കൊച്ചി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഇവിടുത്തെ കരാറുകാര്‍ക്ക് അന്താരാഷ്ട്ര നിലവാരം കാത്തുസൂക്ഷിക്കാന്‍ കഴിയുന്നില്ലെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരന്. കരാര്‍ ഏറ്റെടുക്കുന്നതിന് മാത്രമാണ് ഇവിടെ മത്സരം.
പൂര്‍ത്തിയാക്കുന്നതില്‍ കാണാനില്ല. കൊച്ചി മെട്രോയുടെ നിര്‍മ്മാണത്തിനുള്ള ടെന്‍ഡര്‍ ഏറ്റെടുത്തത് രാജ്യത്തെ മികച്ച കരാറുകാര്‍ തന്നെയാണ്. പക്ഷേ, മൂന്നുവര്‍ഷംകൊണ്ടു പൂര്‍ത്തിയാക്കേണ്ട പദ്ധതി ഇപ്പോഴും പൂര്‍ത്തിയാക്കാനായിട്ടില്ല.
കുറഞ്ഞനിരക്കില്‍ ടെന്‍ഡര്‍ ഏറ്റെടുക്കുന്നതാണ് പലപ്പോഴും ഗുണനിലവാരം കുറയാന്‍ കാരണം. കരാറുകാര്‍ മത്സരിച്ച് കുറഞ്ഞ നിരക്കില്‍ ടെന്‍ഡര്‍ ഏറ്റെടുക്കുന്നത് ആപത്താണ്. രാജ്യത്തിന്റെ വികസനത്തിനായി ഇനിയെങ്കിലും അത്തരം പ്രവര്‍ത്തനങ്ങളില്‍നിന്ന് കരാറുകാര്‍ മാറി നില്‍ക്കണം. രാജ്യത്ത് ലക്ഷക്കണക്കിന് കോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞ ടെന്‍ഡറിന് പിടിച്ചതുമൂലം പാതിവഴിയില്‍ നിലച്ചിട്ടുണ്ട്.
വിദേശ കരാറുകാര്‍ എപ്പോഴും അന്തരാഷ്ട്ര നിലവാരം കാത്ത് സൂക്ഷിച്ചേ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താറുള്ളൂ. എല്ലാവര്ക്കും അവരില്‍ വിശ്വാസമുണ്ടാകാനുള്ള കാരണവും അതാണ്. ജിഎസ്ടി കേരളത്തില്‍ നടപ്പാക്കുമ്പോള്‍ നിര്‍മ്മാണ മേഖലയില്‍ പ്രതിസന്ധിയുണ്ടാകാനുള്ള സാധ്യതയുണ്ട്. പക്ഷേ, അതെന്തായിരിക്കുമെന്ന് ഇപ്പോള്‍ പ്രവചിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കൊച്ചി സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കൊച്ചി സെന്റര്‍ ചെയര്‍മാനായി സക്കറിയാ എബ്രഹാം സ്ഥാനമേറ്റു.വി. സന്തോഷ് ബാബു, മനോജ് മാത്യു, ജിബു മാത്യു, ജോളി വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: