ശ്രുതി സ്മൃതി പുരാണാനാമാലയം കരുണാലയം നമാമി ഭഗവദ്പാദ ശങ്കരം ലോകശങ്കരം
”ഭാരതം എന്നും നിലനില്‍ക്കേണ്ടതുണ്ട്. ഈശ്വരന് വീണ്ടും അവതരിച്ചു. ധര്‍മഗ്ലാനി ഭവിക്കുമ്പോള്‍ വീണ്ടുംവരുമെന്ന് പ്രഖ്യാപിച്ച ഭഗവാന് വീണ്ടും വന്നു. ഇത്തവണ ആവിര്‍ഭാവം ദക്ഷിണദിക്കിലാണ്. പതിനാറു വയസ്സിനുള്ളില്‍ തന്റെ സകലകൃതികളും നിര്‍മിച്ചുകഴിഞ്ഞുവെന്നു പറയപ്പെടുന്ന ആ അത്ഭുത ബാലനായ ശങ്കരാചാര്യര്‍ ആവിര്‍ഭവിച്ചു. ഈ പതിനാറുവയസ്സുള്ള കുട്ടിയുടെ കൃതികള്‍ ആധുനികലോകത്തിന് അത്ഭുതങ്ങളാണ്. ആ ബാലനും ഒരു അത്ഭുതം തന്നെ. ഭാരതത്തെ അതിന്റെ പരിശുദ്ധിയിലേക്ക് കൊണ്ടുവരാന്‍ ആ ബാലന് ആഗ്രഹിച്ചു. അന്നുമുതല്‍ ഇന്നുവരെ ഭാരതത്തിന്റെ ശ്രമം മുഴുവന്‍ ബുദ്ധമതം വരുത്തിവച്ച അധഃപതനത്തില്‍ നിന്നു മുക്തമാകുവാനുള്ള ശ്രമമായിരുന്നു. വേദാന്തത്തിന്റെയും ബുദ്ധമതത്തിന്റെയും യഥാര്‍ത്ഥസാരം ഭിന്നമല്ലെന്ന് അദ്ദേഹം സ്ഥാപിച്ചു. (ബുദ്ധ) ശിഷ്യന്മാര് (അവരുടെ) ഗുരുവിനെ മനസ്സിലാക്കിയില്ല. അവര്‍ സ്വയം അധഃപതിച്ചു. ഈശ്വരന്റെയും ആത്മാവിന്റെയും സത്തയെ നിഷേധിച്ചു; അങ്ങനെ നിരീശ്വരരായി. ശ്രീശങ്കരന് ഈ വസ്തുത എടുത്തുകാട്ടി. ബൗദ്ധന്മാരെല്ലാം ആദിധര്‍മത്തിലേക്ക് തിരിച്ചുവരാന്‍ തുടങ്ങി.” ‘ഭാരത മാമുനിമാര്‍’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തവേ ശ്രീമദ് ശങ്കരഭഗവദ്പാദരെക്കുറിച്ച് വിവേകാനന്ദ സ്വാമികള്‍ പറഞ്ഞ വചനങ്ങളാണ് മേലുദ്ധരിച്ചത്. ലോകത്തിന്റെ വിശിഷ്യ ഭാരതത്തിന്റെ നവോത്ഥാനത്തിന് നല്കാവുന്ന സുവ്യക്തമായ ഉത്തരമാണ് ശ്രീശങ്കരാചാര്യര്‍ (788-820) എന്ന നാമം.
ഏതു മതം യാതൊരു വ്യക്തിയെയോ ഗ്രന്ഥത്തെയോ ആധാരമാക്കിയല്ലയോ സ്ഥിതിചെയ്യുന്നത്. അതേസമയം ഏതൊരു മതത്തിന്റെ പൗരുഷശക്തി സര്‍വത്ര പ്രകടമായി കാണുന്നുവോ ആ വേദാന്തമതത്തിന്റെ പ്രചാരത്തിനുവേണ്ടി സ്വന്തം യശസ്സോ ശ്രേയസ്സോ തെല്ലുപോലും കാംക്ഷിക്കാതെ ആയുസ്സും വപുസ്സും അര്‍പ്പിച്ച മഹാനായ ആചാര്യവര്യനായിരുന്നു ശ്രീമദ് ശങ്കരാചാര്യ സ്വാമികള്‍. എട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണ് അദ്ദേഹം ജനിച്ചതെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിലും അദ്ദേഹത്തിന്റെ പ്രസക്തി വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ആ മഹാചാര്യന്‍ അപൗരുഷേയനായി ജീവിച്ചു, ഇന്നും ജീവിക്കുകയും ചെയ്യുന്നു.
ജീവിത യാഥാര്‍ത്ഥ്യത്തെ കരതലാമലകംപോലെ ദര്‍ശിച്ച ആചാര്യദര്‍ശനത്തിന്റെ മുഖമുദ്ര എന്താണെന്ന് ആരെങ്കിലും ചോദിച്ചാല്‍ ഉദ്ധരിക്കാവുന്ന ശ്ലോകം.
”ശ്ലോകാര്‍ധേന പ്രവക്ഷ്യാമി
യദുക്തം ഗ്രന്ഥകോടിഭിഃ
ബ്രഹ്മം സത്യം ജഗന്മിഥ്യാ
ജീവോ ബ്രഹ്മൈവ നാപരഃ”
”കോടി ഗ്രന്ഥങ്ങളില്‍ പറഞ്ഞത് ഒരു ശ്ലോകത്തിന്റെ പകുതിയില്‍ ഒതുക്കിക്കൊണ്ട് ഞാന്‍ പറയുന്നു, ബ്രഹ്മം മാത്രം സത്യം, ജഗത്ത് മിഥ്യ; ജീവന് ബ്രഹ്മം തന്നെ, മറ്റൊന്നുമല്ല.”
അനൂഭൂതിയെ പ്രമാണമാക്കിയാണ് ആചാര്യര്‍ തന്റെ തത്ത്വചിന്തയെയും ഉപനിഷത്തുകളിലെ പരമതത്ത്വങ്ങളെയും തെളിയിക്കുന്നത്. അദ്വയവും പൂര്‍ണവുമായ ബ്രഹ്മമൊന്നുമാത്രമേ സത്യമായുള്ളൂ. നാമെല്ലാം അതിന്റെ പ്രതിഭാസങ്ങളോ, പ്രതിബിംബങ്ങളോ, സ്ഫുലിംഗങ്ങളോ ആകുന്നു. ചൈതന്യമൊന്നു മാത്രമാണ് ലോകം മുഴുവനും നിറഞ്ഞിരിക്കുന്നത്. നാമരൂപങ്ങള്‍ അതില്‍ ആരോപിക്കപ്പെടുന്നു. (അനുഭവത്തിന് അനുകൂലമല്ലാത്ത ശ്രുതി സ്വീകാര്യമല്ലെന്നും ശ്രീശങ്കരന് അസന്ദിഗ്ദ്ധ ഭാഷയില്‍ പ്രഖ്യാപിക്കുന്നു.) ശ്രീശങ്കരന് പ്രകൃതിയെ ശരിയായി നിരീക്ഷിച്ച്, തന്റെ അനുഭവങ്ങളെ അപഗ്രഥനം ചെയ്ത്, അവ ശ്രുതിക്ക് അനുസൃതമാണെന്ന് തെളിയിച്ച് അദ്വൈത സിദ്ധാന്തങ്ങളെ സമര്‍ത്ഥിക്കുന്നു. അസമത്വങ്ങള്‍ക്കും കഷ്ടപ്പാടുകള്‍ക്കും ഉത്തരവാദി ഈശ്വരനോ മറ്റാരെങ്കിലുമോ അല്ല എന്നാണ് ശ്രീശങ്കരപക്ഷം. ഓരോരുത്തരും അവനവന്റെ അവസ്ഥാഭേദങ്ങള്‍ക്ക് ഉത്തരവാദിയാണ്. നമ്മുടെ സകല ദുഃഖങ്ങള്‍ക്കും പരാജയങ്ങള്‍ക്കും കാരണം നമ്മുടെ അജ്ഞത മാത്രമാണ്. ജ്ഞാനോദയം ഉണ്ടാകുമ്പോള്‍, ഈ ജ്ഞാനം നമ്മില്‍ തന്നെ ഉണ്ടായിരുന്നതാണെന്നും അല്ലാതെ പുറമെനിന്നു വന്നതല്ലെന്നും നമുക്ക് ബോധ്യപ്പെടും. അതിനാല്‍ എല്ലാ ജ്ഞാനവും നമ്മില്‍ തന്നെയുണ്ട്. നാം അത് അറിയുന്നില്ലെന്ന് മാത്രമേയുള്ളൂവെന്ന് ആചാര്യര്‍ തന്റെ തത്വചിന്താപദ്ധതിയിലൂടെ സ്ഥാപിക്കുന്നു.
ലോകത്തിന്റെ നശ്വരതയെയും അതിലെ അനേകവിധമായ കഷ്ടപ്പാടുകളെയും മറ്റും പ്രതിപാദിക്കുമ്പോള്‍ വേദാന്തം അപ്രായോഗികതയിലേക്കും അശുഭാപ്തി വിശ്വാസത്തിലേക്കും ചായുന്നുവെന്ന് തോന്നിപ്പോകാമെങ്കിലും അനന്തവും സച്ചിദാനന്ദരൂപവുമായ ബ്രഹ്മത്തെപ്പറ്റി പറയുമ്പോള്‍ തികഞ്ഞ പ്രായോഗികതയും ശുഭാപ്തി വിശ്വാസവുമാണ് വേദാന്തം പ്രഖ്യാപനം ചെയ്യുന്നത്. പീഡിതനെ സാന്ത്വനിപ്പിക്കാനും നിരുന്മേഷ ചിത്ത നെ ആശ്വാസ സമ്പൂര്‍ണനാക്കാനുമാണ് അദ്വൈതസിദ്ധാന്തം ആത്യന്തികമായി ശ്രമിക്കുന്നതെന്ന് ലോകസമക്ഷം ഉച്ചൈസ്തരം ഉദ്ഘോഷിക്കപ്പെട്ടത് ശ്രീശങ്കരനിലൂടെയാണ്.
ഭാരതീയ ദര്‍ശനങ്ങളുടെ എല്ലാ ശാഖകളിലും വച്ച് ശ്രീശങ്കരാചാര്യരുടെ സിദ്ധാന്തമാണ് ആധുനികര്‍ക്ക് കൂടുതല്‍ സ്വീകാര്യമെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഭാരതീയ സിദ്ധാന്തങ്ങളിലും ഭാരതീയേതരമായ സിദ്ധാന്തങ്ങളിലും ആഴത്തില്‍ അവഗാഹം നേടിയ പണ്ഡിറ്റ് സീതാനാഥ തത്വഭൂഷണ്‍ ആധുനിക ലോകത്ത് ശങ്കരദര്‍ശനത്തിന്റെ പ്രസക്തിയെപ്പറ്റി പുനരവലോകനം ചെയ്യുന്നു.
ഭാരതീയ തത്വചിന്തയ്ക്കും യവനചിന്തയ്ക്കും പിന്തുണയായിത്തീരുന്ന സൂക്ഷ്മവാദത്തോടും ശാസ്ത്രീയമായ തെളിവോടും കൂടിയതാണ് വിശ്വവിശ്രുത തത്വചിന്തകനായ കാന്റിന്റെ ദര്‍ശനം. തന്റെയും ലോകത്തിന്റെയും വിസ്മയത്തിന് കാരണമാകത്തക്കവിധത്തില്‍, ദൃശ്യലോകത്തില്‍ സാര്‍വത്രികമായി പ്രവര്‍ത്തിക്കുന്ന സ്ഥലം, കാലം, കാര്യകാരണബന്ധം എന്ന ഉപാധിത്രയങ്ങള്‍ നാം വിശ്വസിക്കുന്നതുപോലെ ശാശ്വതങ്ങളല്ലെന്നുള്ള വസ്തുത കാന്റും അദ്ദേഹത്തിന്റെ ശിഷ്യന് ഷോപ്പന്‍ ഹോവറും നിഷ്കൃഷ്ടമായി തെളിയിച്ചിട്ടുണ്ട്. ലോകം മായയാണ്, മിഥ്യയാണ് എന്ന് പ്ലേറ്റോ പറയുമ്പോള്‍ കാന്റ് പറയുന്നത്, ലോകം, അത് വെറും തോന്നല്‍ മാത്രമാണെന്നാണ്. ലോകത്തിലെ മൂന്ന് വ്യത്യസ്ത ചിന്താധാരകള്‍ ഒരേ തീരുമാനത്തില്‍ എത്തിച്ചേരുന്ന അത്ഭുത പ്രതിഭാസം നമുക്ക് ഇവിടെ കാണാന്‍ കഴിയും. എന്നാല്‍ ഒരു വ്യത്യാസം മാത്രം. പ്ലേറ്റോയും കാന്റും അവരുടെ ശിഷ്യന്മാരും ബുദ്ധിബലത്തെ മാത്രം ആശ്രയിച്ച് ഈ സിദ്ധാന്തം പ്രകാശിപ്പിക്കുമ്പോള്‍ ശ്രീശങ്കരന് അതേ ലക്ഷ്യത്തെ അനുഭവത്തോടുകൂടി വ്യക്തമാക്കുന്നു.
ശ്രുതി, യുക്തി, അനുഭവം എന്നിങ്ങനെ മൂന്നാണല്ലോ ശ്രീശങ്കരവീക്ഷണത്തില്‍ മുഖ്യപ്രമാണങ്ങള്‍. എന്നാല്‍ ഇവയില്‍ അനുഭവത്തിനാണ്ശ്രീശങ്കരന്‍ സര്‍വ പ്രാധാന്യം നല്‍കുന്നത്. ശ്രുതിയും അനുഭവവും വിരുദ്ധമായി വരുന്നിടത്ത് ശ്രുതിയെ തള്ളാമെന്ന് ശ്രീശങ്കരനെന്ന, ആ ധീരനായ ഭാരതത്തിലെ ഉല്പതിഷ്ണു സധൈര്യം ഉദ്ഘോഷിച്ചു. ശ്രുതിയുടെ ശിരസ്സില്‍ നൃത്തം ചെയ്യുന്ന യുവകേസരിയാണ് ശ്രീശങ്കരന് എന്ന് ഒരു ചിന്തകന്‍ അഭിപ്രായപ്പെട്ടത് ഒട്ടും അതിശയോക്തിയല്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: