മുംബൈ: ഭാരം കുറയ്ക്കാന്‍ ഇന്ത്യയിലെത്തിയ ഈജിപ്തുകാരി ഇമാനെച്ചൊല്ലി ആശുപത്രിയില്‍ നാടകീയ രംഗങ്ങള്‍. ഇമാന്റെ ആരോഗ്യപരിചരണത്തില്‍ അനാവശ്യമായി ഇടപെടുന്നെന്നാരോപിച്ച് സെയ്ഫി ആശുപത്രി അധികൃതര്‍ സഹോദരി ഷൈമാ സെമിലിനെതിരേ പോലീസില്‍ പരാതി നല്കി.
ഡോക്ടര്‍മാരെ അറിയിക്കാതെ ഷൈമാ സെമില്‍ ഇമാന് കുടിക്കാന്‍ വെളളം നല്‍കിയത് പ്രശ്നമായി. ഇതു തടഞ്ഞ നഴ്സിനെ അവര്‍ തല്ലി. ഇമാന് ട്യൂബിലൂടെയാണ് ഭക്ഷണം നല്‍കുന്നത്. അതിനാല്‍ വെളളം കുടിക്കാനാവില്ലെന്ന് പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു.
ദാഹിച്ചു വലഞ്ഞതിനാലാണ് താന്‍ സഹോദരിക്ക് കുടിവെളളം നല്‍കിയതെന്ന് ഷൈമ പ്രതികരിച്ചു. എനിക്ക് ശരിക്കും പേടിയാകുന്നു. അറിയപ്പെടാത്ത രാജ്യത്ത് സ്ത്രീയായ ഞാന്‍ ഒറ്റയ്ക്കാണ് സഹോദരിയെ പരിചരിക്കുന്നതെന്ന് അവര്‍ പറഞ്ഞു. അതിനിടെ, കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇമാന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ഡോ. ദീപക്ക് സാവന്ത് ആശുപത്രിയിലെത്തി ഇമാനെ സന്ദര്‍ശിച്ചു.
രാവിലെ സുഷമ സ്വരാജ് തന്നെ വിളിച്ച് ഇമാന്റെ ആരോഗ്യസ്ഥിയെക്കുറിച്ച് ചോദിച്ചു.
ഇമാന്റെ ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങള്‍ സുഷമ സ്വരാജിനെ അറിയിച്ചതായി മന്ത്രി ദീപക്ക് സാവന്ത് പറഞ്ഞു.
ലോകവ്യാപകമായി ഇന്ത്യന്‍ ഡോക്ടര്‍മാരുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കുന്ന വിധത്തിലേക്ക് വിവാദം നീണ്ട സാഹചര്യത്തിലാണ് ഇമാനെ സന്ദര്‍ശിച്ചത്. ഇമാന് തന്നെ കൈവീശിക്കാണിച്ചു. ഭാരം കുറഞ്ഞതിന് തെളിവാണിത്. ഫയലുകള്‍ പരിശോധിച്ചു. ഇമാന്റെ ഭാരം കുറയ്ക്കാനായി ഡോക്ടര്‍മാര്‍ മികച്ച ചികിത്സയാണ് നല്‍കുന്നത്. ഇത്തരത്തില്‍ ചികിത്സ നടത്തുന്ന ഡോക്ടര്‍മാരെ വിമര്‍ശിക്കുന്നത് നന്ദികേടാണെന്ന് മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: