കൊച്ചി: ആരെ വിശ്വസിക്കണം? പാര്‍ട്ടിയുടെ യശസ്സിനു കളങ്കമേല്പ്പിച്ചതിന്റെ പേരില്‍ മന്ത്രി എം.എം. മണിയെ ശിക്ഷിച്ച സിപിഎം സംസ്ഥാന സമിതിയേയോ? അതോ മണി കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് പ്രഖ്യാപിച്ച് അദ്ദേഹത്തെ പിന്തുണച്ച് പ്രകടനം നടത്തുന്ന പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തേയോ?
ദേശാഭിമാനി ദിനപ്പത്രത്തിന്റെ നിലപാടു പേജില്‍ മൂന്നാര്‍ സത്യാനന്തരം എന്ന ശീര്‍ഷകത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് എഴുതിയ ലേഖനത്തില്ത്തന്നെയുണ്ട് ആശയക്കുഴപ്പം. അതുതന്നെയാണ് പാര്‍ട്ടിയുടെ വിവിധ ഘടകങ്ങള്ക്കുമുള്ളതെന്നു കഴിഞ്ഞ രണ്ടു ദിവസത്തെ സംഭവങ്ങള്‍ തെളിയിക്കുന്നു.
മണിയെ പരസ്യശാസന നല്കി ശിക്ഷിക്കാന്‍ സിപിഎം സംസ്ഥാന സമിതി തീരുമാനിച്ച ദിവസം തന്നെയാണ് മൂന്നാറില്‍ മണിയെ പിന്തുണച്ച് പ്രകടനം സംഘടിപ്പിച്ചതും.
പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ക്കെതിരായ പരാമര്‍ശം അടക്കം പാര്‍ട്ടിക്കു കളങ്കമുണ്ടാക്കി എന്നാണ് പരസ്യശാസനക്കുള്ള കാരണമായി കോടിയേരി തന്നെ പറയുന്നത്. എന്നാല്‍ ഇത് ഇടുക്കി ജില്ലാ ഘടകം അംഗീകരിക്കുന്നില്ല എന്നാണ് അവരുടെ പ്രതികരണം തെളിയിക്കുന്നത്.
മൂന്നാര്‍ സത്യാനന്തരത്തില്‍ കോടിയേരിക്കു തന്നെ ആശയക്കുഴപ്പമാണ്. മണിയുടെ പ്രസംഗത്തെ ദുര്‍വ്യാഖ്യാനിച്ച് രാഷ്ട്രീയ സമരം നടത്തുന്ന ബിജെപിയും കോണ്‍ഗ്രസ് മുന്നണിയും എന്ന് ഒരിടത്ത് അദ്ദേഹം എഴുതുന്നു.
മറ്റുള്ളവര്‍ ദുര്‍വ്യാഖ്യാനം നടത്തിയാണ് മണിയുടെ പ്രസംഗത്തെ വഷളാക്കിയതെങ്കില് ആ പ്രസംഗം എങ്ങിനെ പാര്‍ട്ടിയുടെ യശസ്സിനു കളങ്കമായി എന്നുകൂടി കോടിയേരി വിശദീകരിക്കേണ്ടി വരും. ഈ വിഷയത്തില്‍ പാര്‍ട്ടിയുടെ യശസ്സിനു മങ്ങലേല്‍പ്പിക്കുന്ന തരത്തില്‍ പൊതുപരമാര്ശം നടത്തിയതിന് മണിയെ പരസ്യമായി ശാസിക്കാന്‍ തീരുമാനിച്ചു എന്നാണ് കോടിയേരി ശിക്ഷയെ വിശദീകരിക്കുന്നത്.
പരസ്യശാസനക്കു പാകത്തിന് മണി നടത്തിയ പരാമര്‍ശത്തെയാണോ ബിജെപിയും കോണ്‍ഗ്രസും ദുര്‍വ്യാഖ്യാനം ചെയ്തത് എന്ന ചോദ്യം അവശേഷിക്കുന്നു.
എന്തു കൊണ്ട് തോറ്റു എന്നു ലളിതമായി പറയാതെ, സ്വന്തം പാര്‍ട്ടിയുടെ ജില്ലാ ഘടകം പോലും മുഖവിലക്കെടുക്കാത്ത താത്വികമായ അവലോകനത്തിലൂടെ മുഖം രക്ഷിക്കാനാണ് പാര്‍ട്ടി പത്രത്തിലെ ലേഖനത്തിലൂടെ സെക്രട്ടറി ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: