എന്താണിവിടെ നടക്കുന്നത് പോലീസ് മേധാവി കാണുന്നില്ലേ?
കൊച്ചി: സ്ത്രീകളെ അധിക്ഷേപിക്കുന്ന, മന്ത്രി എം.എം. മണിയുടെ വിവാദ പ്രസംഗം ഗൗരവകരമായി പരിഗണിക്കേണ്ട വിഷയമാണെന്ന് ഹൈക്കോടതി. സംസ്ഥാനത്ത് എന്തൊക്കെയാണിപ്പോള്‍ സംഭവിക്കുന്നതെന്നു ചോദിച്ച കോടതി, പോലീസ് മേധാവി ഇതൊന്നും കാണുന്നില്ലേയെന്നും ആരാഞ്ഞു. മൂന്നാറിലെ പൊമ്പിള ഒരുമൈ സമരത്തിനെതിരെ വിവാദ പരാമര്‍ശം നടത്തിയ സംഭവത്തില്‍ മന്ത്രിയ്ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ സ്വദേശി ജോര്‍ജ് വട്ടുകുളം നല്കിയ പൊതു താല്പര്യ ഹര്‍ജിയിലാണ് ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വാക്കാലുള്ള വിമര്‍ശനം.
സര്‍ക്കാരിന്റെ വിശദീകരണം തേടിയ ഹൈക്കോടതി വിവാദ പ്രസംഗത്തിന്റെ സിഡി ഹാജരാക്കാനും ഉത്തരവിട്ടു. മന്ത്രിക്കെതിരെ പോലീസില്‍ പരാതി നല്കിയാല് നടപടി ഉണ്ടാവില്ലെന്നതിനാലാണ് കോടതിയെ സമീപിച്ചതെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന് അഡ്വ. ജോസഫ് റോണി ജോസ് ബോധിപ്പിച്ചു. ഫോണ്‍വിളി വിവാദത്തിലുള്‍പ്പെട്ട മന്ത്രി മോശമായി സംസാരിച്ചെന്ന് ഇരയായ പെണ്‍കുട്ടി പരാതി നല്‍കിയിട്ടും പോലീസ് കേസെടുത്തില്ല. പെണ്‍കുട്ടിക്കെതിരെ നടപടിയെടുക്കാനാണ് പോലീസ് തുനിഞ്ഞത്. അഭിഭാഷകന് ചൂണ്ടിക്കാട്ടി. ഈ സമയത്താണ് സംസ്ഥാനത്ത് എെന്താക്കെയാണ് നടക്കുന്നതെന്ന് ഹൈക്കോടതി ചോദിച്ചത്.
മന്ത്രിയുടെ പ്രസംഗത്തില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശങ്ങളില്ലെന്നും മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പരാമര്‍ശമെന്നും അഡീഷണല്‍ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ വിശദീകരിച്ചു. എന്നാല്‍ ഇതിനെതിരെ കോടതി കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. മാധ്യമ പ്രവര്ത്തകരെയാണെങ്കില് എന്തും പറയാമെന്നാണോ? അവരും മനുഷ്യരല്ലേ? അവര്‍ക്കും പൗരാവകാശങ്ങളുണ്ട്, കോടതി ഓര്‍മ്മിപ്പിച്ചു. ഹര്‍ജി മെയ് രണ്ടിന് വീണ്ടും പരിഗണിക്കും.
പിണറായി ഏകാധിപതി ഭയപ്പെടുത്താന്‍ നോക്കേണ്ട
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കി കാണിച്ച് ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് സിപിഎമ്മിനോട് സിപിഐ. കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിച്ചത് ആരാണെന്നും കേന്ദ്രത്തില്‍ കോണ്‍ഗ്രസ് ഭരിച്ചപ്പോള്‍ ആരാണ് ലോക്സഭാ സ്പീക്കറായതെന്നും എല്ലാവര്ക്കും അറിയാം. സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു.
ഒന്നാം യുപിഎ ഭരണത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎം നേതാവ് സോമനാഥ് ചാറ്റര്‍ജി സ്പീക്കറായതിനെ ഓര്‍മിപ്പിക്കുകയായിരുന്നു അദ്ദേഹം. കൗണ്‍സില്‍ യോഗത്തില്‍ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെയാണ്. ഇതു തിരുത്താന്‍ സിപിഎം നേതൃത്വം ഇടപെടണം. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിമര്‍ശനത്തിനു പിന്നാലെയാണ് സിപിഐ കൗണ്‍സിലില്‍ പങ്കെടുത്തവര്‍ ആഞ്ഞടിച്ചത്.
മൂന്നാറില്‍ ടാറ്റയുടെ ഭാഗത്ത് നിലകൊണ്ടത് സിപിഐ അല്ലെന്ന് കൗണ്‍സിലില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. ബംഗാളിലെ സിംഗൂരില്‍ ടാറ്റയെ സഹായിച്ചത് ആരാണെന്ന് എല്ലാവര്‍ക്കുമറിയാം. ടാറ്റയുടെ ഭൂമി പിടിച്ചെടുത്തത് സിപിഐ നേതാവായ അച്യുതമേനോന് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്.
എല്‍ഡിഎഫ് പ്രകടനപത്രികയുടെ അടിസ്ഥാനത്തിലാണ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത്, കാനം പറഞ്ഞു. ആ തീരുമാനം നടപ്പാക്കുന്ന റവന്യൂമന്ത്രിയെ അഭിനന്ദിക്കാനും യോഗം തീരുമാനിച്ചു.
വിമര്‍ശനങ്ങള്‍ സിപിഐയിലെ ചില നേതാക്കളുടേതു മാത്രമാണെന്നു കഴിഞ്ഞ ദിവസം കോടിയേരി മറുപടിയും കാനം നല്കി. നിലപാടുകള്‍ സിപിഐയിലെ ചില നേതാക്കളുടേതല്ല. പാര്‍ട്ടിയുടെ പൂര്‍ണപിന്തുണയോടെയാണ് നടപടികള്‍, കാനം വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: