കാക്കനാട്: ഉദയംപേരൂര്‍ എല്‍പിജി ബോട്ടിലിംഗ് പ്ലാന്റിന്റെ ശേഷി 4650 ടണ്‍ ആയി ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്പറേഷന്. കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചേര്‍ന്ന പൊതുതെളിവെടുപ്പിലാണ് ഐഒസി അധികൃതര്‍ ഇതറിയിച്ചത്.
1050 മെട്രിക് ടണ്ണാണ് പ്ലാന്റിന്റെ നിലവിലെ ശേഷി. 1200 ടണ്‍ ശേഷിയുള്ള മൂന്ന് ടാങ്കറുകളാണ് നിര്‍മ്മിക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സി. എന്‍. രാജേന്ദ്രന് അറിയിച്ചു. മണ്ണിനടിയില്‍ നാലുവശവും മണല്‍നിറച്ച് കോണ്‍ക്രീറ്റിലായിരിക്കും നിര്‍മ്മാണം. ഇപ്പോഴുള്ള ടാങ്കിന് രണ്ടുദിവസത്തെ ഉപയോഗത്തിനുള്ള എല്‍പിജി സംഭരണ ശേഷിയേ ഉള്ളൂ. പുതിയ ടാങ്കിന് ഏഴുദിവസത്തേക്കാവശ്യമായത് സംഭരിക്കാനാകും.
ലോകോത്തര നിലവാരത്തിലുള്ള സുരക്ഷാ സംവിധാനത്തോടെയാണ് പുതിയ ടാങ്കുകളുടെ നിര്‍മ്മാണം. ഉദയംപേരൂര്‍ പ്ലാന്റില്‍ നിന്ന് 20 ലക്ഷം ഉപയോക്താക്കള്‍ക്കുള്ള സിലിണ്ടര്‍ ഇപ്പോള്‍ നിറയ്ക്കുന്നുണ്ട്. എന്നാല്‍ ഉത്സവവേളകളിലും മറ്റും ഇതു തികയാതെ വരുന്നു. എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ടയുടെ ചില ഭാഗങ്ങള്‍, തൃശൂര്‍, മലബാറിലെ ചില ജില്ലകളുടെ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ഇവിടെ നിന്നാണ് സിലിണ്ടര്‍ വിതരണം.
കൊച്ചി എണ്ണശുദ്ധീകരണശാലയില്‍ ഇപ്പോള്‍ 12000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഇതിന്റെ ഗുണം പൂര്‍ണമായി ലഭിക്കാന്‍ എല്‍പിജി പ്ലാന്റിലും വികസനം വേണം. പുതിയ പ്ലാന്റ് മാലിന്യം വര്‍ദ്ധിപ്പിക്കില്ല. റോഡിലൂടെ ബുള്ളറ്റ് ടാങ്കറുകളുടെ നീക്കം കുറയും, ഡപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു.
ഐഒസിക്കു സമീപം ഫയര്‍ സ്റ്റേഷന് അനുവദിക്കുക, അപകട വേളയില്‍ കമ്പനിയുടെ ഗേറ്റുകള്‍ പൂട്ടിയിടുന്നത് ഒഴിവാക്കുക, പ്ലാന്റിനു സമീപത്തെ തോടുകളും മറ്റും വൃത്തിയാക്കാന്‍ നടപടി സ്വീകരിക്കുക, പുതിയ പ്ലാന്റ് സംബന്ധിച്ച് ബോധവത്കരണം വ്യാപകമാക്കുക, സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ക്കു കമ്പനി കൂടുതല്‍ പണം ചെലവിടുക തുടങ്ങിയ ആവശ്യങ്ങള്‍ യോഗത്തില്‍ പങ്കെടുത്തവര്‍ ഉന്നയിച്ചു.
ഉദയംപേരൂരിലെ എല്ലാ ജനങ്ങളും ഇന്‍ഷുറന്‍സ് പരിധിയില്‍ വരുമെന്ന് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അറിയിച്ചു.
ഡെപ്യൂട്ടി കലക്ടര്‍ എം.ബി.ജോസഫ് അധ്യക്ഷനായി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് സീനിയര്‍ ശാസ്ത്രജ്ഞ മിനി മേരി സാം, സീനിയര്‍ എന്‍ജിനീയര്‍ എം.എന്‍. ബൈജു, ജനപ്രതിനിധികളും പരിസ്ഥിതി പ്രവര്‍ത്തകരും തൊഴിലാളി യൂണിയന് പ്രതിനിധികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: