ഇടുക്കി: നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കൈവശം വച്ചിട്ടുണ്ടെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ഉടുമ്പന്‍ചോല താലൂക്ക് ലാന്‍ഡ് ബോര്‍ഡ് എടുത്തിരിക്കുന്ന കേസ് വെള്ളൂക്കുന്നേല്‍ കുടുംബത്തെ കുടുക്കുന്നു. ഇന്നലെ കുടുംബത്തില്‍പ്പെട്ട 13 അംഗങ്ങളോടും കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖയുമായി ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. കുടുംബക്കാര് ഹാജരാകാതെ സരോജനിയെന്ന അഭിഭാഷകയാണ് ഹാജരായത്.
ഭൂമിയുടെ രേഖകള്‍ ഇവര്‍ എത്തിച്ചതുമില്ല. രേഖകള്‍ ഹാജരാക്കാന്‍ ഒരു മാസത്തെ സാവകാശം വേണമെന്ന് വെള്ളൂക്കുന്നേല്കാര്ക്ക് വേണ്ടി ഹാജരായ അഭിഭാഷക ആവശ്യപ്പെട്ടു. ഇത് ലാന്‍ഡ് ബോര്‍ഡ് അംഗീകരിച്ചു. മേയ് 24ന് മുന്‍പ് കുടുംബക്കാരുടെ ഭൂമി സംബന്ധമായ രേഖകള്‍ ലാന്‍ഡ് ബോര്‍ഡിന് മുന്നില്‍ എത്തിക്കണമെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഇപ്പോള്‍ നല്‍കിയിരിക്കുന്ന സമയപരിധി അവസാന ഹിയറിങിനുള്ളതായിരിക്കുമെന്നും പ്രതിഭാഗത്തെ അറിയിച്ചിട്ടുണ്ട്. കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖകള്‍ ഇവരുടെ പക്കലില്ല എന്നതിലേക്കാണ് കാര്യങ്ങളെത്തുന്നത്. രേഖകളുണ്ടെങ്കില്‍ ലാന്‍ഡ് ബോര്‍ഡില്‍ സമര്‍പ്പിച്ച് നിയമനടപടി ഒഴിവാക്കാന്‍ ശ്രമിക്കുമായിരുന്നു. അത് ഉണ്ടായിട്ടില്ല. വെള്ളൂക്കുന്നേല്‍ കുടുംബക്കാര്‍ക്കെതിരെ ലാന്‍ഡ് ബോര്‍ഡ് കേസെടുത്ത വിവരം ‘ജന്മഭൂമി’യാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: