കൊച്ചി: സാമൂഹിക ക്ഷേമ പെന്‍ഷനുകളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കാനായി സര്‍ക്കാര്‍ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുന്നു. തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കാണ് പരാതി നല്‍കേണ്ടത്. മെയ് 31നകം പരാതികള്‍ക്ക് പരിഹാരം കാണണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ മാത്രം 2.29 ലക്ഷം പേര്‍ക്ക് ക്ഷേമ പെന്‍ഷനുകള്‍ കിട്ടാനുണ്ടെന്ന് ‘ജന്മഭൂമി’ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുന്‍ സര്‍ക്കാറിന്റെ കാലത്ത് നല്‍കിയിരുന്ന ഇരട്ട പെന്ഷന് എല്‍ഡിഎഫ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെയാണ് പെന്ഷന് വിതരണത്തില്‍ പ്രതിസന്ധിയുണ്ടായത്. ഇരട്ട പെന്ഷനില്ലാത്തവരും പെന്ഷന് പട്ടികയില്‍ നിന്ന് പുറത്തുപോയിട്ടുണ്ട്. ഇവര്‍ നേരത്തെ തദ്ദേശസ്ഥാപനങ്ങളില്‍ പരാതി നല്‍കിയിട്ടും ഉള്‍പ്പെടുത്തുന്നതിന് നടപടിയുണ്ടായിട്ടില്ല.
പെന്ഷന് സംബന്ധിച്ച് ദിവസവും പരാതികള്‍ ഏറിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അദാലത്ത് നടത്താന്‍ തീരുമാനിച്ചത്. വിവിധ ക്ഷേമനിധിയില്‍ അംശാദായം നല്കി പെന്ഷന് വാങ്ങുന്നവര്‍ക്ക് രണ്ടാമത്തെ പെന്‍ഷനും അര്‍ഹതയുണ്ട്. എന്നാല്‍, ഇത്തരത്തിലുള്ള ഒട്ടേറെപ്പേരെ പെന്ഷന് പട്ടികയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ക്ഷേമനിധി ബോര്‍ഡിലേക്ക് അടയ്ക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തില്‍ നല്കുന്ന പെന്ഷന് മറ്റു സാമൂഹിക പെന്‍ഷനുകള്‍ക്ക് തടസമല്ലെന്നാണ് വിലയിരുത്തല്‍. ഇത്തരം പരാതികളും തദ്ദേശസ്ഥാപനങ്ങളിലെ അദാലത്തില്‍ പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: