കൊച്ചി: വൈദ്യുതി മന്ത്രി എം.എം മണി പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരെ നടത്തിയ മോശം പ്രസംഗത്തില്‍ സര്‍ക്കാരിനെയും മണിയെയും വിമര്‍ശിച്ച് ഹൈക്കോടതി. ഇവിടെ എന്താണ് നടക്കുന്നതെന്നും ഡിജിപി ഇതൊന്നും കാണുന്നില്ലെയെന്നും ഹൈക്കോടതി ചോദിച്ചു.
മണിയുടെ വിവാദപരാമര്‍ശങ്ങളില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം സമര്‍പ്പിച്ച ഹര്‍ജി പരിഗണക്കവെയാണ് കോടതിയുടെ വിമര്‍ശനം.
എന്നാല്‍ മന്ത്രി എം.എം മണിയെ ന്യായീകരിച്ച് സര്‍ക്കാര്‍ രംഗത്തെത്തി. സ്ത്രീകളെകുറിച്ച് മോശമായി സംസാരിച്ചിട്ടില്ലെന്നും മാധ്യമപ്രവര്‍ത്തകരെക്കുറിച്ചാണ് പറഞ്ഞതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരെക്കുറിച്ച് എന്തും പറയാമോ എന്നും കോടതി തിരിച്ച് ചോദിച്ചു.
മണിക്കെതിരായ പരാതിയില്‍ എന്ത് നടപടിയെടുത്തുവെന്ന് ആരാഞ്ഞ ഹൈക്കോടതി ഇടുക്കി എസ്പിയോട് വിശദീകരണം ചോദിച്ചു. മണിയുടെ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: