ചവറ: തുള്ളിജലത്തിനായി ചവറയില്‍ ജനങ്ങള്‍ കേഴുന്നു. ചവറ മേഖലയില്‍ പന്മന, ചവറ, തേവലക്കര, നീണ്ടകര, തെക്കുംഭാഗം പഞ്ചായത്തുകളില്‍ കുടിവെള്ളക്ഷാമം അതിരൂക്ഷമാണ്. വീട്ടമ്മമാര്‍ ബൈക്കുകളിലും മറ്റു വാഹനങ്ങളിലും ദൂരെ സ്ഥലങ്ങളില്‍പോയി കുടിവെള്ളം എടുത്തുകൊണ്ടുവരുത് ഈ പ്രദേശത്തെ പതിവ് കാഴ്ചയായി.
പ്രാഥമികകര്മ്മങ്ങള് നിര്‍വഹിക്കാന്‍പോലും വെള്ളം കിട്ടാത്ത അവസ്ഥയാണ്. ചവറ, പന്മന പഞ്ചായത്തുകള്‍ക്കായി വാട്ടര്‍ അതോറിറ്റി വിതരണം ചെയ്തുവന്ന കുടിവെളള പദ്ധതി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാരിറ്റബിള്‍ ട്രസ്റ്റായി നിലവില്‍ വന്ന ജലനിധിക്ക് കൈമാറിയതോടെയാണ് പ്രദേശത്ത് കുടിവെളളക്ഷാമം രൂക്ഷമായത്. കെഎംഎംഎല്‍, കമ്പനിയുടെ പ്രവര്‍ത്തനത്താല്‍ മലിനമായ ചവറ, പന്മന പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണ്. കമ്പനി ടാങ്കറുകളില്‍ ജലം വിതരണം ചെയ്യുന്നതും അപര്യാപ്തമാണ്.
ചവറ, പന്മന പഞ്ചായത്തുകളില്‍ ജലനിധിയുടെ അശാസ്ത്രീയമായ പ്രവര്‍ത്തനം മൂലം പൂര്‍ണമായി കുടിവെള്ളക്ഷാമം നേരിടുകയാണ്.
തേവലക്കര, തെക്കുംഭാഗം, നീണ്ടകര പഞ്ചായത്തുകളില്‍ ശാസ്താംകോട്ടയില്‍ നിന്നുള്ള വെള്ളമാണ് എത്തിച്ചിരുന്നത്. എന്നാല്‍ ശാസ്താംകോട്ട തടാകത്തില്‍ ജലദൗര്‍ലഭ്യം മൂലം പമ്പിങ് പരിമിതപ്പെടുത്തിയതോടെ ഇവിടെയും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്.
ടാങ്കറുകളില്‍ ജലം എത്തിക്കുന്നതില്‍പ്പോലും പഞ്ചായത്തുകള്‍ പരാജയപ്പെട്ടിരിക്കുകയാണ്. ചാരിറ്റബിള്‍ ട്രസ്റ്റായി രൂപീകരിച്ച ജലനിധിയുടെ പന്മന, ചവറ പഞ്ചായത്തുകളുടെ ഭരണാധികാരികളായ സിപിഎം-ആര്‍എസ്പി പ്രതിനിധികള്‍ ടിഎ ഇനത്തിലും പൈപ്പുകളുടെ മെയിന്റനന്‍സ് ഇനത്തിലും വന്‍തുക കൈപ്പറ്റുമ്പോഴും പൈപ്പുകള്‍ ജീര്‍ണാവസ്ഥയിലെത്തി ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ളം എത്തിക്കാന്‍ പറ്റാത്ത അവസ്ഥയാണ്. കുടിവെള്ളക്ഷാമം ഏറെ രൂക്ഷമായിരുന്ന ചിറ്റൂര്‍, മേക്കാട് വാര്‍ഡുകളില്‍ അടുത്തിടെ കെഎംഎംഎല്‍ കമ്പനി നിര്‍മ്മിച്ച കുഴല്‍കിണറില്‍ നിന്നും ജലം വിതരണം ചെയ്യാന്‍ തുടങ്ങിയതോടെ ഇവരുടെ പ്രശ്നങ്ങള്‍ക്ക് ഏറെക്കുറെ പരിഹാരമായിരിക്കുകയാണ്. പഞ്ചായത്തുകളില്‍ കൂടുതല്‍ കുഴല്‍ കിണറുകള്‍ നിര്‍മ്മിച്ചും ടാങ്കറുകളിലും ജലവിതരണം സുഗമമായി നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: