തിരുവനന്തപുരം: ശ്രീമൂലം പ്രജാസഭ ചേര്‍ന്ന വിജെടി ഹാളിന് അതിലെ അംഗമായിരുന്ന മഹാത്മാ അയ്യങ്കാളിയുടെ പേര് നല്‍കണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. ഒന്നാം കേരള നിയമസഭയുടെ ആദ്യ സമ്മേളനത്തിന്റെ അറുപതാം വാര്‍ഷികം സംബന്ധിച്ച് പഴയ നിയമസഭാഹാളില്‍ ചേര്‍ന്ന സമ്മേളനത്തിലാണ് രാജഗോപാല്‍ ഇക്കാര്യം ആവശ്യപ്പെട്ടത്.
വിജെടി ഹാളിന് ഇപ്പോഴും വിക്ടോറിയ രാജ്ഞിയുടെ നാമധേയം പിന്തുടരുന്നത് പരിശോധിക്കണം. ശ്രീമൂലം പ്രജാസഭയിലെ അംഗമായിരുന്ന അയ്യന്‍കാളിയുടെ പേര് ഹാളിന് നല്‍കണമെന്നത് അദ്ദേഹത്തെ പിന്തുടരുന്ന സമൂഹത്തിന്റെകൂടി ആവശ്യമാണ്. വിജെടി ഹാളിന് അയ്യന്‍കാളിയുടെ പേര് നല്‍കുന്നത് ഒരു പ്രതീകാത്മക നടപടിയാണ്. അതിനുവേണ്ട നടപടികള്‍ എടുക്കണം. – രാജഗോപാല്‍ പറഞ്ഞു.
ആദ്യനിയമസഭ തുടങ്ങുന്ന കാലത്തുണ്ടായിരുന്ന വ്യക്തികളും പാര്‍ട്ടികളും സംഘടനകളും പലതും ഇന്നില്ല. പല പാര്‍ട്ടികളും അസ്തമിച്ചു. മാറ്റം അനിവാര്യമാണ്. ഇപ്പോള്‍ പുതിയ പാര്‍ട്ടികള്‍ കടന്നുവരുന്നു. മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ കഴിയണം. അവയെ അസഹിഷ്ണുതയോടെ കാണുന്നത് ശരിയല്ല. രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ വിധിച്ചത് ആര്‍എസ്എസ് ആണെന്ന മുഖ്യമന്ത്രിയുടെ നിയമസഭയിലെ പ്രസ്താവന ദുഃഖകരമാണ്. മൂന്ന് കമ്മിഷനുകളും കോടതികളും ആര്‍എസ്എസ്എസിന് ഗാന്ധിവധത്തില്‍ പങ്കില്ലെന്ന് വ്യക്തമാക്കിയിട്ടും ഇത്തരം ആരോപണം ഉന്നയിച്ചവര്‍ കോടതി നടപടികള്‍ നേരിട്ട സാഹചര്യമുണ്ടായിട്ടും മുഖ്യമന്ത്രി നിയമസഭയില്‍ ഇത്തരം പരാമര്‍ശം നടത്തുന്നത് ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്. സ്പീക്കര്‍ പരിശോധിച്ച് അത്തരം പരാമര്‍ശങ്ങള്‍ മാറ്റേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: