‘ഈ യാഗാശ്വത്തെ പുത്തന്‍കച്ചേരിയില്‍ (സെക്രട്ടേറിയറ്റ്) കൊണ്ടുകെട്ടുന്നതുവരെ എനിക്ക് വിശ്രമമില്ല.’ 1959 ല്‍ തുടങ്ങിയ ‘വിമോചന സമര’ ത്തിന്റെ നെടുംതൂണായ മന്നത്ത് പത്മനാഭന്റെ പ്രഖ്യാപനമായിരുന്നു ഇത്. ആ പ്രഖ്യാപനം വീണ്‍വാക്കായില്ല. 1957 ഏപ്രിലില്‍ അധികാരമേറ്റ ആദ്യ സര്‍ക്കാരിനെതിരെ രണ്ടുവര്‍ഷം തികയുംമുന്പ് ആരംഭിച്ച സമരം ലക്ഷ്യം കണ്ടു. അറുപതിന്റെ ആഘോഷത്തില്‍ ഒരുപാട് നേട്ടങ്ങള്‍ അയവിറക്കി. നിയമങ്ങള്‍, പരിഷ്കാരങ്ങള്‍ പരിവര്‍ത്തനങ്ങള്‍, അങ്ങനെ അങ്ങനെ…. ആ സര്‍ക്കാര്‍ എന്തുകൊണ്ട് അഞ്ചുവര്‍ഷം തികച്ചില്ല, എങ്ങനെയാണ് പടിയിറങ്ങിയത് എന്നൊന്നും ആരും പരാമര്‍ശിക്കുന്നതായി കേട്ടില്ല.
വര്‍ത്തമാനകാല ഇടതുസര്‍ക്കാരിന് സമമായ അന്തരീക്ഷമായിരുന്നു അന്നും. ഒരുവര്‍ഷം തികയും മുന്‍പുതന്നെ ഇന്നത്തെ സര്‍ക്കാരിനെയും ജനം വെറുത്തല്ലോ. പിരിച്ചുവിടല്‍ ഭീഷണി സര്‍ക്കാരിനെ വേട്ടയാടുകയാണെന്ന് ചില വേവലാതികള്‍ സൂചന നല്‍കുകയും ചെയ്യുന്നു.
ജനാധിപത്യസംവിധാനത്തില്‍ ഒരു കമ്മ്യൂണിസ്റ്റുപാര്‍ട്ടി ഒറ്റയ്ക്കുനിന്നു മത്സരിച്ച് സ്വതന്ത്രന്മാരുടെ പിന്തുണയോടെ അധികാരത്തില്‍ വരികയെന്നുള്ളത് അത്ഭുത സംഭവമാണ്. അതിലും എത്രയോ മടങ്ങ് അത്ഭുതകരമാണ് ബഹുജനപ്രക്ഷോഭംകൊണ്ട് ഒരു കമ്മ്യൂണിസ്റ്റ് ഗവണ്മെന്റിനെ നിലത്തിറക്കുകയെന്നുള്ളത്. ഇരുപത്തിയെട്ടു മാസത്തിനുള്ളില്‍ ഈ രണ്ട് അത്ഭുതങ്ങളും കേരളത്തിനുണ്ടായി.
രണ്ടാമത്തെ രംഗം കേരളത്തിലോ ഇന്ത്യയില്‍ തന്നെയോ സ്വാതന്ത്ര്യസമരകാലത്തുപോലും കണ്ടിട്ടില്ലാത്തത്ര ബൃഹത്തും വ്യാപകവും ആവേശപൂര്‍ണവുമായ ബഹുജനവേലിയേറ്റത്തിന്റെ വിജയമായിരുന്നു. ദേശീയ സ്വാതന്ത്ര്യസമരം ഉച്ചകോടിയിലെത്തിയ ഘട്ടങ്ങളില്‍ പോലും ചില പ്രദേശത്തു ചിലര്‍ക്കിടയില്‍ ചില പ്രത്യേക പരിധിക്കകത്തുമാത്രം ഒതുങ്ങിനിന്നിരുന്നെങ്കില്‍ ഈ ബഹുജനസമരം കേരളത്തിലെ സകല ജനവിഭാഗങ്ങളെയും സമാഹരിച്ചുകൊണ്ട് സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ തിരയടിക്കുകയാണ് ചെയ്തത്. എല്ലാ വിഭാഗം ജനങ്ങളുടെ പങ്കാളിത്തം ഈ സമരത്തിനുണ്ടായി.
കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും ഒരു രാഷ്ട്രീയപാര്ട്ടിയിലേയും അംഗങ്ങളല്ല. ഒന്നിനോടും അഭേദ്യമായി ബന്ധപ്പെട്ടു നില്‍ക്കുന്നവരുമല്ല. അതാത് അവസരത്തിലെ അനുഭവങ്ങള്‍, ഹിതാഹിതങ്ങള്‍, പക്ഷപാതങ്ങള്‍, വ്യക്തിഗതങ്ങളായ താല്പര്യങ്ങള്, സാമുദായികങ്ങളും പ്രാദേശികങ്ങളുമായ ബന്ധങ്ങള്‍ ഇവയൊക്കെയാണ് അവരുടെ സമ്മതിദാനത്തിന്റെ ഗതി നിശ്ചയിക്കുന്നത്. അതേസമയം ഓരോ തെരഞ്ഞെടുപ്പിന്റെയും ഫലം നിര്‍ണയിക്കുന്ന പ്രധാന ഘടകം ഈ അവ്യക്തവിഭാഗവുമാണ്. തെരഞ്ഞെടുപ്പില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കൂടുതല്‍ സീറ്റുകള്‍ കിട്ടിയെന്നുവച്ചാല് അര്‍ത്ഥം ഈ അനിശ്ചിതവിഭാഗത്തിന്റെ ഭൂരിഭാഗം അവരെ അനുകൂലിച്ചുവെന്നുമാത്രമാണ്. എന്നാല്‍ അവരാരും അപ്പോഴും കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല. കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്ക് നല്കിയ പിന്തുണ അതുപോലെ തന്നെ പിന്‍വലിക്കാന്‍ വയ്യാത്ത ബന്ധങ്ങളോ ബാധ്യതകളോ അവര്‍ക്കുണ്ടായിരുന്നില്ല.
കമ്യൂണിസ്റ്റ് ഭരണത്തെക്കുറിച്ച് അവര്ക്കുണ്ടായിരുന്നതോ, അഥവാ കമ്യൂണിസ്റ്റ് പാര്‍ട്ടി അവരില്‍ ഉണ്ടാക്കിയിരുന്നതോ ആയ സങ്കല്പങ്ങള് തകരാന്‍ പല ദിവസങ്ങള്‍ വേണ്ടിവന്നില്ല. അത് ഏത് നിമിഷത്തില്‍ അവസാനിച്ചുവോ ആ നിമിഷത്തില്‍ അവരുടെ പിന്തുണയും അവസാനിച്ചു. അതോടുകൂടി കമ്മ്യൂണിസ്റ്റുമന്ത്രിസഭയ്ക്ക് ജനമധ്യത്തിലുണ്ടായിരുന്ന ഭൂരിപക്ഷവും സത്യത്തില്‍ അവസാനിച്ചു. അന്ന് അത് പ്രത്യക്ഷമല്ലായിരുന്നു. തെളിയിക്കുവാന്‍ പ്രയാസമായിരുന്നു. എന്നാല്‍ അതുവരെ ഉണ്ടായിരുന്ന ആനുകൂല്യത്തിന്റെ സ്ഥാനത്ത് പ്രാതികൂല്യം ക്രിയാരൂപത്തില്‍ തന്നെ പ്രത്യക്ഷപ്പെടാനും അതിന്റെ വ്യാപ്തിയും ശക്തിയും അനുക്രമം വര്‍ധിച്ച് അനിരോധ്യമായ ബഹുജന മുന്നേറ്റമായി രൂപാന്തരപ്പെടുകയും ചെയ്തു.
1959 ജൂണ്‍ 12 ന് സംസ്ഥാന വ്യാപകമായ ഹര്ത്താലോടുകൂടിയാണ് സമരത്തിന്റെ ആദ്യത്തെ വെടിപൊട്ടിയത്. പക്ഷേ, അതിനെല്ലാം എത്രയോ മുന്‍പുതന്നെ സമരം സത്യത്തില്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ കക്ഷിപക്ഷപാതപൂര്ണമായ ഭരണംകൊണ്ട് നിന്ദിതരും പീഡിതരുമായ ജനവിഭാഗങ്ങള്‍ ഓരോ ഘട്ടത്തില്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നടത്തിയ ഭാഗികമായ സമരങ്ങളുടെ അനിവാര്യവും സ്വാഭാവികവുമായ പരിണാമം മാത്രമായിരുന്നു ജൂണ്‍ 12 ന് തുടങ്ങി ജൂലൈ 31 ന് അവസാനിച്ച സമരം.
കമ്യൂണിസ്റ്റ് ഗവണ്മെന്റിനെതിരായി ഒന്നിച്ച് അണിനിരക്കുവാന്‍ കേരളീയരെ പ്രേരിപ്പിച്ച കാരണങ്ങള്‍ പലതാണ്. ഭിന്നതാല്പ്പര്യക്കാരായ പല വിഭാഗങ്ങളെ ഒന്നൊന്നായി സമരത്തിലേക്ക് ഇറക്കുവാന്‍ അതിന് പറ്റിയ ഭിന്നങ്ങളായ ഓരോ കാരണങ്ങള്‍ സര്‍ക്കാര്‍ മുറക്ക് സമ്മാനിച്ചുകൊണ്ടിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയോട് പ്രത്യേക മമതയൊന്നുമില്ലാത്തവര്ക്കുപോലും ആദ്യകാലത്ത് അവക്കൊരു അവസരം കൊടുക്കണമെന്നായിരുന്നു അഭിപ്രായം. അവരെപ്പോലും നിരാശരാക്കാന്‍ അധികം സമയമെടുത്തില്ല. സമരത്തോടനുഭാവം പ്രകടിപ്പിക്കാന്‍ അണിനിരന്നു. സര്‍ക്കാരാകട്ടെ ക്രൂരമായി നേരിടുകയും ചെയ്തു.
വെടിവയ്പുകളും ലാത്തിച്ചാര്‍ജ്ജുകളും കൂട്ടയറസ്റ്റുകളും സംഘടിതമായ ഗുണ്ടാ ആക്രമണങ്ങളും സമരത്തെ ലവലേശം ക്ഷീണിപ്പിച്ചില്ല. ശക്തവും രൂക്ഷവും ആക്കുകയാണുണ്ടായത്. ഒരാഴ്ചകൊണ്ട് ജയിലുകളില്‍ സ്ഥലമില്ലാതായി. ആകെ 1,49,341 പേരെ അറസ്റ്റുചെയ്തു- ഒരു ദിവസം ശരാശരി 3,058 പേരെ. അറസ്റ്റുവരിച്ച സ്ത്രീകളുടെ മാത്രം എണ്ണം 40,000 ആയിരുന്നു. ജൂണ്‍ 13 ന് ആദ്യത്തെ വെടിവയ്പില്‍ ഏഴുപേരെ കുരുതികൊടുത്ത അങ്കമാലിയില്‍ ഒരു മാസം തികയുന്ന ജൂലൈ 13 ആചരിച്ചത് 10000 സ്ത്രീകള്‍ ഒരുമിച്ച് പിക്കറ്റുചെയ്ത് അറസ്റ്റുവരിച്ചായിരുന്നു. സ്ത്രീകളുടെ ദിനമായി നിശ്ചയിച്ച ജൂലൈ 18 കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ആയിരത്തില്‍പ്പരം സ്ത്രീകള്‍ ചേര്‍ന്ന് കൂട്ടപ്പിക്കറ്റിംഗ് നടത്തി. അന്ന് എറണാകുളത്ത് ഒരുമിച്ച് ജയിലിലേക്ക് പോയത് 1500 സ്ത്രീകളായിരുന്നു.
സ്ത്രീകളുടെ നേരെ കമ്യൂണിസ്റ്റുകാര്‍ കാട്ടിയ മാനവും മര്യാദയുംകെട്ട പെരുമാറ്റങ്ങള്‍ ഈ രാജ്യത്ത് ഇതിനുമുന്‍പ് ഉണ്ടായിട്ടില്ല.
പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്ത സ്ത്രീകളെ അകത്തമ്മമാരെന്നും കൊച്ചമ്മമാരെന്നും വിളിച്ചുപുച്ഛിച്ച് ലേഖനങ്ങളിലും മുഖപ്രസംഗങ്ങളിലുംകൂടെ, അമ്മയേയും പെങ്ങളേയും വിസ്മരിച്ചുള്ള ആഭാസക്കൂത്താട്ടത്തിന് കേളികൊട്ടിയത് കമ്യൂണിസ്റ്റ് മുഖപത്രങ്ങള്‍ തന്നെയാണ്. അവരില്‍ നിന്നുകിട്ടിയ സാഹിത്യം സ്വന്തം സംസ്കാരത്തിന് ഒപ്പിച്ചു പരിഷ്കരിച്ചുകൊണ്ടാണ് അവര്‍ സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ സമീപിച്ചത്. ഇത്രയും സ്ത്രീകള്‍ ഇത്ര സജീവമായി പങ്കെടുത്ത മറ്റൊരു സമരം ഇന്ത്യയുടെ ചരിത്രത്തിലില്ല. രാഷ്ട്രീയകാര്യങ്ങളില്‍ ഒരിക്കലും ഇടപെടാതെ, ജാഗ്രത്തായ താല്പര്യംപോലുമില്ലാതെ, ഗാര്‍ഹികജീവിതത്തില്‍ പ്രശാന്തമായി ഒതുങ്ങിക്കഴിഞ്ഞുപോരുന്ന കുടുംബിനികള്‍ പതിനായിരക്കണക്കിന് അചഞ്ചലമായി സമരത്തിനിറങ്ങിയത് മാത്രം മതി കേരളത്തിലെ കമ്മ്യൂണിസ്റ്റു സര്‍ക്കാരിനോടുണ്ടായിരുന്ന ജനരോഷത്തിന്റെ ആഴം മനസ്സിലാക്കാന്‍.
ബഹുജനങ്ങളെ ഇത്രയേറെ ആകര്‍ഷിക്കാനും പിടിച്ചിറക്കി ഒന്നിച്ചണിനിരത്താനും കഴിഞ്ഞ ഒരു സമരം കേരളത്തിന്റെയോ ഇന്ത്യയുടെതന്നെയോ ചരിത്രത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിലെ ഏറ്റവും വലിയ ബഹുജനപ്രക്ഷോഭമാണ് കേളത്തില്‍ നടക്കുന്നതെന്ന് അക്കാലത്ത് ഇവിടെ സന്ദര്‍ശിച്ച അഖിലേന്ത്യാ നേതാക്കന്മാരെല്ലാം സമ്മതിച്ചു. ഗവണ്മെന്റ് ലാത്തിച്ചാര്‍ജ്ജോ വെടിവയ്പോ നടത്തി ശ്മശാനഭീകരത സൃഷ്ടിച്ച സ്ഥലങ്ങളില്‍ മണിക്കൂറുകള്‍ കഴിയുംമുന്പേ പ്രതിഷേധപ്രകടനങ്ങള്‍ക്കും യോഗങ്ങള്‍ക്കുമായി പൂര്‍വ്വാധികം ആളുകള്‍ സുധീരം സമ്മേളിച്ചിരുന്നു.
വെടിയേറ്റുമരിച്ചവരില്‍ ഓരോരുത്തരുടെ കുടുംബത്തിന് ഗവണ്മെന്റ് നഷ്ടപരിഹാരമായി നല്കാന് നിശ്ചയിച്ച 3000 രൂപ ദരിദ്രരില്‍ ദരിദ്രരായ അവര്‍ അവജ്ഞയോടുകൂടി നിരസിക്കയാണ് ചെയ്തത്. എല്ലാ വര്‍ഷവും ജൂണ്‍-ജൂലൈ മാസങ്ങളില്‍ കടലോരപ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ നല്‍കാറുള്ള സൗജന്യറേഷന്പോലും അവര്‍ ഈ പ്രാവശ്യം നിരസിച്ചു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ നല്കുന്ന ചോരപുരണ്ട ഭക്ഷണം കഴിക്കുന്നതിനക്കാള് പട്ടിണി കിടന്നു ചാകുവാന്‍ അവര്‍ ഇഷ്ടപ്പെട്ടു. അക്ഷരാര്‍ത്ഥത്തില്‍ ആദ്യമന്ത്രിസഭയുടെ നേരവകാശിയായി പിണറായി സര്‍ക്കാര്‍ മാറി. അന്നത്തെ ക്രൂരത ഇന്നും ആവര്‍ത്തിക്കുന്നു. ജനരോഷവും സമാനം. അറുപത് പിന്നിട്ട കേരളത്തില്‍ മന്നത്ത് പത്മനാഭനെപ്പോലെ തലയെടുപ്പുള്ളവരില്ലാത്ത സാഹചര്യത്തില്‍ പൂച്ചക്കാര് മണികെട്ടും! അതാണിന്നത്തെ ചിന്താവിഷയമാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: