കൊച്ചി: അണ്ടര്‍ 17 ഫിഫ ലോക കപ്പ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പ് വേദിയും പരിശീലന കേന്ദ്രങ്ങളും സമയത്ത് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ പിഴ ചുമത്തുമെന്ന് കേന്ദ്ര മന്ത്രി വിജയ് ഗോയലിന്റെ താക്കീത്. 15 ന് മുമ്പ് പണി തീര്‍ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. മെയ് 15നകം പ്രധാന വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെയും മറ്റു മൂന്നു പരിശീലനകേന്ദ്രങ്ങളുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിച്ചാല്‍ വീഴ്ചവരുത്തുന്നവരില്‍ നിന്ന് പിഴയീടാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ കലൂര്‍ ജവഹാര്‍ ലാല്‍ നെഹ്റു സ്റ്റേഡിയത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാര്‍ച്ച് 31ന് പൂര്‍ത്തിയാക്കേണ്ട പദ്ധതി ഏറെ വൈകി. ഇനിയും സമയം അനുവദിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. പരിശീലന കേന്ദ്രങ്ങളായ മഹാരാജാസ് കോളേജ് ഗ്രൗണ്ട്, പമ്പിള്ളി നഗര്‍ സ്റ്റേഡിയം, ഫോര്‍ട്ട് കൊച്ചി സ്റ്റേഡിയം എന്നിവയുടെ നിര്‍മ്മാണത്തിന് മെയ് 31വരെ സമയം അനുവദിക്കണമെന്ന് ഉദ്യോഗസ്ഥരും കരാറുകാരും അഭ്യര്‍ത്ഥിച്ചെങ്കിലും മന്ത്രി വഴങ്ങിയില്ല. മെയ് 15നകം തന്നെ ഈ നിര്‍മ്മാണങ്ങളും പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്.
രാത്രി ആലുവ ഗസ്റ്റ്ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ മെയ് 15 ന് മുമ്പുതന്നെ പണി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി കേന്ദ്ര മന്ത്രിക്ക് ഉറപ്പുനല്‍കി.
സ്റ്റേഡിയത്തിലെ ഫ്ളഡ് ലൈറ്റ്, സുരക്ഷാ സംവിധാനങ്ങള്‍, പാര്‍ക്കിങ് സൗകര്യങ്ങള്‍, മാലിന്യനിര്‍മ്മാര്‍ജനത്തിനുള്ള സൗകര്യങ്ങള്‍ തുടങ്ങിയവയുടെ ജോലികള്‍ വൈകുന്നതിലുള്ള അതൃപ്തിയും മന്ത്രി ഉദ്യോഗസ്ഥരെ അറിയിച്ചു. പരിശോധിക്കാന്‍ ഇനിയുമെത്തും. ലോക കപ്പ് ഫുട്ബോള്‍ എന്നത് കേന്ദ്രത്തെപ്പോലെ തന്നെ കേരളത്തിന്റെയും അഭിമാനമാണ്. വേഗത്തില്‍ നിര്‍മ്മാണം തീര്‍ക്കണം, മന്ത്രി പറഞ്ഞു.
മന്ത്രി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. എം. എ. മേത്തര്‍, കളക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ള, നോഡല്‍ ഓഫീസര്‍ എ. പി. എം. മുഹമ്മദ് ഹനീഷ്, സ്പോര്‍ട് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി. ദാസന്, വൈസ് പ്രസിഡന്റ് മേഴ്സിക്കുട്ടന്‍, കേരള ക്രിക്കറ്റ് അസോസിയേഷന് പ്രസിഡന്റ് ടി.സി. മാത്യു, ജിസിഡിഎ ചെയര്മാന് സി.എന്‍. മോഹനന്, ബിജെപി നേതാവ് വി. മുരളീധരന് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഗ്രൗണ്ട് തയ്യാറാക്കിക്കോളൂ; 16ന് കളിക്കാന്‍ ഞാന്‍
എത്തും: ഗോയല്‍
കൊച്ചി: ‘മെയ് 15ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ഫുട്ബോള്‍ കളിക്കാന്‍ സജ്ജമായിരിക്കണം. 16ന് ഞാന്‍ ഇവിടെ ഫുട്ബോള്‍ കളിക്കാനെത്തും’. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലിന്റേതാണ് വാക്കുകള്‍. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്ന് പറഞ്ഞ ഉദ്യോഗസ്ഥരോടാണ മന്ത്രി ഇങ്ങനെ പറഞ്ഞത്.
നിര്‍മ്മാണം പൂര്‍ത്തിയാക്കി സ്റ്റേഡിയത്തില്‍ പ്രദര്‍ശനമത്സരം സംഘടിപ്പിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാ കായികവിനോദങ്ങളെയും ഇഷ്ടപ്പെടുന്നയാളാണ്. നമുക്ക് കിട്ടിയ ലോകകപ്പ് നല്ല രീതിയില്‍ നടത്താന്‍ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: