ചെന്നൈ: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ഉടമസ്ഥതയിലുള്ള കോടനാട് എസ്റ്റേറ്റിന്റെ കാവല്‍ക്കാരനെ കുത്തിക്കൊന്ന് മോഷണത്തിന് ശ്രമിച്ച കേസില്‍ രണ്ട് മലയാളികള്‍ പിടിയില്‍. ഇവരുടെ പേര് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
എസ്റ്റേറ്റില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ കൃഷ്ണാ ബഹാദൂറിനെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. സംഘത്തില്‍ പത്തോളം പേരുണ്ടായിരുന്നുവെന്നാണ് സൂചന. കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകും.
കൃഷ്ണ ബഹാദൂറിന് മോഷണ സംഘവുമായി ബന്ധമുണ്ടെന്നും ഇയാളുടെ പരിക്കുകള്‍ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി സ്വയം ചെയ്തതാണെന്നും പോലീസ് സംശയിക്കുന്നു. പിടിയിലായവരെ ചോദ്യം ചെയ്താല്‍ മാത്രമേ കൂടുതല്‍ പേരുടെ പങ്ക് വ്യക്തമാവുകയുള്ളൂ.
തിങ്കളാഴ്ചയാണ് കോടനാട് എസ്റ്റേറ്റിലെ സ്വകാര്യ റോഡില്‍ 51കാരനായ ഓം ബഹാദൂറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൃഷ്ണാ ബഹാദൂറിനെ പരിക്കേറ്റ നിലയിലും കണ്ടെത്തിയിരുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് നീലഗിരി പോലീസിന്റെ പ്രത്യേക അന്വേഷണസംഘം അഞ്ചു പേരെ കസ്റ്റഡിയില്‍ എടുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഏപ്രില്‍ 23ന് എഐഎഡിഎംകെയുടെ കൊടിവെച്ച ഒരു എസ്യുവി ട്രാഫിക് ബ്ലോക്ക് സൃഷ്ടിച്ച് കോട്ടാഗിരിയില്‍ കിടന്നിരുന്നു. വാഹനം മാറ്റാന്‍ ആവശ്യപ്പെട്ട പോലീസുകാരുമായി ഡ്രൈവര്‍ തര്‍ക്കിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ വാഹനം ചെന്നൈയില്‍ നിന്നുള്ളതാണെന്നും കണ്ടെത്തി. വാഹനത്തിലുണ്ടായിരുന്നവരെയാണ് കസ്റ്റഡിയിലെടുത്തത്.
1992ലാണ് ജയലളിത ഈ എസ്റ്റേറ്റ് വാങ്ങിയത്. പിന്നീട് 5000 ചതുരശ്രയടിയില്‍ ബംഗ്ലാവ് പണിതു. ജയലളിത മുഖ്യമന്ത്രി ആയിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഒഴിവുസമയത്ത് കോടനാടെത്തി വിശ്രമിക്കാറുണ്ടായിരുന്നു.
മുഖ്യമന്ത്രിയായ കാലത്ത് ജയലളിത എത്തിയാല്‍ ഭരണസിരാകേന്ദ്രവും കോടനാടായിരുന്നു. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിപ്രകാരം കോടനാട് എസ്റ്റേറ്റും കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: