കോഴിക്കോട്: ഡോ. എ. രാമനാഥന്റെ നിര്യാണത്തോടെ കോഴിക്കോടിന് നഷ്ടമായത് കൈപ്പുണ്യമുള്ള ഡോക്ടറെ. 50 വര്‍ഷത്തോളം ജയില്‍റോഡില്‍ രാമനാഥ് നഴ്സിംഗ് ഹോം നടത്തി വരികയായിരുന്നു അദ്ദേഹം. രോഗികളുമായി കൂടുതല്‍ അടുത്തിടപഴകിയിരുന്ന അദ്ദേഹം ഫീസ് വാങ്ങുന്ന കാര്യത്തില്‍ യാതൊരുവിധ നിര്‍ബന്ധവും പിടിച്ചിരുന്നില്ല. ഗുരുനാഥനായ ഡോ. നാരായണസ്വാമിയുടെ ഉപദേശമാണ് ഇതിന് കാരണമെന്നായിരുന്നു അദ്ദേഹം പറയാറുള്ള മറുപടി. രോഗികളോട് ഫീസ് ഇത്രവേണമെന്നു ചോദിച്ച് വാങ്ങരുതെന്നായിരുന്നു ഗുരു അദ്ദേഹത്തിന് നല്കിയ ഉപദേശം. അത് അക്ഷരംപ്രതി പാലിക്കുകയായിരുന്നു അദ്ദേഹം. വാര്‍ദ്ധക്യത്തിന്റെ അവശതകള്‍ ബാധിക്കുന്നത് വരെ ജയില്‍ റോഡിലെ രാമനാഥ് നഴ്സിംഗ് ഹോമില്‍ വെച്ച് ഉച്ചവരെ രോഗികളെ പരിശോധിക്കുമായിരുന്നു അദ്ദേഹം. ഒഴിവു സമയങ്ങളില്‍ കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളിലും സേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മുഴുകി. ഐഎംഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ്, ത്യാഗരാജ ആരാധന ട്രസ്റ്റ് മാനേജിംഗ് ട്രസ്റ്റി, സദ്ഗുരു സംഗീത സഭ പ്രസിഡന്റ്, ലയണ്‍സ് ക്ലബ് അംഗം തുടങ്ങിയ ചുമതലകളെല്ലാം അദ്ദേഹം വഹിച്ചു. പുതിയപാലത്തെ ശങ്കരാചാര്യ സൗജന്യ ക്ലിനിക്കിന്റെ മുഖ്യ ചുമതലക്കാരനായിരുന്നു അദ്ദേഹം. ഇവിടെ സേവനപ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ കാര്യത്തില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ ചെലുത്തി.
പാലക്കാട്ടെ പുതുക്കോട് ഗ്രാമത്തില്‍ നിന്നാണ് രാമനാഥന്റെ കുടുംബം കോഴിക്കോട് എത്തിച്ചേരുന്നത്. അഭിഭാഷകനായിരുന്നു അച്ഛന് എ.കെ. ദുരൈസാമി അയ്യര്‍. ബിഎസ ്സി പഠനത്തിന് ശേഷം അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് രാമനാഥന് വൈദ്യ പഠനത്തിലേക്ക് തിരിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: