ചങ്ങനാശേരി: ജനറല്‍ ആശുപത്രിയില്‍ മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണി നിലച്ചിട്ട് ഒരു വര്‍ഷമാകുന്നു. കരാറുകാരന് പണി ചെയ്യുന്നതില്‍ വീഴ്ചവരുത്തിയതു കാരണം അയാളെ മാറ്റി. ഇനിപുതിയ കരാര്‍ നല്കി വേണം പണി പുനരാരംഭിക്കാന്‍. പകുതിയോളം പണി മാത്രമാണ് പൂര്‍ത്തിയായിട്ടുള്ളത്. ഇലക്ടിഫിക്കേഷന്‍ ഉള്‍പ്പെടെ ഇനിയും നിരവധി പണികള്‍ നടക്കാനുണ്ടെന്ന് പിഡബഌഡി അധികൃതര്‍ പറഞ്ഞു. ഏഴു വര്‍ഷം മുന്‍പ് തുടങ്ങിയ കെട്ടിടം പണിയാണ് ഇതുമൂലം പാതിവഴിയിലായത്.
അമ്മയും കുഞ്ഞും പദ്ധതി പ്രകാരം കുട്ടികളുടെ വിഭാഗം പുതിയ കെട്ടിടത്തില്‍ രണ്ടു മാസം മുന്‍പ് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. എന്നാല്‍ ഈ കെട്ടിടത്തിന്റെ പണികള്‍ തുടങ്ങുന്നതിന് മുന്പാരംഭിച്ച മറ്റേര്‍ണിറ്റി ബ്ലോക്കിന്റെ പണിയാണ് നിലച്ചിരിക്കുന്നത്. താലൂക്കിന്റെ കിഴക്കന്‍ മേഖലയില്‍ നിന്നും കുട്ടനാടന്‍ പ്രദേശത്തു നിന്നും നിരവധി രോഗികളാണ് ചികിത്സ തേടി ജനറല്‍ ആശുപത്രിയില്‍ എത്തുന്നത്. ദിവസവും നൂറില്‍പരം ഗര്‍ഭിണികള്‍ ചികിത്സതേടിയെത്തുന്ന ജനറല്‍ ആശുപത്രിയിലാണ് പരിതാപകരമായ അവസ്ഥ നിലനില്‍ക്കുന്നത്. ഇവിടെ രണ്ടു ഡോക്ടര്‍മാര്‍ ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ ഒരാള്‍ മാത്രമേയുള്ളൂ. വര്‍ക്ക് അറേഞ്ച്മെന്റിന്റെ ഭാഗമായി ഒരാള്‍ പോയെങ്കിലും പകരം ആരെയും നിയമിച്ചിട്ടില്ല. നാലു പേരെങ്കിലും വേണ്ടിടത്താണ് ഒരാള്‍ മാത്രമായി മുഴുവന്‍ രോഗികളെയും പരിശോധിക്കുകയും ഓപ്പറേഷന് നടത്തുകയും ചെയ്യുന്നത്. നിലവില്‍ ഗൈനക്കോളജി, പീഡിയാട്രിക്ക് വിഭാഗങ്ങളില്‍ നാലു ഡോക്ടര്‍മാരുടെ കുറവ് മൂലം ആശുപത്രിയുടെ പ്രവര്ത്തനന്നെ സാരമായി ബാധിച്ചിട്ടുണ്ട്.
നിലവില്‍ ഇഎന്‍ടി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്റെ ചുമതല നല്‍കിയിരിക്കുന്നത്. പുതിയ സൂപ്രണ്ടിനെ നിയമിക്കുന്നതിന് ഡയറക്ടറേറ്റില്‍ നിന്നും നടപടിയൊന്നുമായിട്ടില്ല. അദ്ദേഹത്തിന് ഈ ചുമതലയോടൊപ്പം രോഗികളെ പരിശോധിക്കുന്നതിനും സമയം കണ്ടെത്തണം. നഴ്സുമാരുടെ കുറവും പ്രശ്നം ഗുരുതരമാക്കുന്നു. കരാറടിസ്ഥാനത്തില്‍ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി ഇരുപത് ജീവനക്കാരെ നിയമിച്ചുണ്ട്. ഏഴ് സ്റ്റാഫ് നഴ്സ്, മൂന്ന് അറ്റന്‍ഡര്‍, ക്ലര്‍ക്ക് ഒന്ന് എന്നീ നിലയില്‍ ജീവനക്കാരുടെ ഒഴിവും ഇവിടെയുണ്ട്.
മുന്‍ കാലങ്ങളില്‍ എന്‍ആര്‍എച്ച്എമ്മില്‍ നിന്നും നഴ്സുമാരെ നിയമിച്ചിരുന്നെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. ഡോക്ടര്‍മാരെ നിയമിക്കുന്നതിന് പിഎസ്സി അഡ്വൈസ് മെമ്മോ നല്‍കിയിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: