ഗൗരവമേറിയ ഒരു എസ്എംഎസ് എനിക്കുകിട്ടി. അതിങ്ങനെ: ‘സര്‍പ്പാരാധന തെറ്റാണോ? മണ്ണാറശാല പോലെയുള്ള സ്ഥലങ്ങളില്‍ അത് നടക്കുന്നു. അതിനെ എങ്ങനെ കാണണം?’മരണാനന്തരം മനുഷ്യന്റെ ജീവന് ആരാധിക്കുന്ന വകയുടെ കീഴിലാവുകയും ഒരുവേള ആരാധിക്കുന്ന വകയുമായി സാരൂപ്യം പ്രാപിച്ചുനില്‍ക്കുകയും ചെയ്യുന്നു എന്ന് കഴിഞ്ഞ കുറിപ്പില്‍ സൂചിപ്പിച്ചിരുന്നു. ഈ തത്വത്തിന്റെ ഉദാഹരണമായി എന്റെ ഗുരുവിന്റെ (നവജ്യോതി ശ്രീ കരുണാകരഗുരു) ശിഷ്യനായിരുന്ന ജ്യോതിര്‍മയ സ്വാമിയുടെ ദര്‍ശനാനുഭവവും ചേര്‍ത്തിരുന്നു. സര്‍പ്പാരാധനയുള്ള ഒരു വീട്ടില്‍വെച്ച് സര്‍പ്പരൂപങ്ങളോട് കലര്‍ന്ന മനുഷ്യാത്മാക്കളെ സ്വാമി കാണുകയായിരുന്നു. ഈ വിഷയമാണു മേല്പറഞ്ഞ ചോദ്യങ്ങള്‍ക്ക് ഹേതുവായത്.
ഉത്തരം പറയാന്‍ എളുപ്പമല്ല. എനിക്ക് യുക്തിസഹമായിത്തോന്നിയ ചില കേട്ടറിവുകളും വായിച്ചറിവുകളും പങ്കുവെയ്ക്കാന്‍ ശ്രമിക്കുന്നു. പല ജീവികളെയും മനുഷ്യര്‍ ആരാധിച്ചിട്ടുണ്ട്. ഉദാഹരണമായി എലിക്ക് ക്ഷേത്രമുണ്ട്. ചിലന്തിക്ക് ക്ഷേത്രമുണ്ട്. വാനരദൈവമാണു ഹനുമാന്. ഈജിപ്തുകാര്‍ക്ക് പണ്ട് ഒരു പൂച്ചദേവത ഉണ്ടായിരുന്നു. (പക്ഷിരാജാവും വിഷ്ണുവിന്റെ വാഹനവുമായ ഗരുഡന്, ശിവന്റെ വാഹനമായ നന്ദി, സുബ്രഹ്മണ്യന്റെ മയില്‍ വാഹനം തുടങ്ങി പലരും വലിയ ആദരവ് പിടിച്ചുപറ്റുന്നവരാണു, അവര്‍ ആരാധനാമൂര്‍ത്തികള്‍ അല്ലെങ്കിലും.) ഈ രംഗത്ത് ശക്തമായി നിലനിന്നിരുന്ന, ഇപ്പോഴും ഒരുവിധം നിലനില്‍ക്കുന്ന സമ്പ്രദായമാണു സര്‍പ്പാരാധന.
ഈ സന്ദര്‍ഭത്തില്‍ ആരാധനയുടെ മര്‍മ്മപ്രധാനമായ ഒരു വശത്തെപ്പറ്റി സൂചിപ്പിക്കുന്നത് പ്രസക്തമാവും. എന്റെ ഗുരു പറഞ്ഞിട്ടുള്ളത് ഒരു കല്ലെടുത്ത്വെച്ച് പൂജ ചെയ്താലും അവിടെ ഏതെങ്കിലുമൊന്നു വന്ന് ആരാധന കൈക്കൊള്ളും എന്നാണ്. വഴിവക്കില്‍വെച്ച് ഏതെങ്കിലും കല്ലിന്റെ മുന്നില്‍ എന്നല്ല ഏതു സ്ഥാനത്തു നാം വണങ്ങുമ്പോഴും നമ്മുടെ ആരാധന സ്വീകരിക്കുന്ന സൂക്ഷ്മവ്യക്തിത്വം എന്താണെന്ന് പഞ്ചേന്ദ്രിയങ്ങള്‍ മാത്രമുള്ള നാം അറിയുന്നില്ല എന്നതാണു വാസ്തവം. ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് ആത്മശക്തി
ഉപയോഗിച്ചാണ്. ഈ ഊര്‍ജ്ജം വാസ്തവത്തില്‍ ഇത്തരത്തിലുള്ള ആരാധനാമൂര്‍ത്തികളില്‍ ചെന്നു ലയിക്കുകയാണു ചെയ്യുന്നത് എന്ന് പറയുന്നു. ആരാധകര്‍ കൂടുന്നതിനനുസരിച്ച് ആരാധന കൈക്കൊണ്ട് ഊര്‍ജ്ജം ഗ്രഹിക്കുന്ന മൂര്‍ത്തിയുടെ ശക്തിയും വര്‍ദ്ധിക്കും. ഒരു ബാങ്കില്‍ നിക്ഷേപം വര്‍ദ്ധിക്കുന്ന പോലെ എന്നാണ് എനിക്ക് തോന്നുന്ന ഉപമ. നാം തുടങ്ങുന്ന അക്കൗണ്ടില്‍ നമ്മുടെ സമ്പാദ്യം കിടക്കും. നമ്മുടെ ആവശ്യത്തിന് പൈസ എടുക്കാം, അക്കൗണ്ടിലുള്ളത് തീരുംവരെ.
നമ്മുടെ ജീവനില്‍ കിടക്കുന്ന പുണ്യം എടുത്ത് നമുക്ക് ഹിതകരമായ അനുഭവം ഉണ്ടാക്കിത്തന്ന് നമ്മുടെ വിശ്വാസം ആര്‍ജ്ജിക്കുന്നു. നമ്മുടെ പുണ്യം അങ്ങനെ ക്ഷയിച്ചാല്‍ നമുക്ക് ദു:സ്ഥിതി വന്നുവെന്നിരിക്കും. അപ്പോഴേക്കും വിശ്വാസമുറച്ചു കഴിഞ്ഞ നമ്മള് കൂടുതല്‍ ശക്തമായി അതേ ദേവനേയോ ദേവിയേയോ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കും.
അരവിന്ദമഹര്‍ഷിയുടെ ശിഷ്യ പോണ്ടിച്ചേരിയില്‍ ഉണ്ടായിരുന്ന ‘അമ്മ’ ( The Mother ) വിവരിച്ച ഒരനുഭവം ഈ തത്വം വ്യക്തമാക്കുന്നു. ഇന്ത്യയുടെ കിഴക്കന്‍ സംസ്ഥാനങ്ങളൊന്നില്‍ ഒരു വലിയ ക്ഷേത്രത്തില്‍ അമ്മ പോയി. അവര്‍ പ്രതിഷ്ഠയില്‍ ചേര്‍ന്നു നില്ക്കുന്ന സൂക്ഷ്മരൂപത്തെ കണ്ടു. കറുത്തപ്രകാശം നിറഞ്ഞ എട്ടു കൈകളുള്ള ഒരു ഭീമാകാരം. ഭക്തിയോടെ വന്നു വണങ്ങുന്ന ഓരോ വ്യക്തിയില്‍ നിന്നും പ്രാര്‍ത്ഥനാവേളയില്‍ നൂലുപോലെ ഒരു വെളുത്ത പ്രകാശം പുറപ്പെട്ട് ആ രൂപത്തില്‍ ചെന്നു ലയിക്കുന്നു. ലാഭമല്ല നഷ്ടമാണു ഭക്തനുണ്ടാവുന്നത് എന്നാണ് ‘അമ്മ’യുടെ തിരിച്ചറിവ്.
‘അമ്മ’ യുടെ നിരീക്ഷണവുമായി ചേര്‍ത്തുവായിക്കാവുന്ന ചില അറിവുകള്‍ ഗുരുമുഖത്തുനിന്ന് കിട്ടിയിട്ടുണ്ട്. ഇതെല്ലാം വെച്ച് മനസ്സിലാക്കിയ ഒരു കാര്യമുണ്ട്. ജ്ഞാനവഴികളെ പിന്തുടരുന്നതിനെ അപേക്ഷിച്ച് കുറഞ്ഞ സമ്പ്രദായങ്ങളാണു പല രൂപങ്ങളിലും ഭാവങ്ങളിലും ഉള്ള ദേവതാസങ്കല്പങ്ങളെ ദൈവമായി കണ്ട് അഭീഷ്ടസിദ്ധികള്‍ക്കായി പ്രാര്‍ത്ഥനയും വഴിപാടും നടത്തുന്നത്. മാത്രമല്ല ആത്മീയമായി ഉയരാന്‍ വേണ്ടത് കിട്ടുന്നില്ല. ഇവിടെയാണ് ത്യാഗികളും ജ്ഞാനികളുമായ ഗുരുക്കന്മാരുടെ പ്രസക്തി. അവര്‍ നമ്മുടെ ദോഷങ്ങള്‍ സ്വീകരിക്കുന്നു. ആത്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള വഴികള്‍ പറഞ്ഞു തരുന്നു.
ജ്ഞാനമാര്‍ഗ്ഗങ്ങളിലേക്ക് മനുഷ്യരാശി മാറേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് കേള്‍ക്കുന്നു. ഓരോ യുഗത്തിനും അതിന്റേതായ ഒരു യുഗധര്‍മ്മമുണ്ട് എന്നാണു നമ്മുടെ ഋഷിമാര്‍ സൂചിപ്പിച്ചിട്ടുള്ളത്. ശ്രീ നാരായണഗുരു സര്‍പ്പങ്ങളെയും ചാത്തന് തുടങ്ങിയ മൂര്‍ത്തികളെയും എടുത്തുമാറ്റിയതായി വായിച്ചിട്ടുണ്ട്. മോസസ്സ്, നബി തുടങ്ങിയ പ്രവാചകന്മാരും അവരവരുടെ സമൂഹത്തില്‍ നിന്ന് ദേവതാസങ്കല്പങ്ങളെ മാറ്റിയതായി കാണുന്നു.
ദേവീദേവാദി ആരാധനകളില്‍ നിന്ന് മാറി ജ്ഞാനമാര്‍ഗ്ഗം അന്വേഷിച്ചു പോകാന്‍ തോന്നിയാല്‍ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ചെയ്തുകൊണ്ടിരിക്കുന്ന ആരാധന നിര്‍ത്തരുത്. ജ്ഞാനിയുടെ ഉപദേശപ്രകാരം മാത്രമേ ശീലിച്ചുവന്നതില്‍ നിന്ന് മാറാവൂ. കിട്ടുന്നത് കിട്ടാതായാല്‍ അനിഷ്ടങ്ങളുണ്ടാക്കാന്‍ ഈ ശക്തികള്‍ക്ക് കഴിയും.
( പ്രത്യേകിച്ച് പുതുവഴിയൊന്നും തേടാതെ തന്നെ നമ്മള് ആരാധനകളില്‍ നിന്ന് പിന്മാറാറുണ്ട്. അല്ലെങ്കില്‍ പൂര്‍വികര്‍ ചെയ്തുവന്നിരുന്നത് തുടരാതിരിക്കാറുണ്ട്. തുടരുന്നെങ്കില്‍ അതില്‍ വീഴ്ചകള്‍ വരാറുണ്ട്. ഇത്തരം ചുറ്റുപാടുകളിലും തിരിച്ചടികള്‍ ഉണ്ടാവാറുണ്ട്. കുടുംബക്ഷേത്രങ്ങളുടെ കാര്യത്തിലാണു ഇങ്ങനെ പൊതുവെ പറഞ്ഞുകേള്‍ക്കുന്നത്. പുന:പ്രതിഷ്ഠയും മറ്റും നടത്താന്‍ ജ്യോത്സ്യന്മാര് വിധിക്കുന്നത് ഇത്തരം സന്ദര്‍ഭങ്ങളിലാണ്.)
പ്രതികരിക്കാൻ ഇവിടെ എഴുതുക: