ഷിച്ചു എന്നാണ് ഐതിഹ്യം.
ശങ്കരന് എട്ടുവയസ്സിനുള്ളില്‍ നാലുവേദങ്ങളും ഹൃദിസ്ഥമാക്കി. ചെറുപ്പത്തിലേ സന്യാസത്തില്‍ ആകൃഷ്ടനായ ശങ്കരന്റെ ആഗ്രഹത്തെ അമ്മ എതിര്‍ത്തു. അങ്ങനെയിരിക്കെ ഒരു നാള് പെരിയാറില്‍ കുളിച്ചുകൊണ്ടിരുന്ന ശങ്കരന്റെ കാലില്‍ മുതല പിടുത്തമിട്ട് നദിയുടെ ആഴങ്ങളിലേക്ക് വലിച്ചു. കരയില്‍ ഇതുകണ്ടുനിന്ന അമ്മയ്ക്ക് വിലപിക്കാനല്ലാതെ മറ്റൊന്നിനും കഴിഞ്ഞില്ല. സന്യാസം അടുത്ത ജന്മമാണ് അതു സ്വീകരിച്ചാല്‍ മുതലയില്‍ നിന്നും രക്ഷപെടാമെന്ന് ശങ്കരന് അമ്മയെ വിശ്വസിപ്പിച്ചു. അങ്ങനെ മാതാവിന്റെ അനുവാദത്തോടെ സന്യാസദീക്ഷയേറ്റുവാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായി എന്നാണ് മറ്റൊരൈതിഹ്യം. ഇന്നും കാലടിയില്‍ ഈ കുളക്കടവിന് മുതലക്കടവ് എന്നാണ് പേര്.
അമ്മയുടെ അനുവാദത്തോടെ ശങ്കരന് ഗുരുവിനെത്തേടി ഉത്തരഭാരതത്തിലേക്ക് യാത്രയായി. അവിടെ ഗൗഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവത്പാദരെ കണ്ടു. ശങ്കരനെക്കുറിച്ച് അന്വേഷിച്ച ഗോവിന്ദഭഗവദ്പാദര്ക്ക് നിമിഷനേരം കൊണ്ട് അദ്വൈത വേദാന്തത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന 10 ശ്ലോകം സൃഷ്ടിച്ചാണ് ശങ്കരന് മറുപടി പറഞ്ഞത്. അവ ദശശ്ലോകി എന്നറിയപ്പെടുന്നു. അതില്‍ മതിപ്പുതോന്നിയ ശങ്കരനെ അദ്ദേഹം ശിഷ്യനായി സ്വീകരിച്ചു.
ദ്വൈതവാദത്തെ തോല്‍പ്പിച്ച് അദ്വൈതവാദത്തെ പുനസ്ഥാപിക്കാനായി ശങ്കരാചാര്യര്‍ ഭാരതം മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ശങ്കരാചാര്യര്‍ നടത്തിയ യാത്രകളും വാദങ്ങളും ദിഗ്വിജയം എന്നാണ് അറിയപ്പെടുന്നത്. സന്ദേശങ്ങള്‍ ഭാരതത്തിന്റെ എല്ലാ ദിക്കുകളിലും പ്രചരിപ്പിക്കുന്നതിനായി ആദിശങ്കരന് നാലു മഠങ്ങള്‍ സ്ഥാപിച്ചു. കിഴക്ക് ഒറീസ്സയിലെ പുരിയിലുള്ള ഗോവര്‍ദ്ധന മഠം, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയില്‍ സ്ഥാപിച്ച ദ്വാരകാപീഠം, തെക്ക് കര്‍ണ്ണാടകയിലെ ശൃംഗേരിയില്‍ ശാരദാപീഠം, വടക്ക് ഉത്തരാഖണ്ഡിലെ ജ്യോതിര്‍മഠം.
അദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരായ സുരേശ്വരാചാര്യര്‍, ഹസ്തമലകാചാര്യര്, പദ്മപാദാചാര്യര്‍, തോടകാചാര്യര്‍ എന്നിവരെ ഈ മഠങ്ങളുടെ നടത്തിപ്പിനായി നിയോഗിച്ചു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ലളിതപഞ്ചമി ദിനത്തില്‍ ശ്യംഗേരി ശാരദാപീഠത്തില്‍ സ്വര്‍ണ്ണഗോപുര കുംഭാഭിഷേകം നടന്നു. 8-ാം നൂറ്റാണ്ടില്‍ ശാരദാദേവിയെ ശ്രീ ആദിശങ്കരനാണ് ശ്യംഗേരിയില് പ്രതിഷ്ഠിച്ചത്. മുന്നൂറിലധികം സംസ്കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവായ ആദിശങ്കരന് നൂറ്റാണ്ടുകളോളം ജൈനമതത്തിന്റെയും ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യാഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ അടിത്തറ പാകിയ വ്യക്തിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: