കൊച്ചി: കൊച്ചി നഗര പരിധിയില്‍ ശരാശരി 10 % ആളുകള്‍ ആസ്തമ രോഗത്തിന്റെ പിടിയിലാണെന്ന് പഠന കണക്ക്. ഗ്രാമ പ്രദേശങ്ങളില്‍ ഇത് ഏഴ് ശതമാനമാണ്. പുനൈ സര്‍വകലാശാല നടത്തിയ പഠനത്തില്‍ ഒരു കൊതുക് തിരിയുടെ പുക ശ്വസിക്കുന്നത്, 20 സിഗരറ്റിന്റെ പുക ഒരുമിച്ച് ശ്വസിക്കുന്നതിന് തുല്യമാണെന്നും തെളിഞ്ഞിരുന്നു. ജനിതകപരമായ ഘടന തന്നെയാണ് ആസ്തമയുടെ പ്രധാന കാരണം. മരുന്നുകളേക്കാള്‍ ഉപരി ആസ്തമയുണ്ടാകുന്ന ഘടകങ്ങളില്‍ നിന്നുള്ള പ്രതിരോധമാണ് രോഗമുക്തിക്കായി വേണ്ടത്. യോഗ ആസ്തമയെ പ്രതിരോധിക്കുന്നതായും പഠനങ്ങളില്‍ തെളിഞ്ഞിരുന്നു.
ലോക ആസ്തമ ദിനത്തോട് അനുബന്ധിച്ച് ശ്വാസാരോഗ്യം ലക്ഷ്യമിട്ട് സംഘടനയായ ബ്രീത്ത് ഫ്രീ മൂവ്മെന്റ് മുന്നിട്ടിറങ്ങുകയാണ്. കൊച്ചിന് തൊറാസിക് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വരും ദിവസങ്ങളില്‍ ഇതിനായി ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും. പൊതുജനങ്ങള്‍ക്ക് മികച്ച ചികിത്സ രീതികള്‍ പരിചയപ്പെടുത്തുന്നതിനും പരിപാടി ഉപകരിക്കുമെന്ന് കൊച്ചി ആസ്റ്റര്‍ മെഡ്സിറ്റി പള്‍മണോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ബേബി, കൊച്ചി ലിസി ആശുപത്രി കണ്‍സള്‍ട്ടന്റ് പള്‍മണോളജിസ്റ്റ് ഡോ. എ. ആര്. പരമേശ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ദൈനംദിന ജീവിതത്തെ ബാധിക്കാതെ ആസ്തമയെ നിയന്ത്രിക്കുന്നതിന് ഇന്‍ഹേലറുകള്‍ സഹായിക്കും. ആസ്തമയെ കൃത്യമായി പ്രതിരോധിക്കുന്നതിനും ഓരോ വ്യക്തിയുടെയും ശ്വാസനാളത്തിലെ തടസം അളക്കുന്നതിനും സ്പൈറോമെട്രിയല് ടെസ്റ്റ് നടത്താം. ലോക ആസ്തമ ദിനമായ മെയ് രണ്ടിന് ആസ്തമ നേരിടുന്നവര്‍ സ്പൈറോമെട്രിയോ പള്‍മണറി ഫംഗ്ഷന് ടെസ്റ്റോ ചെയ്യണമെന്ന് ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: