ന്യൂദല്‍ഹി: ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആംആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചന. ഇതേ തുടര്‍ന്ന് പുതിയതായി വിജയിച്ചെത്തിയ കൗണ്‍സിലര്‍മാര്‍ പാര്‍ട്ടി വിടില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് സത്യം ചെയ്യിച്ചത് വിചിത്രമായി.
തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ദല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങളിലെ ആപ്പ് കണ്‍വീനര്‍മാര്‍ പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുണ്ട്. ദല്‍ഹി യൂണിറ്റ് കണ്‍വീനര്‍ ദിലീപ് പാണ്ഡെയും ആശിഷ് തല്‍വാറും സ്ഥാനങ്ങള്‍ രാജിവെച്ചിട്ടുണ്ട്. ചാന്ദ്നി ചൗക്ക് മേഖലയിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ എംഎല്‍എ അല്‍ക്ക ലാംബയും രാജിസന്നദ്ധത നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.
പഞ്ചാബിന്റെ ചുമതലക്കാരന് സഞ്ജയ് സിങും പഞ്ചാബ് നിരീക്ഷകന് ദുര്‍ഗേഷ് പതക്കും രാജിക്കത്ത് നല്കിയവരില് ഉള്‍പ്പെടും. വോട്ടിംഗ് യന്ത്രത്തെ കുറ്റപ്പെടുത്തുന്ന സമയംകൊണ്ട് പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന ആവശ്യവുമായി ആപ് നേതാവും പഞ്ചാബില്‍ നിന്നുള്ള ലോക്സഭാംഗവുമായ ഭഗവന്സിങ് മാന്‍ രംഗത്തെത്തി. ആപ്പ് വിട്ട മറ്റു നേതാക്കളുമായി മുതിര്‍ന്ന ആംആദ്മി നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തിയെന്ന വിവരം കൂടി പുറത്തുവരുന്നുണ്ട്.
ഇതേ തുടര്‍ന്നാണ് പുതിയതായി വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗം മുഖ്യമന്ത്രിയുടെ വസതിയില്‍ വിളിച്ചു ചേര്‍ത്തത്. ആരും പാര്‍ട്ടി വിടില്ലെന്ന് കൗണ്‍സിലര്‍മാരെക്കൊണ്ട് ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യിച്ച കെജ്രിവാള്, പാര്‍ട്ടിയെ വഞ്ചിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ദല്‍ഹി കോര്പ്പറേഷന് തെരഞ്ഞെടുപ്പിലെ വന്‍പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ആംആദ്മി പാര്‍ട്ടിയില്‍ പിളര്‍പ്പിന്റെ സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: