തിരുവനന്തപുരം: തൃശൂര്‍ ജില്ലയിലെ അടാട്ട് ഫാര്‍മേഴ്സ് സഹകരണ ബാങ്ക് ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. അടാട്ട് ബാങ്കില്‍ വന്‍തോതില്‍ സാമ്പത്തിക ക്രമക്കേടും തിരിമറികളും നടന്നുവെന്ന സഹകരണ വകുപ്പ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് വിശദമായി അന്വേഷിക്കാന്‍ വിജിലന്‍സിന് മുഖ്യമന്ത്രി ഉത്തരവ് നല്‍കിയത്.
സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണത്തില്‍ മുന്‍ സഹകരണ മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ മരുമകനും ബാങ്ക് പ്രസിഡന്റുമായിരുന്ന എം.വി. രാജേന്ദ്രന്, അനില്‍ അക്കര എംഎല്‍എ എന്നിവര്‍ക്കെതിരെ അന്വേഷണമുണ്ടാകും.
സംഘത്തിന്റെ അംഗത്വ രജിസ്റ്ററിലും അനുബന്ധരേഖകളിലും കൃത്രിമം നടത്തുക, അര്‍ഹതയില്ലാത്തവര്‍ക്ക് വന്‍തുക വായ്പ അനുവദിക്കുക, ബാധ്യതാ രജിസ്റ്ററില്‍ ക്രമക്കേടുകള്‍ നടത്തുക, കൃത്രിമരേഖകള്‍ ഉണ്ടാക്കുക തുടങ്ങിയ ക്രമക്കേടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് കാട്ടിയാണ് ജോയിന്റ് രജിസ്ട്രാര്‍ റിപ്പോര്‍ട്ടു നല്‍കിയത്.
കൂടുതല്‍ അന്വേഷണത്തിന്റെ ആവശ്യകത ഉണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ക്രമക്കേടുകള്‍ സംബന്ധിച്ച് രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന് മാനേജിങ് ഡയറക്ടറോടു നിര്‍ദേശിച്ചുവെങ്കിലും അപ്രകാരമുള്ള യാതൊരുവിധ രേഖകളും സംഘത്തില്‍ സൂക്ഷിക്കുന്നില്ലെന്നായിരുന്നു മറുപടിയെന്നും ജോയിന്റ് രജിസ്ട്രാര്‍ പറയുന്നു.
അനര്‍ഹര്‍ക്ക് അംഗത്വം നല്കി വായ്പയും മറ്റാനുകൂല്യങ്ങളും നല്‍കിയതുവഴി സംഘത്തിന് 31.75 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുണ്ട്. നെല്ല്, അടയ്ക്ക സംഭരണത്തിലും വില്പനയിലും വായ്പ നല്‍കിയതിലും വലിയ തോതില്‍ ക്രമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നു. ബാങ്ക് പ്രസിഡന്റ്എം.വി.രാജേന്ദ്രന് ചെയര്‍മാനായ ഒരു സ്വകാര്യ കമ്പനിക്ക് 15 കോടി രൂപ നിയമ പിന്‍ബലമില്ലാതെ വായ്പ നല്കി. തിരിച്ചുപിടിക്കത്തക്ക യാതൊരു ജാമ്യവസ്തുക്കളുമില്ലാതെയാണ് വായ്പ അനുവദിച്ചത്. ഇതെല്ലാം വിജിലന്‍സ് അന്വേഷിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: