ഐക്യകേരള നിയമസഭാ സമ്മേളനം നടന്നതിന്റെ അറുപതാം വാര്‍ഷികം സംസ്ഥാന സര്‍ക്കാരിന്റെയും കേരളാ നിയമസഭയുടെയും നേതൃത്വത്തില്‍ ആഘോഷിക്കുകയാണ്. നിരവധി പരിപാടികളാണ് ഇതോടനുബന്ധിച്ച് അരങ്ങേറുന്നത്. 1957 ഏപ്രില്‍ 27 നാണ് ഒരു ദിവസത്തേക്ക് മാത്രമായി ആദ്യ കേരള നിയമസഭയുടെ സമ്മേളനം നടന്നത്. അന്നുതൊട്ടിങ്ങോട്ട് ആറുപതിറ്റാണ്ടുകാലം സംഭവബഹുലമായിരുന്നു കേരളാനിയമസഭയുടെ ചരിത്രം. മഹാരഥന്മാര് പലരും സഭയെ നയിക്കാനുണ്ടായി. ആര്.ശങ്കരനാരായണന് തമ്പിമുതല് ശ്രീരാമകൃഷ്ണന് വരെയുള്ളവര്‍. ഇഎംഎസില്‍ തുടങ്ങി പിണറായി വിജയന്‍വരെയുള്ള മുഖ്യമന്ത്രിമാര്‍. ജനോപകാരപ്രദവും ഒപ്പംതന്നെ ജനവിരുദ്ധവുമായ നിരവധി നിയമങ്ങള്‍ പാസ്സാക്കിയെടുത്തു.
സഭയുടെ ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷിക്കുമ്പോഴും അതുനല്കുന്ന സന്ദേശം ശക്തമാണെന്ന് അവകാശപ്പെടുമ്പോഴും നിയമസഭാ പ്രവര്‍ത്തനങ്ങള്‍ അതിന്റെ എല്ലാ അന്തസ്സും പാലിച്ചുകൊണ്ടാണോ നടത്തുന്നതെന്ന് അംഗങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ആത്മപരിശോധന നടത്തണം. അറുപതു വര്‍ഷത്തിന്റെ ആഘോഷങ്ങള്‍ അവിടെനിന്നാണ് ആരംഭിക്കേണ്ടത്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനങ്ങളെടുക്കാനും നിയമങ്ങള്‍ നിര്‍മ്മിക്കാനുമുള്ള ഇടമാണ് നിയമസഭ. ജനാധിപത്യത്തിന്റെ ശ്രീകോവിലെന്നാണ് നിയമസഭയെ വിശേഷിപ്പിക്കാറുള്ളത്. അതിനുചേര്‍ന്ന അന്തസ്സോടെ പ്രവര്‍ത്തിക്കാനാണ് ഓരോ അംഗത്തെയും ജനങ്ങള്‍ തെരഞ്ഞെടുത്തു വിടുന്നത്.
ആദ്യകേരള നിയമസഭ സെക്രട്ടേറിയേറ്റിലെ പഴയസഭാ ഹാളില്‍ സമ്മേളിച്ചിരുന്ന കാലത്ത് ഒരു ദിവസം സഭ സമ്മേളിക്കാനുള്ള ചെലവ് 1,371 രൂപ മാത്രമായിരുന്നു. ഇന്നിപ്പോള്‍ നിയമസഭാ മന്ദിരത്തിലെ സഭാഹാളില്‍ സഭചേരുന്നതിന് ഒരു ദിവസം 26 ലക്ഷം രൂപയിലധികം ചെലവാകുന്നുണ്ട്. പത്തു ദിവസം സഭാസമ്മേളനം നടന്നാല്‍ രണ്ടരക്കോടിയിലേറെ ചെലവുവരും. അതുകൂടാതെയാണ് ഓരോ അംഗത്തിനുമായി ചെലവിടുന്ന പണം. ഇതത്രെയും ജനങ്ങളുടെ നികുതിപ്പണമാണ്. അതിനാലാണ് നിയമസഭാ സാമാജികര്‍ സഭയുടെ അന്തസ്സും പവിത്രതയും പാലിക്കാന്‍ ബാധ്യസ്ഥരാകുന്നത്.
മുമ്പ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ നിയമസഭകളിലെ കയ്യാങ്കളികളും സഭയില്‍ അരങ്ങേറുന്ന അനാരോഗ്യ പ്രവണതകളും കണ്ട് നമ്മള് മലയാളികള്‍ അദ്ഭുതപ്പെട്ടിട്ടുണ്ട്. ഇതൊന്നും നമ്മുടെ നിയമസഭയില്‍ സംഭവിക്കില്ലെന്ന് നമ്മള് ഊറ്റം കൊണ്ടു. എന്നാല്‍ മറ്റ് നിയമസഭകള്‍ക്ക് മാതൃകയെന്ന് നമ്മള് ഇടയ്ക്കിടയ്ക്ക് പറഞ്ഞുകൊണ്ടിരുന്ന കേരളാ നിയമസഭയും പലതവണ സംഘര്‍ഷത്തിനും അനാരോഗ്യ പ്രവണതകള്‍ക്കും വേദിയായി. ഒരു നിയമസഭ ഒരിക്കലും പാസ്സാക്കാന്‍ സാഹചര്യമുണ്ടാകരുതാത്ത പല നിയമങ്ങളും പാസ്സാക്കിയെടുക്കുന്നതില്‍ കേരള നിയമസഭ ഒറ്റക്കെട്ടായി നില്ക്കുന്ന ദുരവസ്ഥയുമുണ്ടായി. രാഷ്ട്രീയവും വര്‍ഗ്ഗീയവുമായ കാരണങ്ങളായിരുന്നു അതിനു പിന്നില്‍. തീവ്രവാദക്കേസില്‍ അറസ്റ്റിലായി ജയിലിലടയ്ക്കപ്പെട്ട പിഡിപി നേതാവ് അബ്ദുള്‍നാസ്സര്‍ മദനിയെ പുറത്തിറക്കാനായിരുന്നു ഭരണപ്രതിപക്ഷങ്ങള്‍ ഒന്നിച്ചു സഭയില്‍ പ്രമേയം പാസ്സാക്കിയത്. ആദിവാസികള്‍ക്കായി വാതോരാതെ സംസാരിക്കുകയും അവരെ പരമാവധി ചൂഷണം ചെയ്യുകയും ചെയ്യുന്നവരാണ് കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍. ആദിവാസികള്‍ക്കെതിരായ നിലപാടു സ്വീകരിച്ചും കേരളാനിയമസഭ കളങ്കം വരുത്തിവച്ചു.
മറ്റ് നിയമസഭകളിലെ ചരിത്രത്തിലില്ലാത്ത തരത്തിലുള്ള സംഘര്‍ഷത്തിനും പലതവണ നിയമസഭാതലം വേദിയായി. തങ്ങളുടെ പഴയ നേതാവായിരുന്ന എം.വി.രാഘവനെതിരെ സഭയ്ക്കുള്ളില്‍ സിപിഎം നടത്തിയ ‘യുദ്ധം’ എടുത്തുപറയേണ്ടതാണ്. സിപിഎം വിട്ട രാഘവനെ കിട്ടാവുന്ന അവസരങ്ങളിലൊക്കെ സിപിഎം സാമാജികര്‍ അധിക്ഷേപിക്കുന്ന കാലമായിരുന്നു അത്. കണ്ണൂര്‍ എകെജി സ്മാരക സഹകരണ ആശുപത്രിയെച്ചൊല്ലിയുള്ള തര്‍ക്കമാണ് സഭയില്‍ സംഘര്‍ഷത്തിലെത്തിയത്. ജനാധിപത്യം അട്ടിമറിച്ചെന്നാരോപിച്ച് മന്ത്രി ടി.കെ രാമകൃഷണനുനേരെ രേഖകളുമായി നിയമസഭയില്‍ പാഞ്ഞടുത്ത രാഘവനെ സിപിഎം നേരിട്ടത് കൈക്കരുത്തുകൊണ്ടാണ്.
ഏറ്റവുമൊടുവില്‍ ഒരു നിയമസഭയുടെയും ചരിത്രത്തിലില്ലാത്ത സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സഭ സാക്ഷിയായത്. ഭരണപക്ഷവും പ്രതിപക്ഷവും ഒത്തു ചേര്‍ന്നാണ് സഭാതലത്തെ സംഘര്‍ഷ ഭൂമിയാക്കിയത്. 2015 മാര്‍ച്ച് 13 കേരള നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമായി മാറി. ബാര്‍കോഴ അഴിമതിയില്‍പ്പെട്ട കെ.എം.മാണിയെ ബജറ്റ് അവതരിപ്പിക്കാനനുവദിക്കില്ലെന്ന് പ്രതിപക്ഷവും അവതരിപ്പിക്കുമെന്ന് ഭരണക്കാരും തീരുമാനിച്ചപ്പോള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് സഭയ്ക്കുണ്ടായത്. നാണക്കേടിന്റെ ദിനമായി മാറി അന്ന്.
ഇതിനോട് ചേര്‍ത്തുവയ്ക്കാവുന്നതാണ് നിയമസഭയെ രാഷ്ട്രീയ പ്രതിയോഗികളെ അവഹേളിക്കാനുള്ള വേദിയാക്കിമാറ്റുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് ആര്‍എസ്എസിനെ അധിക്ഷേപിച്ചു നടത്തിയ പരാമര്‍ശം സഭയുടെ അന്തസ് കെടുത്തുന്നതായി. നിയമസഭ നല്കുന്ന പരിരക്ഷയാണ് ഇത്തരം അസത്യങ്ങള്‍ പ്രചരിപ്പിക്കാന്‍ പിണറായിക്ക് തുണയാകുന്നത്. ഇരിക്കുന്ന കസേരയുടെ വില എത്രത്തോളമാണെന്ന് സഭയുടെ ഷഷ്ഠ്യബ്ദപൂര്ത്തിക്കാലത്തെങ്കിലും മനസ്സിലാക്കണം. ഷഷ്ഠ്യബ്ദപൂര്‍ത്തി ആഘോഷങ്ങള്‍ ശക്തമായ സന്ദേശമാകുന്നത് അപ്പോള്‍ മാത്രമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: