തദര്‍ത്ഥ ഏവ ദൃശ്യസ്യാത്വാ
(പാ.യോ.സൂ. 2:21)
ദൃശ്യമായ പ്രകൃതിയുടെ സ്വരൂപം ദ്രഷ്ടാവായ പുരുഷനുവേണ്ടിയാണ്.
ആത്മാവിന്റെ അസാന്നിദ്ധ്യത്തില്‍ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നും, കാണുന്നതാത്മാവാണ് അതിന്റെ പ്രതിഭലനമാണ് ഇന്ദ്രിയ വിഷയങ്ങള്‍ എന്നും മുന്‍ ശ്ലോകങ്ങളിലൂടെ പതഞ്ജലി മഹര്‍ഷി സൂചിപ്പിച്ചിരുന്നു. ഈ സൂത്രത്തിലൂടെ പ്രകൃതി ആത്മാവിന്റെ ഭോഗത്തിനുവേണ്ടിയുള്ളതാണ് എന്ന അറിവാണ് നമുക്ക് നല്‍കുന്നത്.
കാഴ്ച കണ്ണിന്റെ ആണെങ്കിലും അതിനുള്ള പ്രകാശം നല്‍കുന്നത് ഈശ്വരനാണ്. ഇരുട്ടില്‍ നമുക്ക് ദൃശ്യങ്ങള്‍ വ്യക്തമല്ല, എന്നാല്‍ പ്രകാശത്തില്‍ വ്യക്തമാണുതാനും. വസ്തുവിനെ പ്രകാശിപ്പിക്കുന്ന വെളിച്ചത്തിന്റെ അഭാവത്തില്‍ നമുക്ക് വസ്തുബോധം ഉണ്ടാകുന്നില്ല. ഇപ്രകാരം പ്രകൃതിയിലെ സകല ചരാചരങ്ങളെയും പ്രകാശിപ്പിക്കുന്ന ചൈതന്യശക്തിയുടെ അഭാവത്തില്‍ നമുക്ക് ദൃശ്യം വ്യക്തമാകുന്നില്ല. അതിനാല്‍ ഈ സമ്പൂര്‍ണ്ണ ദൃശ്യങ്ങളും പുരുഷനുവേണ്ടിയുള്ളതാണ്. പ്രകൃതി ജിവാത്മാക്കളുടെ ഭോഗത്തിനും മുക്തിക്കും വേണ്ടിയാണ് നിലകൊള്ളുന്നത്. ആത്മാവിന്റെ വിഷയഭോഗം ഭൗതിക ജീവിതവും പരമാത്മ ഭോഗം മോക്ഷവുമാണ്.
കൃതാര്‍ത്ഥം പ്രതി നഷ്ടമപ്യനഷ്ടം
തദന്യസാധാരണത്വാത്
(പാ.യോ.സൂ 2:22)
മോഷം അനുഭവിച്ചു കഴിഞ്ഞ പുരുഷനുവേണ്ടിയല്ലാതെ ഭോഗം അനുഭവിക്കുന്ന പുരുഷനുവേണ്ടി പ്രകൃതി നിലനില്ക്കുന്നു.
പ്രകൃതിയും പുരുഷനും ഒരിക്കലും നശിക്കുന്നില്ല എന്ന ബോധമാണ് ഈ സൂത്രത്തിലൂടെ നമുക്ക് ലഭിക്കുന്നത്. കര്മ്മഫലങ്ങള്ക്കനുസരിച്ച് ജനിമരണങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ആത്മാവ് പുതിയ ശരീരം സ്വീകരിക്കുകയും, ഭോഗം അനുഭവിക്കുകയും, ഉപേക്ഷിക്കുകയും വീണ്ടും ഭോഗാനുഭവങ്ങള്ക്കായി മറ്റൊരു ശരീരം സ്വീകരിക്കുകയും ചെയ്യുന്നു. പരമാത്മാ ഭോഗത്തിലൂടെ മുക്തനാകുന്ന പുരുഷന് പിന്നെ പ്രകൃതി ആവശ്യമില്ലെങ്കിലും, വിഷയഭോഗം അനുഭവിക്കുന്ന ആത്മാവിനുവേണ്ടി ഈ പ്രകൃതി നിലകൊള്ളുന്നു. പ്രകൃതിയുമായുള്ള ബന്ധം വിച്ഛേദിച്ച പുരുഷനെയാണ് കൃതാര്ത്ഥന് എന്നുവിളിക്കുന്നത്.
യോഗശാസ്ത്ര പ്രകാരം ഒന്നും നശിക്കുന്നില്ല, ഒന്നും പുതുതായി സൃഷ്ടിക്കപ്പെടുന്നുമില്ല. വസ്തുവിന്റെ നാമരൂപങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്നുമാത്രം.
സ്വസ്വാമിശക്ത്യോ: സ്വരൂപ ലബ്ദി
ഹേതുഃസംയോഗഃ
(പ്രാ.യോ.സൂ: 2:23)
പ്രകൃതിക്കും പുരുഷനും ശക്തി ഉണ്ടാകാന്‍ കാരണം സംയോഗമാണ്. കാഴ്ച എന്നത് കാണുന്ന വസ്തു, കാണുന്ന ആള്, കാണിക്കുന്ന ആള് എന്നീ മൂന്നു വിഷയങ്ങളുടെ സംയോഗമാണ്. ഇവിടെ പ്രകൃതി ജഢം ആണെങ്കിലും പുരുഷനുമായുള്ള ബന്ധത്തില്‍ അതിന് ചൈതന്യം ലഭിക്കുന്നു. ഈ ചൈതന്യം വസ്തു ദര്‍ശനത്തിനും, പുരുഷന് വസ്തുബോധത്തിനും കാരണമാകുന്നു.
ദര്‍ശനശക്തി (ജ്ഞാനം) കൊണ്ട് മനുഷ്യന് പ്രകൃതിയുടെ നാനാരൂപങ്ങളെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. ഈ ഭോഗത്തില്‍ നിന്നും വിരക്തനായി സ്വരൂപ ദര്‍ശനം എപ്പോഴാണോ മനുഷ്യനു ലഭിക്കുന്നത് അവന് പിന്നെ സംയോഗം (പ്രകൃതിയുമായുള്ള ബന്ധം) സംഭവിക്കുന്നില്ല.
തസ്യ- ഹേതുരവിദ്യാ
(പാ.യോ.സൂ. 2:24)
പുരുഷനും പ്രകൃതിയും തമ്മിലുള്ള സംയോഗത്തിനു കാരണം അവിദ്യയാണ്.
അനിത്യത്തെ നിത്യമായും അശുചിയെ ശുചിയായും, അനാത്മാവിനെ ആത്മാവായും കാണുന്നത് അവിദ്യയാണെന്ന് സാധനാപാദത്തിലെ അഞ്ചാമത്തെ സൂത്രത്തില്‍ നാം കണ്ടതാണ്. അനാദി കാലങ്ങളായി നമ്മില്‍ അടിഞ്ഞുകൂടിയ വാസനകള്‍ ആത്മാവിനെ ഭോഗാസക്തനാക്കി നിലനിര്‍ത്തുന്നു എന്നും ഇത് പുനര്ജന്മത്തിന് കാരണമാണെന്നും നാം മനസ്സിലാക്കിയിട്ടുണ്ട്.
സ്വരൂപത്തെ വിസ്മരിക്കുന്നതിലൂടെ ഉണ്ടാകുന്ന അവിദ്യയെ കുറിച്ചാണ് പതഞ്ജലി മഹര്‍ഷി ഇവിടെ പറഞ്ഞിരിക്കുന്നത്. പുരുഷന് കാട്ടിതരികയാണെന്നറിയാതെ ”ഞാന്‍ കാണുന്നു” എന്ന അഹങ്കാരം അവിദ്യയില്‍ നിന്നുണ്ടാകുന്നതാണ്. സ്വരൂപത്തെ കുറിച്ചുള്ള ബോധം അവിദ്യയെ ഇല്ലാതാക്കുന്നു. അവിദ്യയില്ലാതാകുന്നതോടെ അതിനു കാരണമായ ജ്ഞാനവും ഇല്ലാതാകുന്നു. അത് ശാന്തതയും സന്തോഷവും നമുക്ക് നല്കുന്നു. അങ്ങനെ പുരുഷന് കൈവല്ല്യാവസ്ഥയിലേക്ക് എത്തുന്നു. അഷ്ടാംഗ യോഗ പരിശീലനം ഇതിനു വേണ്ടിയുള്ളതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: