വിഴിഞ്ഞം: പുന്നക്കുളത്ത് സ്ഥിതി ചെയ്യുന്ന കോട്ടുകാല്‍ പഞ്ചായത്തിലെ ഏക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ അവശതകള്‍ക്ക് പരിഹാരമാകുന്നില്ല. പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ നിന്നും നൂറിലധികം പേരാണ് പ്രതിദിനം ഇവിടെ ചികില്‍സ തേടി എത്തുന്നത്. ഇത്രയധികം പേര് എത്തുമ്പോഴും ഗ്രാമീണ മേഖലയിലെ ഈ ആശുപത്രിയില്‍ ഡോക്ടറുടെ സേവനം ലഭ്യമാകുന്നത് ആഴ്ചയില്‍ മൂന്ന് ദിവസം മാത്രമാണ്. അതും ഉച്ചയ്ക്ക് ഒരു മണി വരെ മാത്രം. ആവശ്യത്തിന് പോലും സ്റ്റാഫ് നേഴ്സിന്റെ സേവനം ലഭ്യമാകാത്ത ഇവിടെ ഡോക്ടറുടെ അഭാവത്തില്‍ രോഗികള്‍ക്ക് മരുന്ന് നിശ്ചയിക്കുന്നത് മറ്റ് ജീവനക്കാരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ഇസിജി ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോ ജീവന് രക്ഷാ മരുന്നുകള്‍ സൂക്ഷിക്കാനാവശ്യമായ എസി സൗകര്യമോ ഇവിടെ ലഭ്യമല്ല. മലമേല്‍കുന്ന് എന്ന സ്ഥലനാമത്തെ അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ കുന്നിന് മുകളിലാണ് ആശുപത്രി കെട്ടിടം സ്ഥിതി ചെയ്യുന്നത്. ശ്വാസം മുട്ടല്‍ ഉള്‍പ്പെടെയുള്ള വിവിധ രോഗങ്ങളുമായി കുത്തനെയുള്ള കയറ്റം കയറി എത്തുന്ന വൃദ്ധജനങ്ങളും കുട്ടികളും ഇവിടെത്തെ നിത്യ കാഴ്ചയാണ്. അസുഖ ബാധിതനായി കയറ്റം കയറി എത്തിയ വ്യക്തി മുകളിലെത്തി കുഴഞ്ഞു വീണ് മരിച്ച സംഭവവും ഇവിടെ ഉണ്ടായിട്ടുണ്ട്. പഞ്ചായത്തിന് കീഴില്‍ സ്വകാര്യ വ്യക്തി വാങ്ങി നല്കിയ ആംബുലന്‍സ് നിലവിലുണ്ട്. കയറ്റം കയറാന്‍ കഴിയാത്ത രോഗികള്‍ക്ക് ആശുപത്രിയിലേക്കും തിരിച്ചും വാഹന സൗകര്യം ഒരുക്കാനും കൂടിയാണ് ആംബുലന്‍സ് നിലവില്‍ വന്നത്. പാര്‍ക്കിംഗ്, ചുറ്റുമതില്‍ ഉള്‍പ്പെടെയുള്ള സൗകര്യം ആശുപത്രി പരിസരത്ത് ഉണ്ടായിട്ടും ആംബുലന്‍സ് ആര്‍ക്കും ഉപയോഗപ്പെടാത്ത രീതിയില്‍ മറ്റെവിടെയെങ്കിലും ഒതുക്കി ഇടുകയാണ് പതിവ്.
തിരക്ക് ക്രമാതീതമായതിനാല്‍ ടോക്കന്‍ മെഷിന് സ്ഥാപിച്ചു എങ്കിലും ഇതും പണിമുടക്കിലാണ്. പൊള്ളുന്ന വെയിലില്‍ ഇവിടെ എത്തുന്നവര്‍ക്ക് ആവശ്യത്തിന് കുടിവെള്ളമോ ഫാന്‍ സൗകര്യമോ ലഭ്യമല്ല. മഴപെയ്താല്‍ ചെളി കെട്ടി നില്ക്കുന്ന പ്രദേശമായതിനാല്‍ തറയോട് പാകണമെന്ന ആവശ്യത്തിനും പഴക്കമേറെ.
കിടത്തി ചികിത്സ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും ഇരുപത്തിനാല് മണിക്കൂറും ഡോക്ടറുടെ സേവനവും ഉറപ്പു വരുത്തണമെന്ന ജനങ്ങളുടെ ആവശ്യം അധികാരികള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. വികസന സമിതിയുടെ പ്രവര്‍ത്തനം ചിലരില്‍ മാത്രം ഒതുങ്ങി നില്ക്കുന്നു എന്നതും ആശുപത്രിയുടെ വികസന സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയാക്കുന്നു. അദാനി ഗ്രൂപ്പ് ആശുപത്രി ഏറ്റെടുക്കാമെന്ന വാഗ്ദാനം ഉണ്ടായെങ്കിലും ഇക്കാര്യത്തില്‍ വേഗത കൂട്ടാന്‍ ബന്ധപ്പെട്ടവര്‍ ശ്രമം നടത്തുന്നില്ല എന്നതാണ് മറ്റൊരു സത്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: