ന്യൂദല്‍ഹി: ഛത്തീസ്ഗഢിലെ നക്സലാക്രമണത്തിന് നേതൃത്വം വഹിച്ച മാവോയിസ്റ്റ് നേതാക്കളെ ലക്ഷ്യമിട്ടുള്ള നടപടിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. മാവോയിസ്റ്റുകളുടെ ശക്തികേന്ദ്രമായ ദന്തേവാഡയിലെ ബസ്തര്‍ ഡിവിഷണല്‍ കമാന്‍ഡര്‍ രഘു, ജഗര്‍ഗുണ്ട ഏരിയാ കമ്മറ്റി തലവന്‍ പാപ്പാ റാവു, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ലാ ആര്‍മിയുടെ ഫസ്റ്റ് ബറ്റാലിയന് കമാന്‍ഡറായ ഹിഡ്മ എന്നിവരെയാണ് ഹിറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനായി അത്യന്താധുനിക ആയുധങ്ങളടങ്ങിയ പ്രത്യേക സേനയെ മേഖലയില്‍ വിന്യസിക്കാനും ആലോചനയുണ്ട്.
25 സിആര്‍പിഎഫ് സൈനികരെ വധിച്ച ആക്രമണത്തിന് നേതൃത്വം വഹിച്ചവരാണ് മൂന്നുപേരുമെന്നാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ചിരിക്കുന്ന വിവരം. റായ്പൂരില്‍ ക്യാമ്പ് ചെയ്തുകൊണ്ട് ആഭ്യന്തര വകുപ്പിന്റെ സുരക്ഷാ ഉപദേഷ്ടാവ് വിജയകുമാര്‍ ഓപ്പറേഷന് പദ്ധതികള്‍ തയ്യാറാക്കുകയാണ്. സിആര്‍പിഎഫിന്റെ പുതിയ ഡയറക്ടര്‍ ജനറലായി ചുമതലയേറ്റ രാജീവ് റായ് ഭട്നഗറും ഉടന്‍ സംഘത്തില്‍ ചേരും. ബസ്തര്‍ മേഖലയിലെ മാവോയിസ്റ്റ് അപ്രമാദിത്വം അവസാനിപ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് കേന്ദ്രആഭ്യന്തരമന്ത്രി രാജ്നാഥ്സിങ് അര്‍ദ്ധസൈനിക വിഭാഗത്തിന് നല്‍കിയിരിക്കുന്നത്.
ഭക്ഷണം കഴിക്കാനിരുന്നവരെ വെടിവെച്ചു കൊലപ്പെടുത്തുക മാത്രമല്ല, മരിച്ചു വീണ സൈനികരെ വലിച്ചിഴച്ചുകൊണ്ടുപോയി കൈവിരലുകള്‍ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. മൃതദേഹത്തോടുപോലും ക്രൂരത കാട്ടിയ മാവോയിസ്റ്റുകള്‍ക്കെതിരായ നടപടിക്ക് യാതൊരു ദയയുമുണ്ടാവേണ്ടതില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം. ആവശ്യമായ കമ്പനി സേനയെ മാവോയിസ്റ്റ് സ്വാധീന മേഖലകളിലേക്ക് അത്യന്താധുനിക ആയുധങ്ങളുമായി അയക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.
മാവോയിസ്റ്റ് നേതാക്കളെ തെരഞ്ഞുപിടിച്ച് വധിക്കുക വഴി സംഘാംഗങ്ങളെ കീഴ്പ്പെടുത്താനാവുമെന്നാണ് പ്രതീക്ഷ. ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഢ്, ഒഡീഷ, മഹാരാഷ്ട്ര മാവോയിസ്റ്റ് കോറിഡോറുകളിലൂടെ നിരന്തരം യാത്ര ചെയ്യുന്ന 200-250 മാവോയിസ്റ്റ് നേതാക്കളുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണക്ക്. ഇവര്‍ക്ക് പിന്തുണയുമായി 4000ത്തോളം സായുധ നക്സല്‍ കേഡര്‍മാരും ബസ്തറിലുണ്ട്.
ഇതിന് പുറമേയാണ് പന്ത്രണ്ടായിരത്തോളം പേരടങ്ങുന്ന ജന്‍ മിലിഷ്യ എന്ന പാര്‍ട്ട് ടൈം മാവോയിസ്റ്റുകളുടെ ഗ്രൂപ്പ്. ഇവരാണ് വിവിധ ഇടങ്ങളില്‍ പ്രവര്‍ത്തിച്ച് മാവോയിസ്റ്റ് കേഡറുകള്ക്കാവശ്യമായ വിവരങ്ങളും മറ്റു സഹായങ്ങളും ലഭ്യമാക്കുന്നത്. ജന്‍ മിലിഷ്യയുടെ പ്രധാന പ്രവര്‍ത്തകരെയും പിടികൂടാന്‍ ലക്ഷ്യമിടുന്നുണ്ട്. ഒന്നുകില്‍ പിടികൂടുക അതിന് സാധിച്ചില്ലെങ്കില്‍ വധിക്കുക എന്ന നിര്‍ദ്ദേശം കേന്ദ്രം നല്‍കിയതായി ഉയര്‍ന്ന സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: