ന്യൂദല്‍ഹി: സുക്മയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത മാവോയിസ്റ്റുകള്‍ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടു. സര്‍ക്കാരിന്റെ ഗ്രീന്‍ ഹണ്ട് ഓപ്പറേഷനെതിരായ പ്രതികാരമായാണ് ആക്രമണം നടത്തിയതെന്ന് മാവോയിസ്റ്റുകളുടെ സന്ദേശത്തില്‍ പറയുന്നു.
16 മിനിട്ട് ദൈര്‍ഘ്യമുള്ള സന്ദേശത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ(മാവോയിസ്റ്റ്) പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ ആളാണ് ഹിന്ദിയില്‍ സംസാരിക്കുന്നത്. വലിയ തോക്കുകള്‍ ഉപയോഗിച്ചുള്ള ആക്രമണം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്. കറുത്ത വേഷം ധരിച്ചാണ് മാവോയിസ്റ്റുകള്‍ എത്തിയത്. പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മിയുടെ പരിശീലനം നേടിയ ഭീകരരാണ് ആക്രമണം നടത്തിയത്.
സൈനികര്ക്കെതിരല്ല തങ്ങളെന്നും എന്നാല്‍ ചൂഷിത ജനവിഭാഗങ്ങള്‍ക്കൊപ്പമാണെന്നും സന്ദേശത്തില്‍ പറയുന്നു. ജനങ്ങളെ ചൂഷണം ചെയ്യുന്ന സര്‍ക്കാര്‍, മുതലാളിത്ത ശക്തികള്‍, ബഹുരാഷ്ട്ര കുത്തകകള്‍ എന്നിവര്‍ക്കെതിരെ പോരാടുമെന്നും മാവോയിസ്റ്റുകളുടെ സന്ദേശത്തിലുണ്ട്.
പോലീസുകാര്‍ ആദിവാസി സ്ത്രീകളെ ബലാല്‍സംഗം ചെയ്തതായും ഗ്രാമീണരെ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലുന്നതായും ശബ്ദസന്ദേശത്തില്‍ മാവോയിസ്റ്റുകള്‍ ആരോപിക്കുന്നുണ്ട്. ഏപ്രില്‍ 24നാണ് സുക്മയില്‍ ആക്രമണം ഉണ്ടായത്. ഇതില്‍ 24 സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: