മാവേലിക്കര: ക്ഷീര കര്‍ഷക ക്ഷേമനിധി പെന്ഷന് രേഖകള്‍ പുതുക്കുന്നതിന് കൃത്യമായ വ്യവസ്ഥകളില്ലാത്തതിനാല്‍ മണിക്കൂറുകളോളം വരി നിന്ന് ക്ഷീരകര്‍ഷകര്‍ വലഞ്ഞു. 24 മുതല്‍ 28വരെ മാവേലിക്കര ക്ഷീര വികസന വകുപ്പ് ഓഫീസിലാണ് പഞ്ചായത്ത് അടിസ്ഥാനത്തില്‍ ക്ഷീരകര്‍ഷകരെ വിളിപ്പിച്ചത്.
ഒരു പഞ്ചായത്തില്‍ 300-500വരെ ക്ഷീരകര്‍ഷകരാണുള്ളത്. ഒരാളുടെ രേഖകള്‍ കമ്പ്യൂട്ടറില്‍ രേഖപ്പടുത്താന്‍ കുറഞ്ഞത് 15 മിനിട്ട് സമയം എടുക്കും. രാവിലെ 10 മുതല്‍ മൂന്നുവരെയാണ് സമയം അനുവദിച്ചിരുന്നത്. രാവിലെ എത്തുന്ന കര്‍ഷകര്‍ക്ക് ടോക്കണ്‍ നല്കി ഈ നമ്പര്‍ അടിസ്ഥാനത്തിലാണ് പുതുക്കല്‍. രേഖകള്‍ വാങ്ങി പരിശോധിച്ച് കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താന്‍ നാല് ഉദ്യോഗസ്ഥര്‍ മാത്രമാണുള്ളത്.
അതിനാല്‍ നാലും അഞ്ചും മണിക്കൂര്‍ കര്‍ഷകര്‍ക്ക് കാത്തിരിക്കേണ്ടി വരുന്നു. വൈദ്യുതി മുടക്കമോ, ഇന്റര്‍നെറ്റ് തകരാറോ വന്നാല്‍ പിന്നെയും താമസം നേരിടുന്നു. ഇരിക്കാന്‍ സംവിധാനങ്ങള്‍ പരിമിതമായ ഇവിടെ പ്രായമായ കര്‍ഷകര്‍ മണിക്കൂറുകളോളം നിന്ന് അവശരാകുന്നു. ഇതോടെ പുതുക്കാതെ ചിലര്‍ മടങ്ങി.
നിലവില്‍ ക്ഷീരകര്ഷകരായിട്ടുള്ളരാണ് ഏറ്റവും അധികം ബുദ്ധിമുട്ടിയത്. രാവിലെ പശുവിനെ കറന്ന് പാല് സൊസൈറ്റികളില്‍ നല്കിയ ശേഷം ഓഫീസില്‍ എത്തിയതാണ് പലരും. ബാക്കി ജോലികള്‍ തിരികെ ചെന്നിട്ട് വേണം തീര്‍ക്കാന്‍. ഇതോടൊപ്പം ഉച്ചയ്ക്ക് ശേഷം പശുക്കളെ കറന്ന് പാല് സൊസൈറ്റിയില്‍ എത്തിക്കണം.
തൊഴുത്ത് വൃത്തിയാക്കണം, പുല്ല് ചെത്താന്‍ പോകണം ഇങ്ങനെ ഒരുപാട് ജോലികള്‍ ബാക്കി കിടക്കുന്നതായി ഇവര്‍ പറയുന്നു.
പരമാവധി 120-170 പേരുടെ വിവരങ്ങള്‍ മാത്രമാണ് ഒരു ദിവസം രേഖപ്പെടുത്താന്‍ സാധിച്ചത്. ഓരോ പഞ്ചായത്തിലുമുള്ള ക്ഷീര സൊസൈറ്റികള്‍ കേന്ദ്രീകരിച്ച് പെന്ഷന് രേഖകള്‍ വാങ്ങിയിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലായിരുന്നുവെന്ന് കര്‍ഷകര്‍ പറയുന്നു. പ്രതിമാസം 500രൂപയാണ് പെന്ഷന്. ഇത് 1000രൂപയായി വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: