വിശ്രുതമായ ഇലഞ്ഞിത്തറമേളത്തിന് ശേഷമാണ് പ്രധാന ചടങ്ങായ തെക്കോട്ടിറക്കം. പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാര്‍ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരത്തിലൂടെ തേക്കിന്‍കാട് മൈതാനത്തേക്ക് പ്രവേശിക്കുന്ന ചടങ്ങാണിത്. പാറമേക്കാവിന്റെ 15 ആനകള്‍ തെക്കോട്ടിറങ്ങി കോര്പ്പറേഷന് ആപ്പീസിന്റെ മുമ്പിലുള്ള രാജാവിന്റെ പ്രതിമയെ ചുറ്റിയ ശേഷം നിരന്നു നില്ക്കും. തിരുവമ്പാടി വിഭാഗം തെക്കേ ഗോപുരത്തിലൂടെ ഇറങ്ങി പാറമേക്കാവ് വിഭാഗത്തിന് മുഖാമുഖം നില്‍ക്കുന്നതോടെ കുടമാറ്റം തുടങ്ങുകയായി.
മുഖാമുഖം നില്ക്കുന്ന പാറമേക്കാവ്-തിരുവമ്പാടി വിഭാഗങ്ങള്‍ തമ്മില്‍ പ്രൗഢഗംഭീരമായ വര്‍ണ്ണക്കുടകള്‍ പരസ്പരം ഉയര്‍ത്തി കാണിച്ചു് മത്സരിക്കുന്നതാണ് കുടമാറ്റം എന്ന് അറിയപ്പെടുന്നത്. ഓരോ കുട ഉയര്‍ത്തിയ ശേഷം മൂന്നു പ്രാവശ്യം വെഞ്ചാമരവും ആലവട്ടവും ഉയര്‍ത്തിയ ശേഷമേ അടുത്ത കുട ഉയര്‍ത്തൂ. തിടമ്പേറ്റിയ ആനയുടെ കുട മറ്റ് ആനകള്‍ക്ക് ഉയര്‍ത്തുന്ന കൂടയേക്കാള്‍ വ്യത്യാസമുള്ളതായിരിക്കും.
കൂടിക്കാഴ്ച
എല്ലാ വര്‍ഷവും വ്യത്യസ്തമായ കുടകള്‍ അവതരിപ്പിക്കാന്‍ ഇരു വിഭാഗവും ശ്രമിക്കാറുണ്ട്. പലനിലകള്‍ ഉള്ള കുടകള്‍ അടുത്തകാലത്ത് അവതരിപ്പിച്ചതില്‍ വ്യത്യസ്തതയുള്ള ഒന്നാണ്. അലുക്കുകള്‍ തൂക്കിയത്, രണ്ടുനിലയുള്ളവ, അങ്ങനെ വൈവിധ്യമാര്‍ന്ന പലതരം കുടകളും ഇരുകൂട്ടരും ആനപ്പുറത്തേറി പ്രദര്‍ശിപ്പിക്കും. കാണികള്‍ ആര്‍പ്പുവിളിച്ചും ഉയര്‍ന്നു ചാടിയും കയ്യടിച്ചും പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരിക്കും. ഒരു ചെറിയ വെടിക്കെട്ടോടെ ഇത് അവസാനിക്കുന്നു. ഇതോടെ പകല്‍പൂരം അവസാനിക്കുന്നു.
രാത്രിയും ചെറിയ പൂരങ്ങള്‍ ആവര്‍ത്തിക്കും. പുലര്‍െച്ചയാണ് വെടിക്കെട്ട്. വെടിക്കെട്ടാണ് പൂരത്തിന്റെ മറ്റൊരു ആകര്‍ഷണം. വെളുപ്പിന് മൂന്നു മണിയോടെയാണ് ആകാശത്തിലെ ഈ മേളം തുടങ്ങുന്നത്. ശബ്ദമലിനീകരണ നിയമങ്ങള്‍ പരിഗണിച്ച് വെടിക്കെട്ടില്‍ കാര്യമായ മാറ്റങ്ങള്‍ കാലാകാലങ്ങളില്‍ വന്നിട്ടുണ്ട്. ഇപ്പോള്‍ ദൃശ്യത്തിനാണ് ശബ്ദത്തേക്കാള്‍ കൂടുതല്‍ പ്രാധാന്യം.
പകല്‍പ്പൂരം
പൂരപ്പിറ്റേന്ന് രാവിലെ എഴുന്നള്ളത്തും പാണ്ടി മേളവും കുടമാറ്റവും ഉണ്ടാവും. തൃശ്ശൂര്‍ക്കാരുടെ പൂരം എന്നും ഇതിനെ പറയാറുണ്ട്. പാറമേക്കാവ് ഭഗവതി മണികണ്ഠനാലില്‍ നിന്നും തിരുവമ്പാടി ഭഗവതി നായ്ക്കനാലില്‍ നിന്നും രാവിലെ എട്ടു മണിയോടെ എഴുന്നള്ളുന്നു. ഇരു വിഭാഗത്തിന്റെയും പാണ്ടിമേളം പന്ത്രണ്ട് മണിയോടെ അവസാനിക്കും. മേളത്തിന് ശേഷം വെടിക്കെട്ട് നടക്കും. അതിനുശേഷം ദേവിമാര്‍ പരസ്പരം ഉപചാരം ചൊല്ലി ശ്രീമൂലസ്ഥാനത്തു നിന്നും അടുത്ത പൂരത്തിനു കാണാമെന്ന ചൊല്ലോടെ ആചാരപൂര്‍വം വിടവാങ്ങുന്നു. ഇതോടെ ഔപചാരികമായി പൂരം ചടങ്ങുകള്‍ സമാപിക്കുന്നു.
പൂരക്കഞ്ഞി
പൂരത്തിന്റെ പിറ്റേന്ന് പൂരത്തിന് സഹായിച്ചവര്‍ക്കായി രണ്ടു ദേവസ്വങ്ങളും പൂരക്കഞ്ഞി നല്‍കാറുണ്ട്. മുതിരപ്പുഴുക്കും മാമ്പഴപ്പുളിശ്ശേരിയും ചെത്തുമാങ്ങാ അച്ചാറും പപ്പടവും മട്ടയരിക്കഞ്ഞിയ്യൊടൊപ്പം ഉണ്ടാവും. ഒരു പാളയില്‍ കഞ്ഞിയും മറ്റൊരു പാളയില്‍ കറികളും കോരിക്കുടിക്കാന്‍ പ്ലാവില കുമ്പിളുമുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: