”മധുരിക്കും ഓര്‍മ്മകളേ
മലര്‍മഞ്ചല്‍ കൊണ്ടുവരൂ,
കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടില്‍.”
ആദ്യനിയമസഭാ സമ്മേളനത്തിന്റെ ഓര്‍മ്മപുതുക്കി പഴയസഭാ സമ്മേളനവേദിയില്‍ ഈ നാടകഗാനവരി ആരും മൂളിയില്ല. പക്ഷേ സമ്മേളനത്തിന്റെ സംഗീതമായി ഒഎന്‍വിയുടെ ഈ വരികള്‍ തേട്ടി തേട്ടി വന്നു. 30 വര്‍ഷത്തിലധികം സെക്രട്ടേറിയറ്റിനോട് ചേര്‍ന്ന ഈ ഹാളില്‍ എംഎല്‍എയും മന്ത്രിയുമായിരുന്നിട്ടുണ്ട് കെ.എം. മാണി. 28 വര്‍ഷം ഉമ്മന്‍ചാണ്ടിയും എംഎല്‍എയും മന്ത്രിയുമായിരുന്നു. ‘ഇടനെഞ്ചിന് താളമോടെ നെടുവീര്പ്പിന് മൂളലോടെ’ ഇരുവരും അനുഭവങ്ങള്‍ പങ്കുവച്ചപ്പോള്‍ തത്സമയം മലയാളികളാസ്വദിച്ചു.
പഴയ സഭാഹാളില്‍ സമ്മേളനാരംഭത്തില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് ‘അല്പം അസൗകര്യങ്ങള്‍ ഈ ഹാളിലുണ്ട്. സഹകരിക്കണ’മെന്നഭ്യര്ത്ഥിച്ചതിനെ ഓര്‍ത്ത് ”ഈ ഹാളാണ് സാര്‍ ഹാള്‍’ എന്നറിയിച്ച ഉമ്മന്‍ചാണ്ടി ”വര്‍ഷത്തിലൊരിക്കലെങ്കിലും നിയമസഭ ഇവിടെ ചേരണമെന്നും നിര്‍ദ്ദേശിച്ചു. പുതിയ നിയമസഭയില്‍ ഇരിപ്പിടത്തിലുള്ള അകല്‍ച്ച പരാമര്‍ശിച്ചപ്പോള്‍ ”ഇടുങ്ങിയ വഴിയും അടുത്തടുത്ത സീറ്റും പൊതുപ്രവര്‍ത്തകരുടെ സഹിഷ്ണുതയ്ക്കും സമവായത്തിനും സഹായകമാവും” ഉമ്മന്‍ചാണ്ടി പറഞ്ഞു.
ഈ ചരിത്ര നിമിഷത്തില്‍ ഒരു തിരിഞ്ഞുനോട്ടത്തിന്റെ അനിവാര്യതയിലേക്കാണ് അനുസ്മരണത്തിന് ആരംഭം കുറിച്ച സ്പീക്കര്‍ വിരല്‍ചൂണ്ടിയത്. ജനാധിപത്യത്തിന്റെ പാഠശാലയായ നിയമസഭ തുടങ്ങിവച്ചവ പൂര്ണതയിലെത്തിക്കാനായോ? ജനങ്ങളാഗ്രഹിക്കുന്ന വേഗതയെ തടസപ്പെടുത്തുന്നതിനെ മറികടക്കാന്‍ നിയതമായ യോജിപ്പിന്റെ അനിവാര്യതയും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
പണമുള്ളവനുമാത്രം വോട്ടവകാശമുള്ള സാഹചര്യങ്ങളെ മറികടന്ന് സമ്പൂര്‍ണ്ണ ജനായത്തം നടപ്പാക്കിയ കേരളം ഏറെ മാറി എന്നവകാശപ്പെട്ട മുഖ്യമന്ത്രി വിദ്യാഭ്യാസം കൂടിയെങ്കിലും നിലവാരം താണുപോയതില്‍ കുണ്ഠിതപ്പെട്ടു. 60 വര്‍ഷം മുമ്പ് കുമാരനാശാന്റെയും അയ്യങ്കാളിയുടെ ഗാംഭീര ശബ്ദം മുഴങ്ങിയ പ്രജാസഭ ചേര്‍ന്നത് വിജെടി ഹാളിലായിരുന്നു എന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ ഓ.രാജഗോപാല്‍ ഏറ്റുപിടിച്ചു. വിജെടി ഹാളിന് അയ്യങ്കാളിയുടെ പേരിടണമെന്ന് ഒ.രാജഗോപാല്‍ നിര്‍ദ്ദേശിച്ചതിന് മറുപടി ഒന്നും വന്നില്ല.
സഹിഷ്ണുതയാണെല്ലാവരും പറയുന്നത്. ഗാന്ധിവധം ആര്‍എസ്എസിനുമേല്‍ കെട്ടിവയ്ക്കാന്‍ തിടുക്കം കാട്ടുന്നതിനെ രാജഗോപാല്‍ ചോദ്യം ചെയ്തു. അത് തിരുത്താന്‍ മുഖ്യമന്ത്രിയോ രേഖയില്‍ നിന്ന് നീക്കാന്‍ സ്പീക്കറോ തയ്യാറാകണമെന്നും രാജഗോപാല്‍ ആവശ്യപ്പെട്ടു.
26-ാം വയസ്സില്‍ എംഎല്‍എയും 29-ാം വയസ്സില്‍ മന്ത്രിയുമായി ആദ്യം കാലെടുത്തുവച്ച ശ്രീകോവിലാണിതെന്നുപറഞ്ഞ പ്രതിപക്ഷനേതാവ് വികസനത്തിന് സഹകരണമെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെ സ്വാഗതം ചെയ്തു. സഭയിലെ ഏറ്റവും മുതിര്‍ന്ന അംഗം വി.എസ്.അച്യുതാനന്ദന് എഴുതിവായിച്ച പ്രസംഗം തപ്പിത്തടഞ്ഞപ്പോള്‍ മലര്‍മഞ്ചല്‍ തോളിലേറ്റിയതിന്റെ കിതപ്പാണോ എന്നാരും ഓര്‍ത്തുപോകും.
30-ാം വയസ്സില്‍ എട്ടംഗ ലീഗ് നേതാവായി പിതാവ് സി.എച്ച്.മുഹമ്മദ് കോയ പ്രസംഗിക്കാന്‍ നിന്ന അതേസ്ഥലത്ത് ആ പദവിയില്‍ പ്രസംഗിക്കാന്‍ ലഭിച്ച ആഹ്ലാദം എം.കെ.മുനീര്‍ മറച്ചുവച്ചില്ല. നിയമനിര്‍മ്മാണസഭയില്‍ മൂന്നാം തലമുറക്കാരനായി താനുമെത്തിയതിലാണ് കെ.ബി.ഗണേശ്കുമാറിന് സന്തോഷം. കീഴൂട്ട് രാമന്‍പിള്ള പ്രജാസഭയില്‍. ആര്.ബാലകൃഷ്ണപിള്ള കേരള നിയമസഭയില്‍ എംഎല്‍എയും മന്ത്രിയും. അതേപാതയില്‍ താനും. സഭാ വേദികള്‍ അന്യന്റെ അടുക്കളക്കാര്യങ്ങള്‍ വലിച്ചിഴക്കുന്നതിലെ അമര്‍ഷം ഗണേശ് അടക്കിവച്ചില്ല.
കേരളത്തിന്റെ താളം സഹകരണത്തിന്റേതാണെന്ന സാക്ഷ്യവും കേട്ടു. ജയലളിതയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ഉമ്മന്‍ചാണ്ടിയും ഒരേ വണ്ടിയില്‍ ചെന്നൈയില്‍ എത്തിയത് ഉദാഹരണം. ഇത് ”ഒരു വാഴക്കൂമ്പില്‍ തേന്കുടിക്കുമ്പോലെ”യാണെന്ന് പക്ഷേ ആരും പറഞ്ഞില്ല. പിണറായി വിജയന് ഈശ്വര വിശ്വാസിയല്ല. പക്ഷേ ഇഎംഎസ് ഇരുന്ന കസേരയില്‍ വിജയനെ എത്തിച്ചത് ഈശ്വരനാണെന്ന പി.സി.ജോര്‍ജ്ജിന്റെ വാക്കുകളെ മുഖ്യമന്ത്രി എങ്ങനെ സഹിച്ചു എന്നറിയില്ല.
മന്ത്രിമാരായ ഇ.ചന്ദ്രശേഖര്‍, കടന്നപ്പള്ളി രാമചന്ദ്രന് എന്നിവരും സി.കെ.നാണു, എ.കെ.ശശീന്ദ്രന്, എന്‍.വിജയന് എന്നിവരും സംസാരിച്ചു. സഹകരണവും ഒരുമിച്ചുനില്ക്കലുമാണേവരുടെയും ആഗ്രഹം. ‘ഒരുനുള്ളു പൂവിറുത്ത് മാലകോര്‍ക്കാം’ എന്ന മോഹം ഇന്നലെ കണ്ടില്ല, ഇനി നാളെ കാണാനും വഴിയില്ല.
മത്സ്യവും മദ്യവും ചേരുംപടിയാണ് ഒരു മണിക്കൂര്‍ ചോദ്യോത്തര സമയത്തിലെ 95 ശതമാനവും ചോദ്യവും ഈ വിഷയത്തില്‍, ഒടുവില്‍ കയറും. മദ്യപിച്ച് മുടിഞ്ഞാല് കയറേ ശരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: