കാക്കനാട്: കാറുകളുടെ ഷോറൂമുകളില്‍ ലീഗല്‍ മെട്രോളജി നടത്തിയ പരിശോധയില്‍ പാര്‍ട്സുകളുടെ വില തിരുത്തി അമിത വില ഈടാക്കിയതായി കണ്ടെത്തി. വില്‍പ്പനാനന്തര സേവനങ്ങളുടെ മറവിലാണ് ഷോറൂമുകളില്‍ കൂടുതല്‍ തുക ഈടക്കുന്നതായി കണ്ടെത്തിയത്. അമിത വില ഈടാക്കിയതിന് പിടിയിലായ അഞ്ച് ഷോറൂം ഉടമകള്‍ക്കെതിരെ കേസെടുത്തു.
ഹോണ്ട, മെഴ്സിഡസ് ബെന്‍സ് കാറുകളുടെ ഷോറൂമുകളിലായിരുന്നു പരിശോധന. പ്രീമിയം, സെമിപ്രീമിയം കാറുകളുടെ പാര്ട്സുകളിലാണ് കൂടിയ വില ഈടാക്കിയിരുന്നതെന്ന് ലീഗല്‍ മെട്രോളജി മധ്യമേഖല ഡെപ്യൂട്ടി കണ്ട്രോളര് ആര്. റാംമോഹന് പറഞ്ഞു.
എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി ഉള്‍പ്പെടുന്ന മധ്യമേഖലയിലെ അഞ്ച് ഷോറൂമുകളിലായിരുന്നു പരിശോധന. പരിശോധിച്ചതില്‍ എറണാകുളത്താണ് കൂടുതല്‍ പ്രീമിയം കാറുകളുടെ ഷോറൂമുകള്‍.
ഇടുക്കി, പാലക്കാട് ജില്ലകളില്‍ ബെന്‍സ് കാറുകളുടെ ഷോറൂമുകളായിരുന്നു കൂടുതലും. പഴയ സ്റ്റോക്കു കള്‍ക്ക് കൂടിയവില രേഖപ്പെടുത്തിയാണ് വില്‍പ്പന നടത്തിയിരുന്നത്. എ.സി, ഫുവല്‍ ഫില്‍റ്റര്‍, ബ്രേക്പാഡ്, ഹെഡ്ലാമ്പ് അസംബ്ലി എന്നിവയ്ക്കെല്ലാം പരമാവധി വിലയേക്കാള്‍ കൂടിയ വിലയാണ് വാങ്ങിയിരുന്നത്.
പ്രാഥമിക പരിശോധ മാത്രമാണ് വെള്ളിയാഴ്ച നടത്തിയതെന്നും വിശദമായ പരിശോധന വരും ദിവസങ്ങളില്‍ നടത്താനാണ് ലക്ഷ്യമിടുന്നതെന്നും ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: