കൊച്ചി : അപകടങ്ങള്‍ ഒഴിവാക്കാന്‍ ജലയാനങ്ങള്‍ നിയമാനുസൃത പരിശോധനകള്‍ക്ക് വിധേയമാക്കണമെന്ന ഉള്‍നാടന്‍ ജലയാനച്ചട്ടത്തിലെ വ്യവസ്ഥ കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഫാക്ടിലേക്ക് അമോണിയ വാതകം കൊണ്ടുപോകുന്ന ഹെയില്‍ മേരി എന്ന ബാര്‍ജ് പരിശോധനയ്ക്ക് ഹാജരാക്കണമെന്ന തുറമുഖ ഡയറക്ടറുടെ നിര്‍ദ്ദേശത്തിനെതിരെ ഉടമ കൊച്ചി സ്വദേശി ജയിംസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്ജിക്കാരന് ഒരാഴ്ചയ്ക്കുള്ളില്‍ ബാര്‍ജ് പരിശോധനയ്ക്ക് ഹാജരാക്കണമെന്നും തുടര്‍ന്ന് രണ്ടാഴ്ചയ്ക്കുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കണമെന്നും സിംഗിള്‍ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
2018 വരെ രജിസ്ട്രേഷന് ഉണ്ടെന്നും ബാര്‍ജ് കരയ്ക്കു കയറ്റി പരിശോധന നടത്തണമെന്ന തുറമുഖ ഡയറക്ടറുടെ നിര്‍ദേശം ഫാക്ടിലേക്ക് അമോണിയ വാതകം എത്തിക്കുന്ന ജോലി തടസപ്പെടുത്തുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ 24 മാസത്തിലൊരിക്കല്‍ ജലയാനങ്ങള്‍ കരയ്ക്കു കയറ്റി പരിശോധിച്ച് ഫിറ്റ്നസ് ഉറപ്പാക്കണമെന്ന തരത്തില്‍ 2010 ലെ ഉള്‍നാടന്‍ ജലയാനച്ചട്ടത്തില് ഭേദഗതി വരുത്തിയിട്ടുണ്ടെന്ന് തുറമുഖ ഡയറക്ടര്‍ വിശദീകരിച്ചു. തുടര്‍ന്ന് സിംഗിള്‍ബെഞ്ച് ഹര്‍ജി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: