മണി എന്നാല്‍ എനിക്ക് ആ ഹാട്രിക്കാണ്. 1973ലെ ആ ഹാട്രിക്. നമ്മുടെ ആദ്യത്തെ സന്തോഷ് ട്രോഫി കിരീടത്തിലേക്കു നയിച്ച മണിയുടെ മൂന്നു ഗോളുകള്‍. സമനിലയില്‍ അവസാനിക്കേണ്ട കളി ജയിപ്പിച്ചത് മണിയുടെ ആ ഹാട്രിക്കായിരുന്നു. ആദ്യം മണി ഗോളടിച്ചു. പിന്നെ റെയില്‍വേസ് തിരിച്ചടിച്ചു. രണ്ടാമത്തെ ഗോള്‍ അടിക്കാന്‍ മണിക്ക് പാസ് നല്‍കിയത് ഞാനാണ്. 2-2 എന്ന നിലയില്‍ അവസാനിക്കുമായിരുന്നു. മൂന്നാമത്തെ ഗോളിലൂടെ മണി കേരളത്തിനു സന്തോഷ് ട്രോഫി നേടിത്തന്നു.
കളിക്കളത്തില്‍ നല്ല വീറുറ്റ പോരാളിയായിരുന്നു മണി. പക്ഷേ, ജീവിതത്തില്‍ മണിയെപ്പോലൊരു സാധു മനുഷ്യനെ കണ്ടിട്ടില്ല. എല്ലാവരോടും ചിരിച്ച് സംസാരിക്കുന്ന പ്രകൃതക്കാരന്.
ഇന്ത്യന്‍ ഫുട്ബോളില്‍ ബംഗാളും മൈസൂരും ഹൈദരാബാദും റെയില്‍വേസുമെല്ലാം കൊടികുത്തിവാണകാലമായിരുന്നു അത്. എന്നാല്‍ ഒരൊറ്റ സന്തോഷ് ട്രോഫിയിലൂടെ കേരളം വരവറിയിച്ചു. 1973 ഡിസംബര്‍ 27 ആയിരുന്നു ആ ദിവസം.
എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടില്‍ മുളകൊണ്ടുണ്ടാക്കിയ താത്ക്കാലിക ഗ്യാലറിയില്‍ തിങ്ങിനിറഞ്ഞ പതിനായിരങ്ങളെ സാക്ഷിയാക്കിയായിരുന്നു നമ്മുടെ വിജയം. മണിക്കൊപ്പം കളത്തില്‍ നിന്ന് ആ വിജയമാഘോഷിച്ച നിമിഷങ്ങലെക്കുറിച്ചാണ് ഇപ്പോള്‍ ഞാന്‍ ആലോചിക്കുന്നത്. ആ വിജയത്തിനുശേഷമാണ് ഫാക്ട് മണി ക്യാപ്റ്റന്‍ മണിയായത്. പത്താം നമ്പരായിരുന്നു മണിയുടെ ഇഷ്ടജേഴ്സി. ഇരുകാലുകള്‍കൊണ്ടും കനത്ത ഷോട്ടുകള്‍ ഉതിര്‍ക്കാനും ഹെഡ്ഡറിലൂടെ ഗോള്‍ നേടാനുമുള്ള കഴിവാണ് മണിയെ മറ്റുള്ളവരില്‍നിന്ന് വ്യത്യസ്തനാക്കിയത്.
സന്തോഷ് ട്രോഫി നേടിയ അതേവര്‍ഷം ഇന്ത്യന്‍ ടീമിനെ നയിക്കാനും മണിക്ക് നിയോഗമുണ്ടായി. ഇന്ത്യ സന്ദര്‍ശിച്ച ജര്‍മ്മന്‍ ടീമിനെതിരെയായിരുന്നു അത്. പിന്നീട് അധികം കഴിയും മുന്‍പേ മണി കളിനിര്‍ത്തി. സ്വരം നന്നാവുമ്പോള്‍ പാട്ടുനിര്‍ത്തണം എന്നു പറയുന്നതുപോലെ മികവിന്റെ ഉച്ചസ്ഥായിയില്‍ നില്‍ക്കുമ്പോഴായിരുന്നു മണി ഫുട്ബോളിനോട് വിടചൊല്ലിയത്. തുടര്‍ന്ന് ഫാക്ട് ഫുട്ബോള്‍ ടീമിന്റെ പരിശീലകനായി.
1969-ല്‍ ഫാക്റ്റ് സിഎംഡി എംകെകെ നായര്‍ മണിയെ നേരിട്ട് വിളിച്ച് ഫാക്ട് ടീമിലെടുക്കുകയായിരുന്നു. കണ്ണൂരില്‍ തുച്ഛമായ പ്രതിഫലത്തില്‍ സെവന്‍സ് കളിച്ചു നടന്ന മണിയെ കേരള ടീമിലേക്ക് ഉയര്‍ത്തിയത് പ്രമുഖ ഇന്ത്യന്‍ താരവും ഇന്ത്യന്‍ പരിശീലകനുമായ സൈമണ്‍ സുന്ദര്‍രാജ്. സുന്ദര്‍രാജിന്റെ ശിക്ഷണത്തിലെത്തിയതോടെയാണ് മണിയുടെ ശുക്രനും ഉദിച്ചത്.
കേരളത്തിലെ ജനങ്ങള്‍ എക്കാലത്തും മണിയെ ഓര്‍ത്ത് അഭിമാനിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍ സര്‍ക്കാരില്‍നിന്ന് നേരിട്ടത് അവഗണന മാത്രമായിരുന്നുവെന്ന് രണ്ടുവര്‍ഷം മുമ്പ് മണി പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളുമായി മല്ലിട്ട് ഏറെ ബുദ്ധിമുട്ടിയപ്പോഴും സര്‍ക്കാരോ കേരള ഫുട്ബോള്‍ അസോസിയേഷനോ സഹായവുമായി മണിയെ തിരിഞ്ഞുനോക്കാനും തയ്യാറായില്ല. എന്നിട്ടും മണി പരിഭവം പറഞ്ഞ് ആരുടെ പിന്നാലെയും പോയല്ല, അവസാന ശ്വാസം വരെ.
മണിയുടെ യഥാര്‍ഥ പേര് ടി.കെ. സുബ്രഹ്മണ്യന് എന്നാണെന്നു പലര്‍ക്കും അറിയില്ല. കണ്ണൂര്‍ ലക്കിസ്റ്റാറിലും ജിംഖാനയിലും ഫാക്ടിലും കളംനിറഞ്ഞു കളിച്ച കാലത്ത് സുബ്രഹ്മണ്യനെ ആരാധകര്‍ ലക്കിസ്റ്റാര്‍ മണിയെന്നും ജിംഖാന മണിയെന്നും ഫാക്ട് മണിയെന്നും വിളിച്ചു. കേരളത്തെ കന്നി സന്തോഷ്ട്രോഫി വിജയത്തിലേക്കു നയിച്ചതിനുശേഷം ഒറ്റപ്പേരുമാത്രം കേരളം മനസില്‍ സൂക്ഷിച്ചു, ക്യാപ്റ്റന്‍ മണി…
ക്യാപ്റ്റന്മാര് പലരും വന്നുപോയിട്ടും കണ്ണൂര്ക്കാരന് സുബ്രഹ്മണ്യത്തിനു മാത്രമായി മലയാളി ഹൃദയത്തില്‍ ആ പേരു കൊത്തിവെച്ചു…
ജീവിതത്തില്‍ നിന്ന് ബൂട്ടും ജേഴ്സിയും അഴിച്ചുവെച്ച് എന്റെ പ്രിയ സുഹൃത്ത് കളം വിടുമ്പോള്‍ നാല്‍പ്പതാണ്ടുമുമ്പ് ഒരു ഹാട്രിക്കിന്റെ ആവേശത്തില്‍ വളഞ്ഞുലയുന്ന മുളഗ്യാലറിയില്‍നിന്ന് മുഴങ്ങിയ ആരവങ്ങള്‍ ഞാനിപ്പോഴും കേള്‍ക്കുകയാണ്…
(1973ല്‍ മണിയുടെ നേതൃത്വത്തില്‍ കേരളം ആദ്യത്തെ സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ജാഫറുമായി സംസാരിച്ച് ഡി. വിനോദ് തയ്യാറാക്കിയത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: