കണ്ണൂര്‍: ഫുട്ബോള്‍ ലോകത്തിന് കണ്ണൂര്‍ നല്കിയ മികച്ച സംഭാവനയാണ് കഴിഞ്ഞ ദിവസം അന്തരിച്ച ടികെഎസ് മണി എന്ന ക്യാപ്റ്റന്‍ മണി. കണ്ണൂരില്‍ ഫുട്ബോളിന്റെ ബാലപാഠം അഭ്യസിച്ച ക്യാപ്റ്റന്‍ മണി തന്റെ തട്ടകം കൊച്ചിയിലേക്ക് മാറ്റിയെങ്കിലും കണ്ണൂരിലെ ഫുട്ബോള്‍ പ്രേമികളുമായി ഹൃദ്യമായ ബന്ധം നിലനിര്‍ത്താന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. അതു കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വേര്‍പാട് ഒരു ജ്യേഷ്ഠ സഹോദരന്റെ വിട്ടുപിരിയലെന്ന പോലെ വേദനിപ്പിക്കുന്നുവെന്ന് അദ്ദേഹത്തോടൊപ്പം കളിച്ച് വളര്ന്നവരുള്പ്പടെയുള്ള ഫുട്ബോള്‍ ആരാധകര്‍ പറയുന്നു.
1973ല്‍ കേരളം ആദ്യമായ സന്തോഷ് ട്രോഫി നേടുമ്പോള്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അദ്ദേഹം. മണിയുടെ ഹാട്രിക്ക് മികവിലാണ് അന്ന് കേരളം കീരീടമണിഞ്ഞത്. കളി ചൂടുപിടിക്കുന്ന ചില നേരങ്ങളില്‍ അദ്ദേഹം കളിക്കളത്തില്‍ ശാന്തനായിരിക്കുമെന്ന് നേരത്തെ സ്പിരിറ്റഡ് ക്ലബ്ബിന്റെ ടീമംഗമായ ചന്ദ്രന് സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ പന്ത് കാലില്‍ കൊളുത്തിയെടുത്താല്‍ നിമിഷംകൊണ്ട് കൊടുംകാറ്റിന്റെ വേഗതയാര്‍ജ്ജിക്കും. തന്റെ ചടുല വേഗം കൊണ്ട് ഞൊടിയിടയില്‍ എതിരാളിയുടെ ഗോള്‍ മുഖത്ത് കുതിച്ചെത്താനും അദ്ദേഹത്തിന് സാധിക്കും. എതിരാളികള്‍ക്ക് തന്റെ നീക്കം മുന്‍കൂട്ടി കാണാനോ പ്രതിരോധിക്കാനോ സമയം നല്‍കാത്ത വിധത്തിലായിരിക്കും അദ്ദേഹത്തിന്റെ നീക്കങ്ങള്‍.
കണ്ണൂര്‍ തളാപ്പ് സ്വദേശിയായ മണി സ്കൂള്‍ ടീമിനും ജില്ലാ ടീമിനും വേണ്ടി കളിച്ചാണ് ശ്രദ്ധനേടിയത്. രണ്ടുവര്‍ഷം ലക്കി സ്റ്റാറിനു വേണ്ടി കളിച്ച അദ്ദേഹം 1960ല്‍ കണ്ണൂര്‍ ജിംഖാനയില്‍ ചേര്‍ന്നു. ഒന്‍പതു വര്‍ഷം ജിംഖാനയില്‍ കളിച്ചതിനു ശേഷമാണ് ഫാക്ടിലെത്തിയത്. കളിക്കളത്തില്‍ ഫോര്‍വേഡായിരുന്ന മണി ജീവിതത്തിലും എന്നും ഫോര്‍വേഡ് ആയിരുന്നു. എന്തിനെയും മറികടന്ന് മുന്നോട്ട് പോകാന്‍ കളിക്കളത്തില്‍ കാണിച്ച ആര്‍ജ്ജവം അദ്ദേഹം ജീവിതത്തിലും കാണിച്ചു. ലോക നിലവാരത്തിലുള്ള കളി അദ്ദേഹത്തിന് ദേശീയ ടീമില്‍ പോലും എത്താനുള്ള പ്രതിഭയുണ്ടായിരുന്നു.
എന്നാല്‍ അനാവശ്യമായി ആരെയും പ്രീതിപ്പെടുത്താനോ സ്തുതി പാടാനോ തയ്യാറാകതിരുന്ന മണിക്ക് ഗോഡ്ഫാദര്‍മാരില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ മിന്നലാട്ടം കേരളത്തിലൊതുങ്ങി. അടിസ്ഥാന സൗകര്യങ്ങളില്ലാത്ത കാലഘട്ടത്തില്‍ പ്രതിസന്ധിയോട് പടവെട്ടിയാണ് അദ്ദേഹം മുന്നോട്ട് പോയത്. വളര്‍ന്നുവരുന്ന പ്രതിഭകള്‍ക്ക് അദ്ദേഹത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകം തന്നെയായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: