ഇന്ത്യയുടെ ഒരു സംസ്ഥാനം തങ്ങളുടെ സ്വന്തം വകയാണെന്ന് പറയുക, ആ സംസ്ഥാനത്ത് ഇന്ത്യന്‍ പ്രധാനമന്ത്രിയോ ഇന്ത്യ ആദരിക്കുന്ന ഒരു വ്യക്തിയോ പോകുന്നതില്‍ പ്രതിഷേധിക്കുക. ഇതൊക്കെയാണ് ഒരിക്കല്‍- ‘ഹിന്ദി, ചീനി ഭായി ഭായി’യുടെ കാലത്തുതന്നെ! ഇന്ത്യയെ കടന്നാക്രമിച്ച കമ്യൂണിസ്റ്റ് ചൈനയുടെ ഇപ്പോഴത്തെ ‘കളികള്‍.’ ജവഹര്‍ലാല്‍ നെഹ്റുവും വി.കെ. കൃഷ്ണമേനോനും- പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും- ചൈന ഇന്ത്യയുടെ ഉറ്റസുഹൃത്താണെന്നും ഇന്ത്യക്ക് ഒരേ ഒരു എതിരാളിയുള്ളത് പാക്കിസ്ഥാനാണെന്നും വിശ്വസിച്ചും ആളുകളെ വിശ്വസിപ്പിച്ചും നടന്ന 1957-1962 കാലം.
ഈ ഏപ്രില്‍ നാല് മുതല്‍ 13 വരെ ടിബറ്റിന്റെ പുത്രനും നാമെല്ലാം സ്നേഹാദരങ്ങളോടെ കാണുന്ന വ്യക്തിയുമായ ദലൈ ലാമ നമ്മുടെ അരുണാചല്‍പ്രദേശ് സംസ്ഥാനം സന്ദര്‍ശിക്കുന്നു എന്ന വാര്‍ത്ത വന്നപ്പോള്‍ ഉടനെ ചൈന പ്രതികരിച്ചു: ദലൈലാമയുടെ അരുണാചല്‍പ്രദേശ് സന്ദര്‍ശനം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധത്തെ അപകടകരമാംവിധം പ്രതികൂലമായി ബാധിക്കുമെന്ന്! അരുണാചല്‍പ്രദേശിനെ ‘തെക്കന്‍ ടിബറ്റെ’ന്നാണ് ചൈന വിശേഷിപ്പിച്ചുപോരുന്നത്! എന്നുപറഞ്ഞാല്‍, കമ്യൂണിസ്റ്റ് ചൈനയുടെ ഭാഗമാണ് നമ്മുടെ അരുണാചല്‍പ്രദേശ് സംസ്ഥാനം എന്നുതന്നെ! ചൈനയുടെ ഈ പ്രതിഷേധങ്ങള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എട്ടുവര്‍ഷം മുന്‍പ് 2009 ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് അരുണാചലിലെത്തിയപ്പോഴും ചൈന പ്രതിഷേധിച്ചു. അതേവര്‍ഷം തന്നെ ദലൈലാമ ആ സംസ്ഥാനത്തെത്തിയപ്പോഴും ചൈനയുടെ പ്രതിഷേധം ഉയര്‍ന്നുപൊങ്ങി!
ലോകത്തെ ഞെട്ടിപ്പിച്ച ഒരു സാംസ്കാരിക കൂട്ടക്കൊലയാണ് 1959 ല്‍ കമ്യൂണിസ്റ്റ് ചൈന ഇന്ത്യയുടെ വടക്കതിര്ത്തിക്കപ്പുറത്തുള്ള ടിബറ്റില്‍ നടത്തിയത്. ബുദ്ധമതാനുയായികളായ, തികച്ചും ശാന്തരും ആധ്യാത്മിക മനോഭാവമുള്ളവരുമായ ദലൈ ലാമയും കൂട്ടരും ചൈനീസ് കൊലയാളികളുടെ കൈകളില്‍ നിന്ന് രക്ഷപ്പെട്ട്, അഭയംതേടി ഓടിയെത്തിയത് ഇന്ത്യയിലാണ്. നാം അവര്‍ക്ക് അഭയംനല്‍കിയതും ചൈനയ്ക്ക് പിടിച്ചില്ല. കൂനിന്മേല് കുരു പൊട്ടിയതുപോലെയായി 1962ല്‍ കമ്യൂണിസ്റ്റ് ചൈനയുടെ ചെമ്പട ഇന്ത്യനതിര്‍ത്തി കടന്നു ഇന്ത്യക്കുള്ളിലേക്ക് ഇരച്ചുകയറിയത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ മൂവായിരത്തി അഞ്ഞൂറോളം കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയാണുള്ളത്. ഇത് കാത്തുസൂക്ഷിക്കുക എന്ന ഏറെ ദുഷ്കരമായ ജോലിയാണ് നമ്മുടെ അതിര്‍ത്തി സേനയ്ക്കുള്ളത്. പലപ്പോഴും ഇക്കാര്യത്തില്‍ നമുക്ക് വീഴ്ചകള്‍ പറ്റാറുണ്ട്. 1962 ല്‍ തന്നെ ചൈനീസ് പട്ടാളം ഇത്ര അനായാസം ഇന്ത്യനതിര്‍ത്തി കടന്നുകയറിയത് നമ്മുടെ അതിര്‍ത്തി കാത്തുസൂക്ഷിക്കല്‍ നാമമാത്രമായിരുന്നതുകൊണ്ടാണ്.
നരേന്ദ്രമോദി പ്രധാനമന്ത്രിയായതോടുകൂടി ചൈനയുടെ ഇത്തരം നീക്കങ്ങളെ ഇന്ത്യ നയപരമായും ശക്തമായും നേരിട്ടു തുടങ്ങി. ‘ഏക ചൈന’ മുദ്രാവാക്യമാണ് ചൈന ഉയര്‍ത്തുന്നത്. ഇത് കേള്‍ക്കുമ്പോള്‍ മോദിയുടെ നേതൃത്വത്തിലുള്ള ഭാരതസര്‍ക്കാര്‍ തിരിച്ചുചോദിക്കുന്നു: ‘അപ്പോള്‍ ഏക ഇന്ത്യ’യും വേണ്ടേ എന്ന്. ‘ഏക ചൈന’ എന്നതുകൊണ്ട് ചൈന ഉദ്ദേശിക്കുന്നത് ടിബറ്റും, വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനീസ് വന്‍കര വിട്ട തായ്വാനും ചൈനയോട് ചേര്‍ക്കണമെന്നാണ്-അരുണാചല്‍പ്രദേശ് അവരുടെ കണ്ണില്‍ ‘തെക്കേറ്റിബറ്റാണു’താനും. ഇതിനുള്ള മോദി സര്‍ക്കാരിന്റെ മറുചോദ്യം ഒരുകാലത്ത് ഇന്ത്യയുടെ ഭാഗമായിരുന്ന പാക്കിസ്ഥാനും ബംഗ്ലാദേശും ഒക്കെ ചേര്‍ത്ത് ഒരു ‘ഏക ഇന്ത്യ’യും നമുക്കുണ്ടാക്കണ്ടേ എന്നാണ്.
തുറന്നുപറയട്ടെ, മോദി പ്രധാനമന്ത്രിയായതോടുകൂടിയാണ് കമ്യൂണിസ്റ്റ് ചൈനയുടെ തന്ത്രങ്ങള്‍ക്ക് ബദല്‍ തന്ത്രങ്ങള്‍ രൂപപ്പെട്ടു തുടങ്ങിയത്. ഇന്ത്യയുടെ ചുറ്റുമുള്ള രാഷ്ട്രത്തലവന്മാരെ മോദി ക്ഷണിച്ചതും അവരെല്ലാം അതിനെത്തിയതും തുടക്കം മാത്രം. ചൗ എന്‍ ലായിയുടെ ഒപ്പംനിന്ന് ‘ഹിന്ദി ചീനി ഭായി ഭായി’ പാടി നടന്ന പ്രധാനമന്ത്രി നെഹ്റുവിനും പ്രതിരോധമന്ത്രി കൃഷ്ണമേനോനും പറ്റിയ മണ്ടത്തരങ്ങള്‍ ഇനി ഇന്ത്യ ആവര്ത്തിക്കില്ലെന്നുതന്നെ നമുക്ക് ഉറപ്പിക്കാം.
പാര്‍ലമെന്റിലേക്കും-ലോക്സഭയിലേക്ക്- സംസ്ഥാന നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുക എന്ന കീഴ്വഴക്കം പുനഃസ്ഥാപിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്ലാത്ത സമയം ഇവിടെ ഉണ്ടാവില്ലെന്ന് ഈ ലേഖകന്‍ എഴുതിയത് ഉത്തര്‍പ്രദേശ്, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിന് തൊട്ടു മുന്‍പാണ്. വിചിത്രമായ ഐക്യങ്ങളുണ്ടാക്കി മിക്ക പാര്‍ട്ടികളും മോദിയെ തോല്‍പ്പിക്കുക-ഒതുക്കുക തന്നെ! എന്ന ലക്ഷ്യവുമായിട്ടാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വന്നപ്പോള്‍ പ്രധാനമന്ത്രി മോദിക്ക് സന്തോഷം. കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിക്കും അദ്ദേഹത്തോടൊപ്പം കൂടിയ യുപി മുഖ്യമന്ത്രി അഖിലേഷിനും ആകെ ക്ഷീണം.
ഉത്തര്‍പ്രദേശിലെ 403 സീറ്റുകളില്‍ 312 സീറ്റുകള്‍ ബിജെപി നേടി. മുഖ്യമന്ത്രി അഖിലേഷിന്റെ എസ്പിക്ക് 47 ഉം, മുഖ്യമന്ത്രിയാവാന്‍ തയ്യാറായി നിന്ന മായാബഹന്ജിയുടെ പാര്‍ട്ടിക്ക് 19 ഉം, രാഹുല്‍ഗാന്ധി നയിച്ച കോണ്‍ഗ്രസിന് ഏഴും സീറ്റുകള്‍ മാത്രം കിട്ടി. ബിജെപി ഒരുപക്ഷേ ഏറ്റവും വലിയ കക്ഷിയായി വരുമെന്ന് പ്രതീക്ഷിച്ചവരാണധികവും. എന്നാല്‍, ഇവ്വിധം 403 ല്‍ 312 സീറ്റുകള്‍ ആ പാര്‍ട്ടി നേടുമെന്ന് ആരും പ്രതീക്ഷിച്ചില്ല. സാധാരണ ജനങ്ങള്‍ സ്വയമറിഞ്ഞ് ചെയ്ത വോട്ടുകള്‍ തന്നെ. മറ്റൊരുവിധം പറഞ്ഞാല്‍, ശരിക്കും മോദി തരംഗം തന്നെയാണ് ഉത്തര്‍പ്രദേശില്‍ കണ്ടത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളുടെ റദ്ദാക്കല്‍ പ്രധാനകാര്യമാക്കി മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു നടന്നവര്‍ക്കുള്ള മറുപടി തന്നെയാണ് ഈ തെരഞ്ഞെടുപ്പ് ഫലം. നോട്ട് റദ്ദാക്കല്‍ ആത്യന്തികമായി കള്ളപ്പണക്കാര്‍ക്കും ഇറക്കുമതിയായെത്തുന്ന കള്ളനോട്ടുകള്‍ക്കും എതിരായ നീക്കമാണെന്നും, തങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ താല്‍ക്കാലികമാണെന്നും അവരറിഞ്ഞു. പക്ഷേ, നമ്മുടെ രാഷ്ട്രീയപ്രതിഭകള്‍-തിരുവനന്തപുരത്തെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുന്പില് നടുറോഡില്‍ ധര്‍ണ ഇരുന്ന കേരളത്തിലെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍-അതറിഞ്ഞില്ല!
ഗോവയില്‍ ഏറ്റവും വലിയ കക്ഷിയായെത്തിയ കോണ്‍ഗ്രസ് (40 ല്‍ 17 സീറ്റ്) എന്തുചെയ്യണമെന്നറിയാതെ വിഡ്ഢിവേഷം കെട്ടിയിരുന്നപ്പോള്‍ 13 സീറ്റ് മാത്രം നേടിയ ബിജെപി ഇതരപാര്‍ട്ടികളുമായി ചേര്‍ന്നു മന്ത്രിസഭ രൂപീകരിച്ചു! അവസരത്തിനൊത്തുയരാന്‍ ബിജെപിക്കു കഴിഞ്ഞു. പരാതിയുമായി സുപ്രീംകോടതിയിലെത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് സുപ്രീംകോടതി ചോദിച്ചു: ”നിങ്ങള്‍ക്ക് 17 സീറ്റുകള്‍ കിട്ടി. ശരി തന്നെ. പക്ഷേ, നിങ്ങള്‍ പിന്നീടെന്തു ചെയ്തു? ഉറങ്ങുകയായിരുന്നോ?” ഏറ്റവും വലിയ കക്ഷിയോ മുന്നണിയോ മന്ത്രിസഭ രൂപീകരിക്കുമെന്നു വ്യക്തം. കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ മണ്ടത്തരത്തിനും നിഷ്ക്രിയത്വത്തിനും മുഖമടച്ചു കിട്ടിയ അടിതന്നെയാണ് സുപ്രീംകോടതിയുടെ പരിഹസിക്കല്‍. ഏതായാലും പഞ്ചാബില്‍ 117 ല്‍ 77 സീറ്റുകള്‍ നേടിയ കോണ്‍ഗ്രസ് ഭരണത്തിലെത്തി. രാഹുലിന് അതേപ്പറ്റി ഊറ്റം കൊള്ളാം! അഭിനന്ദനങ്ങള്‍!
നാല് സംസ്ഥാനങ്ങളുടെ വലുപ്പമുള്ള യുപിയെ രണ്ടോ മൂന്നോ സംസ്ഥാനങ്ങളാക്കി മാറ്റണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. 1950 കളുടെ ആരംഭത്തില്‍ സംസ്ഥാന പുനഃസംഘടനാ കമ്മിഷനില്‍ അംഗമായിരുന്ന സര്‍ദാര്‍ കെ.എം. പണിക്കര്‍ ഈ നിര്‍ദ്ദേശം മുന്നോട്ടുവച്ചത് ചരിത്രം. യുപിക്കാരായ നെഹ്റുവിനും ജി.ബി. പാന്തിനുമൊക്കെ അത് അചിന്ത്യമായിരുന്നു. പക്ഷേ, ഒരു കാര്യം: ഉപരിസഭയായ രാജ്യസഭയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യപ്രാതിനിധ്യമെന്ന ഫെഡറല്‍ തത്വം- അമേരിക്കന്‍ ഐക്യനാടുകളില്‍ ഉപരിസഭയില്‍ എല്ലാ സ്റ്റേറ്റുകള്‍ക്കും രണ്ടു പ്രതിനിധികള്‍ വീതം മാത്രമേയുള്ളൂ-നമുക്ക് കൊണ്ടുവരാന്‍ കഴിഞ്ഞാല്‍ അത് ഇന്ത്യന്‍ ജനാധിപത്യത്തിന് പൂര്‍വാധികം അര്‍ത്ഥവും കരുത്തും നല്‍കും, തീര്‍ച്ച.
(കടപ്പാട്: കിളിപ്പാട്ട് മാസിക)
പ്രതികരിക്കാൻ ഇവിടെ എഴുതുക: