ആറ്റിങ്ങല്‍: കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് വക്കത്തേയ്ക്കുള്ള റോഡ് പട്ടാപ്പകല്‍പോലും ഭയരഹിതമായി സഞ്ചരിക്കുവാന്‍ കഴിയാത്ത അവസ്ഥയിലെന്ന് നാട്ടുകാര്‍. റോഡിനിരുവശത്തും വന്‍കാടുകള്‍ രൂപപ്പെട്ടതുമൂലം മോഷ്ടാക്കളുടെയും സാമൂഹ്യവിരുദ്ധരുടെയും ഇടത്താവളമായി. കാടിനുള്ളില്‍ മറഞ്ഞിരിക്കുന്ന മോഷ്ടാക്കള്‍ വഴിയാത്രക്കാരില്‍നിന്ന് മാലയും മറ്റും വിലപിടിപ്പുള്ള വസ്തുക്കളും കവര്‍ച്ച നടത്തുന്നു. സ്ത്രീകള്‍ക്കു നേരെയുള്ള കടന്നാക്രമണങ്ങളും മോഷണശ്രമങ്ങളും ഇവിടെ പതിവാണ്. നാളുകള്‍ക്കു മുന്‍പ് കടയ്ക്കാവൂര്‍ റെയില്‍വേസ്റ്റേഷനിലെ വനിതാ ഗാഡിന്റെ മാല പൊട്ടിച്ചുകൊണ്ടുപോയി. ശേഷം റെയില്‍വേ സ്റ്റേഷന് പരിസരത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കി. പക്ഷേ പിടിച്ചുപറിക്ക് യാതൊരു കുറവും ഇല്ല. റോഡിനിരുവശത്തുമുള്ള കാടിനുള്ളില്‍ ആടുമാടുകളുടെയും കോഴിയുടേയും അറവു മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനാല്‍ തെരുവ് നായ്ക്കളുടെ ശല്യവും രൂക്ഷമാണ്. വഴിവിളക്കുകള്‍ കാണാത്തതിനാല്‍ രാത്രിയാത്രയെക്കുറിച്ച് നാട്ടുകാര്‍ക്ക് ചിന്തിക്കാന്‍പോലും കഴിയില്ല. വക്കത്തുനിന്ന് കടയ്ക്കാവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തേണ്ട പ്രധാന റോഡാണിത്. ഈ റോഡ് വഴിയല്ലാതെ വക്കത്തുനിന്നും കടയ്ക്കാവൂര്‍ എത്തണമെങ്കില്‍ 5 കിലോമീറ്റര്‍ ചുറ്റി സഞ്ചരിക്കണം. ഇതുവഴി യാത്രക്കാര്‍ നടന്നുപോകാവുന്ന ദൂരമേയുള്ളൂ. അതിനാല്‍ കാല്‍നടയാത്രക്കാരുടെയും വാഹനങ്ങളുടെയും തിരക്ക് ഇവിടെ കൂടുതലാണ്. വക്കം പഞ്ചായത്തിന്റെയും കടയ്ക്കാവൂര്‍ പഞ്ചായത്തിന്റെയും തൊഴിലുറപ്പ് പദ്ധതിപ്രകാരം ഈ കാട് വെട്ടിതെളിക്കുമായിരുന്നു. ഇപ്പോള്‍ യാതൊന്നും നടക്കുന്നില്ല. സാമൂഹ്യ വിരുദ്ധരുടെയും മോഷ്ടാക്കളുടെയും ശല്യം രൂക്ഷായിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. റോഡിനിരുവശത്തുമുള്ള കാട് ഉടന്‍ വൃത്തിയാക്കണമെന്നും തെരുവു വിളക്കുകള്‍ കത്തിക്കണമെന്നും ഇവിടെയുള്ള മാലിന്യനിക്ഷേപം തടയണമെന്നുമുള്ള ആവശ്യം ശക്തമായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: