ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മകള്‍ പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വാദ്ര ഭൂമിയിടപാടിലൂടെ 50 കോടി തട്ടിയെടുത്തെന്ന് ജുഡീഷ്യല്‍ റിപ്പോര്‍ട്ട്.
വാദ്രയുടെ ഭൂമിയിടപാടുകളില്‍ വന്‍ തട്ടിപ്പുണ്ടെന്ന് ആരോപണം ഉയര്‍ന്നപ്പോള്‍ 2015ല്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ നിയമിച്ച ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര കമ്മീഷനാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.
2008ല്‍ ഹരിയാനയിലെ നാലു ഗ്രാമങ്ങൡ ഉള്‍പ്പെട്ട ഭൂമിയുടെ കൈമാറ്റത്തില്‍ നയാ പൈസ ചെലവാക്കാതെയാണ് വാദ്ര അമ്പതു കോടി അഞ്ചുലക്ഷം രൂപ കൈക്കലാക്കിയത്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന കമ്പനിയുടെ പേരിലായിരുന്നു തട്ടിപ്പ്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 31നാണ് കമ്മീഷന് ഹരിയാന സര്‍ക്കാരിനു റിപ്പോര്‍ട്ടു സമര്‍പ്പിച്ചത്. റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച റിപ്പോര്‍ട്ട് സീലു വച്ച കവറില്‍ സുപ്രീംകോടതിക്കു നല്കി. ഹരിയാനയിലെ വാദ്രയുടെ ഭൂമിയിടപാടുകള്‍ സംബന്ധിച്ചുള്ള കേസുകള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്.
വാദ്രയും സ്കൈലൈറ്റ് റിയല്‍ എസ്റ്റേറ്റ് കമ്പനിയും നടത്തിയ 20 വസ്തു ഇടപാടുകളാണ് ജസ്റ്റിസ് എസ്.എന്‍. ധിന്‍ഗ്ര അന്വേഷിച്ചത്. അതിലൊന്നില്‍ നിന്നാണ് 50 കോടി രൂപ അനധികൃതമായി വാദ്ര തട്ടിയെടുത്തത്. ഒന്കരേശ്വര് പ്രോപ്പര്‍ട്ടീസിന്റെ കൈവശമുണ്ടായിരുന്ന ഭൂമി വാദ്രയുടെ കമ്പനിക്കു കൈമാറുന്നിടത്താണ് തട്ടിപ്പ് ആരംഭിക്കുന്നത്. ഈ ഗ്രാമങ്ങളില്‍ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കായി ചില നിര്‍മാണങ്ങള്‍ നടത്താന്‍ എന്ന പേരിലായിരുന്നു കൈമാറ്റം. അതുകൊണ്ടു തന്നെ ഈ ഭൂമി കിട്ടാന്‍ വാദ്ര ഒരു രൂപ പോലും മുടക്കിയില്ല.
അധികം വൈകാതെ വാദ്രയുടെ കമ്പനി ഈ ഭൂമി, റിയല്‍ എസ്റ്റേറ്റ് രംഗത്തെ വമ്പന്മാരായ ഡിഎല്‍എഫിനു കൈമാറി. ഈ ഇടപാടില്‍ അമ്പതു കോടി അഞ്ചു ലക്ഷം രൂപ വാദ്രയുടെ കമ്പനിക്കു കിട്ടി എന്നാണ് കമ്മീഷന് കണ്ടെത്തിയത്. ഒന്കരേശ്വര് പ്രോപ്പര്‍ട്ടീസില്‍ നിന്ന് ഭൂമി നേടാന്‍ വിഐപി പരിഗണനയും വാദ്ര ഉപയോഗിച്ചുണ്ടെന്ന് കമ്മീഷന്റെ റിപ്പോര്‍ട്ടിലുണ്ട്.
അമിപുര്‍, ഹസ്സന്‍പുര്‍ ഗ്രാമങ്ങളിലേതടക്കം ഹരിയാനയിലെ വാദ്രയുടെ എല്ലാ ഇടപാടുകളും അന്വേഷിക്കണമെന്നാണ് കമ്മീഷന്റെ ശുപാര്‍ശ.
ഈ കാലയളവില്‍ ഹരിയാനയില്‍ ഭരണത്തിലിരുന്ന ഭൂപീന്ദര്‍ ഹൂഡയുടെ കോണ്‍ഗ്രസ് സര്‍ക്കാര്‍, വദ്രയുടെ ഭൂമി ഇടപാടുകളിലെല്ലാം അനധികൃതമായി പലതും ചെയ്തു കൊടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമി കൈമാറ്റത്തിനായി ഹൂഡ സര്‍ക്കാര്‍ നില്‍കിയ ലൈസന്‍സുകള്‍ നിയമവിരുദ്ധമായിരുന്നെന്നും കമ്മീഷന് കണ്ടെത്തി.
ഇക്കാര്യത്തില്‍ ഡിഎല്എഫിനോട് കമ്മീഷന് വിശദീകരണം ആരാഞ്ഞെങ്കിലും അവര്‍ ഉത്തരം നല്‍കിയില്ലെന്നും കമ്മീഷന് പറയുന്നു. വദ്രയുടെ കമ്പനിയും ഡിഎല്‍എഫും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് സ്വതന്ത്രമായ ഓഡിറ്റിങ്ങ് വേണമെന്നും കമ്മീഷന് ശുപാര്‍ശ ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: