പേരൂര്‍ക്കട: ഓട്ടോറിക്ഷക്കാരുടെ പരിശ്രമത്തിലൂടെ ലഭിച്ച പണം ശാരീരിക അവശതകള്‍ കൊണ്ട് പൊറുതിമുട്ടുന്ന സഹോദരങ്ങളായ കുരുന്നുകള്‍ക്ക് ആശ്വാസമാകും. വട്ടിയൂര്‍ക്കാവ് ഓട്ടോ ഡ്രൈവേഴ്സ് സാംസ്ക്കാരിക സമിതിയുടെ നേതൃത്വത്തില്‍ 50 ഓട്ടോത്തൊഴിലാളികളാണ് പണം സ്വരൂപിച്ചത്. വട്ടിയൂര്‍ക്കാവ് സിപിറ്റി ജംഗ്ഷനുസമീപം താമസിക്കുന്ന എട്ടുവയസ്സുകാരി അലീനയ്ക്കും സഹോദരി നാലു വയസ്സുകാരി അലോനക്കുമാണ് സഹായധനമായ 51,030 രൂപ വട്ടിയൂര്‍ക്കാവ് എസ്ഐ മുരളീകൃഷ്ണന് കൈമാറിയത്. ശരീരം നേരെ നിവര്‍ന്നു നില്‍ക്കാനാകാതെ കുഴഞ്ഞുപോകുന്ന രോഗമുള്ളയാളാണ് അലീന. ഇരിക്കാനോ സ്വന്തമായി എന്തെങ്കിലും ചെയ്യാനോ അലീനയ്ക്കാകില്ല. ഇളയവള്‍ അലീനയ്ക്ക് നാലുവയസ്സായെങ്കിലും ബുദ്ധിവളര്‍ച്ചയോ സംസാരശേഷിയോ ഇല്ല. പരസഹായമില്ലാതെ രണ്ട് പേര്‍ക്കും ജീവിക്കാനാകില്ല. ഇവരുടെ ചികില്ത്സാച്ചെലവുകള്ക്ക് പണം വേണം. കൂലിപ്പണിക്കാരനായ പിതാവ് അശോകനും അമ്മ സിനിക്കും ചികില്സത്സാച്ചെലവുകള് താങ്ങാവുന്നതല്ല. ഇവരുടെ ദുരിതങ്ങള്‍ കേട്ടറിഞ്ഞാണ് ഓട്ടോഡ്രൈവേഴ്സ് സാംസ്ക്കാരികസമിതി പ്രവര്‍ത്തകര്‍ ഇവിടെ എത്തിയത്. ഓട്ടോകളില്‍ പണപ്പെട്ടികള്‍ സ്ഥാപിച്ചിരുന്നു. സവാരിപ്പണം സവാരിക്കാരോട് പെട്ടികളില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടു. രണ്ട് ദിവസമായി 50 ഓട്ടോകള്‍ നിരത്തിലിറങ്ങി സവാരിയിലൂടെ നേടിയ പണം അങ്ങനെ ഇവര്‍ കുരുന്നുകള്‍ക്കായി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: