തിരുവനന്തപുരം: സിപിഐക്ക് വീണ്ടും മുന്നറിയിപ്പുമായി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. എല്‍ഡിഎഫിനെ ശിഥിലമാക്കുന്ന അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകരുതെന്ന് കോടിയേരി മുന്നറിയിപ്പു നല്കി.
സിപിഎമ്മും സിപിഐയും വ്യത്യസ്തപാര്ട്ടികളാണ്. അതുകൊണ്ടുതന്നെ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാകും. അത് പരസ്യസപ്പെടുത്തുന്നതില് തെറ്റില്ല. പക്ഷേ എല്‍ഡിഎഫിനെ ശിഥിലപ്പെടുത്തുന്ന തരത്തിലാകരുതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്നണിയെ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടത്. എല്‍ഡിഎഫില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാകരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.
മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുകയാണ് വേണ്ടത്. അല്ലാതെ കുരിശുനീക്കം ചെയ്യലല്ല വേണ്ടത്. ചാനലുകളെ ഉള്‍പ്പെടെ കൂടെക്കൂട്ടി ലോകവ്യാപകമായി കുരിശ് നീക്കി എന്ന് പ്രചരിപ്പിക്കുന്നതിനുപകരം സബ് കളക്ടര്‍ നയപരമായി വിഷയം കൈകാര്യം ചെയ്യണമായിരുന്നു. പട്ടയവിതരണം കാലതാമസം കൂടാതെ നടപ്പിലാക്കാന്‍ കഴിയണമെന്നും റവന്യൂവകുപ്പിനെ പേരെടുത്തു പറയാതെ കോടിയേരി വ്യക്തമാക്കി. എം.എം. മണിക്ക് പറ്റിയത് വാക്കുപിഴ മാത്രമാണ്. മണിയുടെ പ്രസംഗങ്ങള്‍ മുഴുവനായെടുത്താണ് പരസ്യശാസന നല്‍കിയത്.
സ്ത്രീകളെ ആക്ഷേപിക്കുന്ന തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നും കോടിയേരി ന്യായീകരിച്ചു. മണിക്കെതിരെ ആരോപണം ഉയര്‍ത്തിയവര്‍ നിയമസഭയില്‍ കോണ്‍ഗ്രസ് നേതാവ് ‘പെമ്പിളൈ എരുമ’ എന്ന് പറഞ്ഞപ്പോള്‍ മൗനം പാലിച്ചെന്നും കോടിയേരി കുറ്റപ്പെടുത്തി. സിപിഐയുമായി നിലവില്‍ പ്രശ്നങ്ങളില്ലെന്നും ഉണ്ടായിരുന്ന പ്രശ്നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിച്ചെന്നും കോടിയേരി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: